
ന്യുഡല്‍ഹി: ഗുണ്ടാനേതാവായ തടവുകാരന് തിഹാര്‍ ജയിലില്‍ മരിച്ചനിലയില്‍. ബി.ജെ.പി നേതാവ് വിജയ് പണ്ഡിറ്റിനെ 2015ല്‍ ഗ്രേറ്റര്‍ നോയിഡയില്‍ കൊലപ്പെടുത്തിയ കേസിലെ പ്രതി അങ്കിത് ഗുജ്ജാര്‍ (29) ആണ് മരിച്ചത്. നാലു പേര് ചേര്‍ന്ന് അങ്കിതിനെ അടിച്ചുകൊന്നതാണെന്നാണ് പ്രാഥമിക വിവരം. മരണത്തില്‍ ജയില്‍ ഡെപ്യുട്ടി സൂപ്രണ്ടിന് പങ്കുണ്ടെന്ന ആരോപണത്തില്‍ ജയില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
എട്ട് കൊലപാതകവും പണാപഹരണവുമടക്കം 22 കേസുകളില്‍ പ്രതിയാണ് അങ്കിത് ഗുജ്ജാര്‍. മുന്‍പ് ഗുണ്ടാത്തലവന് സുന്ദര്‍ ഭാട്ടിയുടെ സംഘത്തിലെ അംഗമായിരുന്നു.
അതേസമയം, മകനെ ജയില്‍ ജീവനക്കാര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് അങ്കിത് ഗുജ്ജാറിന്റെ പിതാവ് വിക്രം സിംഗ് രംഗത്തെത്തി. ഒരു വര്‍ഷം മുന്‍പാണ് മകനെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്. സംരക്ഷണ പണം നല്‍കാത്തതിന്റെ പേരില്‍ ജയില്‍ അധികൃതര്‍ മകനെ അടിച്ചുകൊന്നതാണ്. അവര്‍ 10,000 രൂപ ആവശ്യപ്പെട്ടിരുന്നു. അവന് അത് നിഷേധിച്ചതോടെ അവര്‍ ഉപദ്രവിക്കാന്‍ തുടങ്ങിയെന്നും പിതാവ് പറയുന്നു.
മൂന്നാം നമ്പര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന അങ്കിതിനെ ബുധനാഴ്ച പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്്വേഷണവും ജയില്‍ വകുപ്പിന്റെ അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് ജയില്‍ ഡയറക്ടര്‍ ജനറല്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.






