
കാബൂള്‍: അധികാരം ഉറപ്പിച്ച മേഖലകളില്‍ "ഭീകര" ഭരണം ഉറപ്പിച്ചു താലിബാന്. പട്ടാളക്കാരുടെയും പോലീസുകാരുടെയും മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെയും ഭാര്യമാരെ ഭീകരര്‍ക്കു കൈമാറിയാണു തുടക്കം. തഖര്‍, ബദാഖ്സഥാന് പട്ടണങ്ങളിലിലെ ക്രൂരതയാണു ദ് മെയില്‍ പുറത്തുകൊണ്ടുവന്നത്. ബാംയാനിലും സമാന നീക്കമുണ്ടായെങ്കിലും അതിവേഗം സര്‍ക്കാര്‍ സേന തിരിച്ചടിച്ചതോടെ ഭീകരര്‍ പട്ടണംവിട്ടു. താലിബാന്റെ തന്ത്രം സൈനികരെ മാനസികമായി തളര്‍ത്തിയതായി ബാംയാന് ഗവര്‍ണര്‍ മുഹമ്മദ് താഹിര്‍ സുഹെയ്ര് സമ്മതിച്ചു.
യുദ്ധജയത്തിനു പിന്നാലെയാണ് ഉച്ചഭാഷണികളിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ഭാര്യമാരെയും വിധവകളെയും തങ്ങള്‍ക്കു കൈമാറാന്‍ താലിബാന് നിര്‍ദേശിച്ചത്. ഇവര്‍ "യുദ്ധ വീരന്മാരുടെ" ഭാര്യമാരാകുമെന്നാണു താലിബാന് നേതാക്കളുടെ നിലപാട്. സര്‍ക്കാര്‍ ബന്ധമുള്ളവരുടെ വീടുകളില്‍ വ്യാപക പരിശോധനയാണു ഭീകരര്‍ നടത്തുന്നത്. വീട്ടുപകരണങ്ങള്‍ കൈവശപ്പെടുത്തി, സ്ത്രീകളെ അടിമകളാക്കി കൊണ്ടുപോയാണു മടക്കം. താലിബാന് മേഖലകളിലെ സ്കൂളുകളില്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം നിഷേധിച്ചിട്ടുണ്ട്. തട്ടം ധരിക്കാതെ പൊതുഇടങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കു ശിക്ഷ നല്‍കുമെന്നും പ്രഖ്യാപനമുണ്ട്.
പോരാട്ടം നടക്കുന്ന മേഖലകളില്‍നിന്നു വന്‍തോതില്‍ പലായനം നടക്കുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയെയും സഹോദരിമാരെയും യുദ്ധഭൂമിയില്‍നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയതായി സെയ്ഗന്‍ പ്രവിശ്യയിലെ ഗണിതശാസ്ത്ര അധ്യാപകനായ ഷെയ്ക്സദാ പറഞ്ഞു. തങ്ങളുടെ എല്ലാ പൗരന്മാരും ഉടന്‍ അഫ്ഗാനിസ്ഥാന് വിടാന്‍ യു.എസും ബ്രിട്ടനും നിര്‍ദേശം നല്കി.
ഈ മാസം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍നിന്നു പൂര്‍ണമായി പിന്മാറാനാണ് അമേരിക്കയുടെ തീരുമാനം. അഫ്ഗാന് യുദ്ധത്തില്‍ 2,312 യു.എസ്. സൈനികരാണ് ഇതുവരെ കൊല്ലപ്പെട്ടത്. യു.എസ്. പിന്മാറ്റം പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണു താലിബാന് മുന്നേറ്റം തുടങ്ങിയത്. രാജ്യത്തെ 421 ജില്ലകളില്‍ പാതിയും താലിബാന് പിടിച്ചുകഴിഞ്ഞു.






