
കോഴിക്കോട് : ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് നേതൃത്വത്തിനെതിരായി മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുയിന്അലി തങ്ങള്‍ ഉന്നയിച്ച രൂക്ഷവിമര്‍ശനം പാണക്കാട് കുടുംബം തള്ളിയെങ്കിലും അതിന്റെ അലയൊലിയില്‍ തകരുന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അപ്രമാദിത്വം. മുയിന്‍ അലിക്കെതിരേ പേരിനുപോലും നടപടി ഉണ്ടാകാത്തതും അദ്ദേഹത്തെ എതിര്‍ത്ത തന്റെ പക്ഷക്കാരനായ പ്രവര്ത്തകന് സസ്പെന്‍ഡ് ചെയ്യപ്പെട്ടതും കുഞ്ഞാലിക്കുട്ടിക്കു തിരിച്ചടിയായി. കുഞ്ഞാലിക്കുട്ടിക്കു പാണക്കാട് കുടുംബത്തിന്റെ പിന്തുണയില്ലെന്നു ബോധ്യമായതോടെ മുസ്ലിം ലീഗ് രാഷ്ട്രീയത്തിലെ ശാക്തിക ചേരിയില്‍ മാറ്റം വരാനിരിക്കുന്നു.
കുഞ്ഞാലിക്കുട്ടിയും കുഞ്ഞാലിക്കുട്ടിവിരുദ്ധരും എന്ന നിലയിലായിരുന്നു മുസ്ലിംലീഗിലെ ഗ്രൂപ്പ് സമവാക്യം. പാണക്കാട് കുടുംബത്തിന്റെയും സംസ്ഥാന പ്രസിഡന്റ് ഹൈദരലി തങ്ങളുടെയും തീരുമാനങ്ങള്‍പോലും മലപ്പുറം ജില്ലാ പ്രസിഡന്റും ഉന്നതാധികാരസമിതി അംഗവുമായ സാദിഖലി തങ്ങളുടെ പിന്തുണയോടെ കുഞ്ഞാലിക്കുട്ടി അട്ടിമറിക്കുന്നുവെന്ന പരാതിയും മറുപക്ഷം ശക്തമായി ഉന്നയിച്ചു. ഇത്തരം നീക്കങ്ങളിലുള്ള അസ്വസ്ഥതകൂടിയാണ് മുയിന്‍ അലിയുടെ രൂക്ഷവിമര്ശനത്തിലൂടെയും മുയിന്‍ അലിക്ക് പാണക്കാട് കുടുംബം നല്കിയ പിന്തുണയിലൂടെയും മറനീക്കിയത്. മുയിന്‍ അലിക്കെതിരേ നടപടി വേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആവശ്യം പാണക്കാട് കുടുംബം തള്ളി. പാണക്കാട് കുടുംബ തീരുമാനം പരസ്യമായി ലംഘിക്കാന്‍ കുഞ്ഞാലിക്കുട്ടി അശക്തനായതോടെ വിരുദ്ധപക്ഷവും സജീവമായി.
നാലു പതിറ്റാണ്ടോളം ലീഗിനെ തന്റെ ചൊല്‍പ്പടിക്കു നയിച്ച കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട് കുടുംബത്തിന്റെ പിന്തുണ നഷ്ടമായതോടെ പ്രവര്‍ത്തകരുടേയും നേതാക്കളുടേയും നിലപാടിലും മാറ്റമുണ്ടാകുമെന്ന് വിരുദ്ധപക്ഷം കരുതുന്നു. വ്യക്തമായ നേതൃത്വമില്ലാതെ കെ.എം. ഷാജിയും എം.കെ. മുനീറും സംസ്ഥാന സെക്രട്ടറി പി.എം. സാദിഖലിയുമൊക്കെയാണ് എതിര്‍ചേരിയിലുള്ളത്.
വിമര്‍ശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിന്റെ ഭാഗമാണെന്നും മുസ്ലിം ലീഗില്‍ സംഭവിക്കുന്നതും ഇതുതന്നെയാണെന്നും കെ.എം. ഷാജി ഫെയ്സ്ബുക്കിലെ കുറിപ്പിലൂടെ വ്യക്തമാക്കി. ലീഗില്‍ ഇപ്പോള്‍ നടക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഒഴുക്കാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. സമാന നിലപാടുമായി എം.കെ. മുനീറും രംഗത്തെത്തി. തെറ്റായ പ്രചാരണത്തിലൂടെ ലീഗിനെ താറടിക്കാനാണ് ശ്രമമെന്ന് കെ.പി.എം. മജീദ് ആരോപിച്ചു. തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ദുര്‍വ്യാഖ്യാനം ചെയ്യേണ്ടെന്ന് ഷാജി പിന്നീട് വിശദീകരിച്ചു.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട് മുയിന്‍ അലി ഉന്നയിച്ച ആരോപണങ്ങള്‍ തുടര്‍ന്നും സജീവചര്‍ച്ചയായി നിലനില്‍ക്കുമെന്നതും കുഞ്ഞാലിക്കുട്ടിക്കു വിനയാകും. രണ്ടു തവണയായി വാര്‍ഷിക വരിസംഖ്യയായി പിരിച്ച കോടികള്‍ കാണാനില്ലെന്ന ജീവനക്കാരുടെ പരാതിയും വീണ്ടും ചര്‍ച്ചയായി. ചന്ദ്രികയുടെ ഉടമസ്ഥതയിലുള്ള കണ്ണായ സ്ഥലങ്ങളുമായി ബന്ധപ്പെട്ട കൈമാറ്റങ്ങളിലും അഴിമതി ആരോപിച്ച് കുഞ്ഞാലിക്കുട്ടി വിരുദ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. മുയിന്‍ അലിയെ പാണക്കാട് കുടുംബം തള്ളിയെങ്കിലും അദ്ദേഹത്തിന്റെ അടുത്ത നീക്കങ്ങളുടെ കാര്യത്തില്‍ കുടുംബവും ലീഗ് നേതൃത്വവും ഒരേപോലെ ആകാംക്ഷയിലാണ്.
മുയിന്അലിക്കെതിരേ നടപടിയുണ്ടാകാനുള്ള സാധ്യത ഇല്ലാതായെന്നാണു സൂചന. മുയിന്‍ അലിയുടെ പിതാവ് കൂടിയായ പാണക്കാട് ഹൈദരലി തങ്ങള്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കട്ടെയെന്നാണ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചത്.
ഹൈദരലി തങ്ങള്‍ ആശുപത്രിയിലാണെന്നു ചൂണ്ടിക്കാട്ടി പ്രഖ്യാപനം പരമാവധി വൈകിക്കാനും തുടര്‍ന്ന് നടപടിയില്‍നിന്ന് പിന്മാറാനുമാണ് നേതൃത്വത്തിന്റെ ധാരണ. യോഗത്തിനു മുമ്പുതന്നെ പാണക്കാട് കുടുംബത്തിന്റെ തീരുമാനം കുഞ്ഞാലിക്കുട്ടിയെ ബോധ്യപ്പെടുത്തിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ അതംഗീകരിക്കുകയല്ലായെ കുഞ്ഞാലിക്കുട്ടിക്കു വേറെ വഴിയുണ്ടായിരുന്നില്ല.
ജിനേഷ് പൂനത്ത്






