
കാബൂൾ : അഫ്ഗാനിസ്ഥാനില്‍ ശക്തമായി പിടിമുറുക്കി കൊണ്ടിരിക്കുന്ന താലിബാന് ഇന്ത്യ അഫ്ഗാന് സൈന്യത്തിന് നല്കിയ ഹെലികോപ്റ്ററും പിടിച്ചെടുത്തു. ഇന്ത്യ നൽകിയ ഹെലികോപ്ടറിന്റെ നിയന്ത്രണം തങ്ങൾ ഏറ്റെടുത്തതായി ഭീകരർ അവകാശപ്പെട്ടു.
റഷ്യൻ നിർമ്മിത യുദ്ധ ഹെലികോപ്ടർ എം ഐ 24 ഹെലികോപ്ടറിന് മുന്നിൽ ഭീകരർ നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. 2019ലാണ് ഇന്ത്യ അഫ്ഗാൻ വ്യോമസേനയ്ക്ക് ഒരു എം ഐ 24 ഹെലികോപ്ടറും മൂന്ന് ഇന്ത്യൻ നിർമ്മിത ചീറ്റ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും സമ്മാനിച്ചത്. അതേസമയം ഹെലികോപ്റ്റര്‍ സ്വന്തമാക്കിയെങ്കിലും അത് താലിബാന് ഉപയോഗിക്കാന്‍ കഴിയുകയില്ല.
ഭീകരരുടെ ആക്രമണം മുൻകൂട്ടി കണ്ട് അഫ്ഗാൻ സൈന്യം ഹെലികോപ്റ്ററിന്റെ പറക്കാന്‍ സഹായിക്കുന്ന റോട്ടർ ബ്ലേഡുകൾ നേരത്തേ നീക്കം ചെയ്തതായിട്ടാണ് സൂചന. അതുകൊണ്ട് വൈമാനികരെ കൊണ്ടുവന്നാലും താലിബാന് ഹെലികോപ്ടർ ഉപയോഗിക്കാൻ കഴിയില്ല. മറ്റു സാങ്കേതിക തകരാറുകളും ഹെലികോപ്റ്ററിന് അഫ്ഗാനിസ്ഥാന് വരുത്തിയിട്ടുണ്ടായിരിക്കണം എന്നാണ് കരുതുന്നത്.
അമേരിക്കന്‍ സൈന്യം സ്ഥലം വിട്ടതോടെ ആക്രമണം തുടങ്ങിയ താലിബാന് അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. വ്യോമ മാർഗമുള്ള ആക്രമണം മാത്രമാണ് ഭീകരർക്ക് മേൽ അഫ്ഗാൻ സൈന്യത്തിന് മേൽക്കോയ്മ നൽകുന്നത്. 10 പ്രവിശ്യാ തലസ്ഥാനങ്ങള്‍ പിടിയില്‍ ആക്കിയിട്ടുള്ള താലിബാന് കാബൂളിന് തൊട്ടടുത്തുള്ള സുപ്രധാന നഗരമായ ഗസ്നിയും പിടിച്ചെടുത്തിട്ടുണ്ട്.






