
കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പേരിൽ വ്യാജരേഖ ചമച്ച് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മലപ്പുറം സ്വദേശിയായ സൽമാൻ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു. 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചെന്ന വ്യാജരേഖ തയ്യാറാക്കി നിരവധി പേരിൽ നിന്ന് പണം തട്ടിയെന്നാണ് കേസ്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.
വിഴിഞ്ഞം തുറമുഖത്തിന്റെ മുൻ മാനേജിങ് ഡയറക്ടറായിരുന്ന ദിവ്യ എസ്. അയ്യരുടെ ഒപ്പ് ദുരുപയോഗം ചെയ്താണ് വ്യാജരേഖകൾ തയ്യാറാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്നും അന്വേഷണ സംഘം പറയുന്നു. മുൻപ് നിരവധി കേസുകളിൽ ഇയാൾക്കെതിരെ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
300 കോടി രൂപയുടെ കരാർ ലഭിച്ചതായി അവകാശപ്പെട്ട് തയ്യാറാക്കിയ വ്യാജരേഖകൾ വിവിധ വ്യക്തികൾക്ക് കാണിച്ചാണ് പ്രതി വിശ്വാസ്യത നേടിയെടുത്തത്. ഇതിന്റെ ഭാഗമായി കൊച്ചിയിൽ ഒരു ബിസിനസ് സമ്മിറ്റും സംഘടിപ്പിച്ചിരുന്നു. പരിപാടിയിലേക്ക് പ്രമുഖരെയും വ്യവസായ മേഖലയിലെ വ്യക്തികളെയും ക്ഷണിച്ചിരുന്നു.
സമ്മിറ്റിൽ പങ്കെടുത്തവരോട് വിഴിഞ്ഞം ഇന്റർനാഷണൽ ഡീപ്പ് വാട്ടർ കണ്ടെയ്നർ ട്രാൻഷിപ്പ്മെന്റ് പോർട്ടുമായി ബന്ധപ്പെട്ട കരാർ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് വ്യാജ ടെൻഡർ രേഖകൾ കാണിച്ച് പ്രതി തെറ്റിദ്ധരിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
തട്ടിപ്പിനിരയായവരിൽ ഒരു തെന്നിന്ത്യൻ നടിയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രതിക്ക് വിദേശ രാജ്യങ്ങളിലുൾപ്പെടെ വ്യാപാരബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നുവെന്ന വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. തട്ടിപ്പിനിരയായ മറ്റ് ആളുകളെ കണ്ടെത്തുന്നതിനും സാമ്പത്തിക ഇടപാടുകളുടെ വ്യാപ്തി പരിശോധിക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.






