
ലണ്ടന്‍: ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും റെക്കോര്‍ഡ് കൂട്ടുകെട്ടില്‍ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 272 റണ്‍സ് വിജയലക്ഷ്യം. ടെസ്റ്റ് കരിയറിലെ രണ്ടാമത്തെ മാത്രം അര്‍ധ സെഞ്ചുറി കണ്ടെത്തിയ ഷമിയും ഉറച്ച പിന്തുണ നല്കിയ ബുമ്രയുടെയും കരുത്തിലാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് എട്ടിന് 298 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തത്.
56 റണ്‍സോടെ ഷമിയും 34 റണ്‍സോടെ ബുമ്രയും പുറത്താകാതെ നിന്നു. പിരിയാത്ത ഒന്‍പതാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത് 120 പന്തില്‍ 89 റണ്‍സ്. ആറു ഫോറും ഒരു സിക്സും ഉള്‍പ്പെടെയാണ് ഷമി 56 റണ്‍സെടുത്തത്. ടെസ്റ്റ് കരിയറില്‍ ഇരുവരുടെയും മികച്ച സ്കോറാണ് ഇത്.
ഋഷഭ് പന്ത് (46 പന്തിൽ 22), ഇഷാന്ത് ശർമ (24 പന്തിൽ 16) എന്നിവരാണ് ഇന്ന് പുറത്തായ ഇന്ത്യൻ ബാറ്റ്സ്മാന്മാർ. 146 പന്തിൽ അഞ്ച് ഫോറുകളോടെ 61 റൺസെടുത്ത വൈസ് ക്യാപ്റ്റൻ അജിൻക്യ രഹാനെ തന്നെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. കെ.എൽ. രാഹുൽ (3), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (45), വിരാട് കോലി (20), രവീന്ദ്ര ജഡേജ (3) എന്നിവരാണ് നാലാം ദിനം പുറത്തായ മറ്റു ബാറ്റ്സ്മാൻമാർ. ഇംഗ്ലണ്ടിനായി മാർക്ക് വുഡ് മൂന്നു വിക്കറ്റ് വീഴ്ത്തി. 18 ഓവറിൽ 51 റൺസ് വഴങ്ങിയാണ് വുഡ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്. മോയിൻ അലി, ഒലി റോബിൻസൺ എന്നിവർ രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. സാം കറന് ഒരു വിക്കറ്റ് ലഭിച്ചു.
14 റൺസുമായി ഇന്ന് ബാറ്റിങ് പുനരാരംഭിച്ച പന്ത് ഒരു ബൗണ്ടറി നേടി പ്രതീക്ഷ നൽകിയെങ്കിലും, അധികം വൈകാതെ റോബിൻസണ്‍ രണ്ടാം ഇന്നിങ്സിലെ ആദ്യ വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 46 പന്തിൽ ഒരേയൊരു ഫോർ സഹിതമാണ് പന്ത് 22 റൺസെടുത്തത്. ബൗണ്ടറികൾ കണ്ടെത്തി പ്രതീക്ഷ നൽകിയ ഇഷാന്ത് ശർമയെ റോബിൻസൺ എൽബിയിൽ കുരുക്കി. 24 പന്തിൽ രണ്ടു ഫോറുകളോടെ 16 റൺസെടുത്ത ഇഷാന്ത് എൽബി തീരുമാനം റിവ്യൂ ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ രക്ഷകരായി ബുമ്ര – ഷമി സഖ്യം അർധസെഞ്ചുറി കൂട്ടുകെട്ട് കണ്ടെത്തിയത്.






