
കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ വിജയിപ്പിക്കാന്‍ മമതാബാനര്‍ജി ഉപയോഗിച്ച മണ്ണിന്റെ മകള്‍ വാദവുമായി ബിജെപിയുടെ പ്രിയങ്കാ ടിബ്രേവാള്‍. ജന്മനാടായ നന്ദിഗ്രാമില്‍ തന്റെ മുന്‍ അനുയായി സുവേന്ദു അധികാരിയോട് നഷ്ടമായ വിജയം തിരിച്ചുപിടിക്കാന്‍ ഭബാനിപൂരിലെ ഉപതെരഞ്ഞെടുപ്പിനെ സമീപിച്ചിരിക്കുന്ന പ്രിയങ്ക മമതയ്ക്ക് എതിരേ നാടിന്റെ മകള്‍ വാദം ഉയര്‍ത്തി പ്രചരണം ആരംഭിച്ചിരിക്കുയാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ തട്ടകമായ മണ്ഡലത്തില്‍ താനാണ് മണ്ണിന്റെ മകളെന്നും മമതയല്ല എന്നുമുള്ള ആശയം പ്രിയങ്ക ഉയര്‍ത്തിക്കഴിഞ്ഞു. ബംഗാളിന് വേണ്ടത് സ്വന്തം മകളെ ആണെന്നും പറഞ്ഞു. എന്താണ് ഉപതെരഞ്ഞെടുപ്പില്‍ മുമ്പോട്ട് വെയ്ക്കുന്ന മുദ്രാവാക്യം എന്ന ചോദ്യത്തിന് 'മണ്ണിന്റെ മകള്‍' എന്ന വാദമാണെന്നായിരുന്നു മറുപടി. മമതാബാനര്‍ജി നാമനിര്‍ദേശപത്രിക ഇന്ന് സമര്‍പ്പിച്ചു.
എനിക്കെതിരേ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഒരിക്കല്‍ പരാജയപ്പെട്ടയാളാണെന്നും മമതാബാനര്‍ജിയെ ലക്ഷ്യമിട്ട് പ്രിയങ്ക പറഞ്ഞു. ഭബാനിപ്പൂരില്‍ നിന്നും ജയിച്ചു കയറിയ സീറ്റ് മമതാബാനര്ജിക്കായി പശ്ചിമബംഗാള്‍ കൃഷിമന്ത്രി ശോഭന്ദേബ് ഛാത്തോപാദ്ധ്യായ ഒഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. യുവ അഭിഭാഷകയും, ഭാരതീയ ജനതാ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റുമാണ് പ്രിയങ്ക ടിബ്രെവാള്‍.
ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിക്ക് വേണ്ടി കൊല്‍ക്കത്ത ഹൈക്കോടതിയില്‍ ഹാജരായിരുന്നത് പ്രിയങ്കയാണ്. മുന്‍ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയുടെ ലീഗല്‍ അഡൈ്വസറായിരുന്ന പ്രിയങ്ക ടിബ്രെവാള്‍ 2014 ലാണ് ബി.ജെ.പിയില്‍ ചേരുന്നത്. മമതയുടെ മണ്ഡലം കൂടിയാണ് ഭവാനിപൂര്‍. സെപ്റ്റംബര്‍ 30നാണ് ഉപതെരഞ്ഞെടുപ്പ് .






