
തിരുവനന്തപുരം: നര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശം തള്ളി വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്. നിര്‍ഭാഗ്യകരമായ പരാമര്‍ശവും വിവാദവുമാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രണയം നടിച്ച് നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നിര്‍ബന്ധിത പരിവര്‍ത്തനത്തിന് തെളിവില്ലെന്നും അദേഹം വ്യക്തമാക്കി.
അതേസമയം വിവാദത്തിന്റെ പേരില്‍ സര്‍വകക്ഷിയോഗം വിളിക്കേണ്ടതില്ലെന്നും അദേഹം പറഞ്ഞു. പ്രശ്നം പരിഹരിക്കാന്‍ ഓരോരുത്തരും സ്വയം നടപടികള്‍ സ്വീകരിക്കണം. സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുന്ന കക്ഷികളുശട ഭാഗത്തല്ല പ്രശ്നം. പുറത്താണ് പ്രശ്നമെന്നും അദേഹം ചുണ്ടിക്കാട്ടി.
പുറത്ത് നടക്കുന്ന പ്രശ്നം പുറത്താണ് പരിഹരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രണയവും ലഹരിമരുന്നും ഒരു മതത്തിന്റെ പേരില്‍ കാണേണ്ടതില്ല. സമൂഹത്തിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള തല്പരകക്ഷികളുടെ ശ്രമം വ്യാമോഹമായി അവസാനിക്കും. ലഹരിമരുന്നോ പ്രണയമോ മതത്തിന്റെ കണ്ണിയില്പ്പെടുത്താന് കഴിയില്ലെന്നും അദേഹം വ്യക്തമാക്കി.
ഇതര മതസ്ഥരായ പെൺകുട്ടികളെ മതപരിവർത്തനം നടത്തി ഐഎസിൽ എത്തിക്കുന്നതായുള്ള പ്രചാരണവും ശരിയല്ല. 2019വരെ ഐഎസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ100 പേരിൽ 72 പേർ തൊഴിൽ ആവശ്യത്തിനു വിദേശത്തുപോയശേഷം അവിടെനിന്ന് ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി പോയതാണ്. ഒരാൾ ഒഴികെ എല്ലാവരും മുസ്ലിം സമുദായത്തിൽ ജനിച്ചവരാണ്. 28 പേർ ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽനിന്ന് പോയി. ഇതിൽ 5 പേർ മാത്രമാണ് ഇസ്ലാമിലേക്കു പരിവർത്തനം നടത്തി ഐഎസിൽ ചേർന്നത്.
നിമിഷ എന്ന ഹിന്ദു യുവതി പാലക്കാട് സ്വദേശി ബക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെ വിവാഹം ചെയ്തു. മെറിൻ ജേക്കബ് ബെസ്റ്റിൻ എന്ന യുവാവിനെയും വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞശേഷമാണ് ഇസ്ലാം മതത്തിലേക്കു ഇവർ പരിവർത്തനം ചെയ്യപ്പെട്ടത്. പ്രണയക്കുരുക്കിൽപ്പെടുത്തി മതം മാറ്റുന്നതിനെ സാധൂകരിക്കുന്നതല്ല കണക്കുകളെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നാർക്കോട്ടിക് ജിഹാദ് എന്ന പ്രചാരണവും അടിസ്ഥാനരഹിതമാണ്. 2020ൽ റജിസ്റ്റർ ചെയ്ത എൻഡിപിഎസ് കേസുകൾ 4941 ആണ്. അവയിൽ പ്രതികളായത് 5422 പേർ. ഇതിൽ 2700പേർ ഹിന്ദുക്കളാണ്. 1869പേർ ഇസ്ലാം മതക്കാരാണ്. 883പേർ ക്രിസ്തുമതത്തിലുള്ളവരാണ്. ഇതിൽ അസ്വഭാവികമായി ഒന്നുമില്ല. മതത്തിന്റെ അടിസ്ഥാനത്തിലല്ല ലഹരിമരുന്നു വ്യാപാരം. നിർബന്ധിച്ച് മതപരിവർത്തനം നടത്തിയതായി പരാതി ലഭിച്ചിട്ടില്ല. ലഹരിമരുന്നു വിൽപ്പനക്കാർ പ്രത്യേക സമുദായത്തിലുള്ളതാണെന്നതിനും തെളിവില്ല. വർഗീയ പ്രചാരണങ്ങൾക്കെതിരെ സർക്കാർ നിർദാഷിണ്യം നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.






