
കൊല്ലം: കോളിളക്കം സൃഷ്ടിച്ച അഞ്ചല്‍ ഉത്ര വധക്കേസില്‍ വിധി ഈ മാസം 11ന് പ്രഖ്യാപിക്കൂം. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് തിങ്കളാഴ്ച വിധി പറയുന്നത്. ഭര്‍ത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഉത്രയെ കൊലപ്പെടുത്തിയെന്നാണ് കേസ്. കഴിഞ്ഞ വര്‍ഷം മെയ് ഏഴിന് പുലര്‍ച്ചെ അഞ്ചലിലെ ഉത്രയുടെ കുടുംബ വീട്ടിലെ കിടപ്പുമുറിയിലാണ് കൊലപാതകം നടന്നത്. മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് ഉരതയെ കടിപ്പിച്ച കൊലപ്പെടുത്തി എന്നാണ് കേസ്.
ഭര്‍ത്താവ് സൂരജ്, പാമ്പിനെ നല്‍കിയ സുരേഷ് എന്നിവരാണ് പ്രതികള്‍. സുരേഷിനെ പിന്നീട് മാപ്പുസാക്ഷിയാക്കിയിരുന്നു. ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ പൂര്‍ണ്ണമായും ശാസ്ത്രീയ തെളിവുകളാണ് അന്വേഷണ സംഘം സ്വീകരിച്ചത്. ഗാര്‍ഹിക പീഡനത്തിന് സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങി.
2018 മാര്‍ച്ച് 25 നായിരുന്നു ഉത്രയും സൂരജും തമ്മിലുള്ള വിവാഹം. വിവാഹ സമ്മാനമായി 98 പവന്‍ സ്വര്‍ണ്ണവും 5 ലക്ഷം രൂപയും മാരുതി ബലനോ കാറും ഉരതയുടെ കുടുംബം നല്‍കി. 2019 ഏപ്രില്‍ 16ന് ഇവര്‍ക്ക് മകന്‍ ജനിച്ചു. ഉത്രയുടെ മാതാപിതാക്കളെ സമ്മര്‍ദ്ദത്തിലാക്കി പലപ്പോഴായി പണം വാങ്ങിയിരുന്ന സൂരജ് പിന്നീട് പ്രതിമാസം 8000 രൂപ വീതം വാങ്ങിത്തുടങ്ങി. പല ആവശ്യങ്ങള്‍ പറഞ്ഞ് പലപ്പോഴായി 15 ലക്ഷത്തോളം രൂപ കൈക്കലാക്കി. 2020 ജനുവരിയില്‍ പീഡനങ്ങള്‍ സഹിക്കാനായതോടെ ഉത്രയെ വീട്ടുകാര്‍ തിരികെ വിളിച്ചുകൊണ്ടുവന്നു. ഇതോടെ ഇനി ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ലെന്ന് സൂരജ് ഉറപ്പുനല്‍കി ഉത്രയെ തിരികെ വിളിച്ചുകൊണ്ടുവന്നു. ഇതിന് പിന്നാലെ ഉത്രയെ ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ സൂരജ് തുടങ്ങി. വിവാഹ മോചനം നേടിയാല്‍ സ്വത്തുക്കള്‍ തിരികെ നല്‍കേണ്ടി വരുമെന്നതിനാല്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു.
2020 ഫെബ്രുവരിയിലാണ് കൊലപാതകത്തിനുള്ള ആസൂത്രണം തുടങ്ങിയത്. തെളിവുകള്‍ ഇല്ലാതാക്കാനും സ്വാഭാവിക മരണമാക്കി തീര്‍ക്കാനും പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലാനായിരുന്നു പദ്ധതി. ട്യൂബില്‍ തെരഞ്ഞ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ പദ്ധതി തയ്യാറാക്കി. പാമ്പ് പിടിത്തവുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിച്ചു. ഫെബ്രുവരി അവസാനത്തോടെ ചാവര് കാവ് സുരേഷ് , സൂരജിന്റെ പറക്കോടുള്ള വീട്ടിലെത്തി അണലിയെ കൈമാറി. മാര്‍ച്ച് 2ന് രാത്രിയില്‍ സൂരജിന്റെ വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രയുടെ കാലില്‍ അണലിയെക്കൊണ്ട് കടിപ്പിച്ചു. കടുത്ത വേദന അനുഭവപ്പെട്ട ഉത്രയെ ആശുപത്രിയില്‍ പോലും കൊണ്ടുപോയില്ല. പുലര്‍ച്ചെ മൂന്നോടെ സ്ഥിതി ഗുരുതരമായപ്പോള്‍ ആശുപത്രിയിലെത്തിച്ചു.
തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടു മാസത്തോളം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഉത്ര തിരികെ ജീവിതത്തിലേക്ക് എത്തിയത്. ആഴ്ചയില്‍ രണ്ടു ദിവസം ചികിത്സയ്ക്ക് പോകേണ്ടതിനാല്‍ പറക്കോട്ടെ വീട്ടിലാണ് കഴിഞ്ഞത്. േേയ് ആറിന് വൈകിട്ട് ബാഗിനുള്ളില്‍ ഒളിപ്പിച്ച കുപ്പിയില്‍ പാമ്പുമായി സൂരജ് വീട്ടിലെത്തുകയും രാത്രി ഉറങ്ങുന്നതിനിടെ കടിപ്പിക്കുകയുമായിരുന്നു.
ഇതിനിടെ, പാമ്പ് മുറിയിലെ അലമാരയുടെ അടിയിലേക്ക് ഒളിച്ചതോടെ സൂരജിന് അതിനെ പുറത്തുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടഞ്ഞു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തെങ്കിലും ആദ്യഘട്ടത്തില്‍ അന്വേഷണം മന്ദഗതിയിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ സൂരജിന്റെ സ്വഭാവത്തിലുണ്ടായ ഭാവമാറ്റം ഉ്രതയുടെ കുടുംബത്തിന് സംശയം ജനിപ്പിക്കുകയും നിയമപോരാട്ടവുമായി ഇറങ്ങുകയുമായിരുന്നു.
കൊല്ലം റൂറല്‍ ക്രൈംബ്രാഞ്ച് എസിപി എ.അശോകന്‍ അമന്വഷണ ചുമതല ഏറ്റെടുത്തതോടെയാണ് അന്വേഷണം ഊര്‍ജിതമായാത്. സൂരജിന്റെ ഫോണ്‍വിളികള്‍ പരിശോധിച്ച ക്രൈംബ്രാഞ്ച് സംഘം സൂരജ് സമര്‍ത്ഥമായി നടത്തിയ കൊല തിരിച്ചറിഞ്ഞു. മേയ് 24ന് ചോദ്യം ചെയ്യാനായി വിളിപ്പിച്ച് സൂരജിന്റെയും ചാവര് കാര് സുരേഷിന്റെയും അറസ്റ്റു രേഖപ്പെടുത്തി.
ഒരു കേസ് തെളിയിക്കാന്‍ അസാധാരണമായ മാര്‍ഗങ്ങളാണ് പോലീസ് സ്വീകരിച്ചത്. കുഴിച്ചിട്ട മൂര്‍ഖന്‍ പാമ്പിന്റെ ജഡം മാന്തിയെടുത്തുള്ള പോസ്്റ്റുമോര്‍ട്ടവും സമാനപ്രായത്തിലുള്ള മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരീക്ഷണവും നടന്നു.
അന്തിമവാദം ഓണത്തിന് മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. 87 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിചാരണയ്ക്കിടെ കോടതിയില്‍ ഹാജരാക്കിയത്. ഇതിന് പുറമെ 289 രേഖകളും 40 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. പ്രതിഭാഗം മൂന്ന് സാക്ഷികള്‍ക്ക് പുറമെ 24 രേഖകളും മൂന്ന് സിഡിയും വിചാരണ കോടതിയിലെത്തിച്ചു.






