
''ഞാന്‍ സംവിധാനം ചെയ്ത നാലു സിനിമയിലും പ്രധാന വേഷത്തില്‍ വേണുച്ചേട്ടനുണ്ടായിരുന്നു. അടുത്ത സിനിമയുടെ തിരക്കഥയിലും വേണുച്ചേട്ടനു വേണ്ടി ഒരു കഥാപാത്രം ഒരുങ്ങിയിരുന്നു. ഞാനത് വേണുച്ചേട്ടനോടും പറഞ്ഞിട്ടുള്ളതാണ്... പക്ഷേ...'' സംവിധായകന് അനില്‍ രാധാകൃഷ്ണമേനോന്റെ വാക്കുകളില്‍ സങ്കടം നിറഞ്ഞു നില്ക്കുന്നു.
പരിചയപ്പെടുന്ന ഏതൊരു വ്യക്തിക്കും ജേഷ്ഠനും, ഗുരുവും, സുഹൃത്തും ഒക്കെയായിരുന്നു നെടുമുടി വേണു. വെള്ളിത്തിരയില്‍ നെടുമുടി വേണു അഭിനയിച്ച് പ്രതിഫലിപ്പിച്ച വേഷങ്ങള്‍ക്ക് പകരം വയ്ക്കാന്‍ സത്യത്തില്‍ ആരും തന്നെയില്ല. സ്വഭാവനടനെന്ന പരിവേഷത്തില്‍ നില്‍ക്കുമ്പോഴും നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം അഭ്രപാളിയില്‍ തെളിഞ്ഞു നിന്നു. അനില്‍ രാധാകൃഷ്ണമേനോന് സംവിധായകന്റെ മേലങ്കിയണിഞ്ഞ എല്ലാ സിനിമകളിലും കരുത്തുറ്റ, വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി നെടുമുടി വേണു നിറഞ്ഞു നിന്നിട്ടുണ്ട്. വേണുച്ചേട്ടനെന്ന് സ്വാതന്ത്ര്യത്തോടെ വിളിക്കാന്‍ പറ്റുന്ന അനില്‍ രാധാകൃഷ്ണമേനോന് നെടുമുടി വേണുവിന്റെ ഓര്‍മ്മകളിലൂടെ മനസ്സ് ചലിപ്പിക്കുകയാണ്....
നോര്‍ത്ത് 24 കാതത്തില് നെടുമുടി വേണു ചെയ്ത കഥാപാത്രം മുന്‍പ് വേറൊരാള് ചെയ്യാന്‍ വേണ്ടി എഴുതിയതാണ്. പക്ഷേ അദ്ദേഹത്തിനത് ചെയ്യാന്‍ പറ്റാതെ വന്നപ്പോള്‍ ഞാന്‍ വേണുച്ചേട്ടനെ സമീപിച്ചു. ഇത്രയും സീനിയറായ ഒരു നടന് എന്നെപ്പോലെയുള്ള ഒരാളിന്റെ കന്നി സംവിധാനത്തില്‍ അഭിനയിക്കുമോ എന്ന ആശങ്കയോടെ അസ് എ സീനിയര്‍ സ്റ്റാര്‍ എന്ന നിലയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണാന്‍ പോയത്. ഒകെ പറയുമെന്ന് പോലും കരുതിയല്ല ഞാനന്ന് പോയി കണ്ടത്. പക്ഷേ കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ അദ്ദേഹം ഹൃദയം തുറന്ന് സമ്മതിച്ചു. പിന്നീട് അതിന്റെ സെറ്റില്‍ വച്ച് നെടുമുടി വേണു എന്ന കലാകാരന് എനിക്ക് വേണുച്ചേട്ടനായി മാറുകയായിരുന്നു.
വളരെ പെട്ടെന്നാണ് വേണുച്ചേട്ടനുമായി ഒരു ആത്മബന്ധം ഉണ്ടായത്. ജോലി ചെയ്ത ശേഷം ക്യാരവാനില്‍ പോയിരിക്കുക എന്നൊരു ശൈലിയൊന്നുമല്ലായിരുന്നു വേണുച്ചേട്ടന്റെത്. ഒരു കുടുംബം പോലെയായിരുന്നു അദ്ദേഹം സെറ്റില്‍. നോര്‍ത്ത് 24 ലെ ഗോപാലന് എന്ന കഥാപാത്രമായി വേണുച്ചേട്ടന് അഭിനയിക്കുകയായിരുന്നില്ല, ജീവിക്കുകയായിരുന്നു. വേണുച്ചേട്ടന് കഥാപാത്രമായി മാറുന്നത് പലപ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ സിനിമയില്‍ അവസാനത്തെ സീന്‍ കുറച്ച് ലെങ്തിയായിരുന്നു. ഭാര്യ മരിച്ചതറിയാതെ വീട്ടിലേക്ക് കയറി വരുന്ന സീന്‍ വേണുച്ചേട്ടന് അഭിനയിച്ചപ്പോഴേക്കും സെറ്റില്‍ എല്ലാവരും ഇമോഷണലായി. വേണുച്ചേട്ടന് അത്രകണ്ട് ആ കഥാപാത്രമായി മാറിക്കഴിഞ്ഞിരുന്നു. ഡബ്ബ് ചെയ്യുന്ന സമയത്തും വേണുച്ചേട്ടന് ''ആ സീന്‍ കുറച്ചു നേരം കാണട്ടെ, എന്നിട്ട് ശബ്ദം നല്‍കാമെന്ന് '' പറഞ്ഞു. അത് കണ്ടിട്ട് വളരെ ഇമോഷണലായി അദ്ദേഹം പുറത്തേക്ക് ഇറങ്ങിപ്പോയി. കുറച്ചു നേരം കഴിഞ്ഞ് കയറി വന്നിട്ട് അദ്ദേഹമതിന് ശബ്ദം കൊടുത്തു. എന്നിട്ട് എന്നെ വന്ന് കെട്ടിപ്പിടിച്ചു, എന്നിട്ട് ''ഞാന്‍ സാധാരണ എല്ലാ സിനിമയും ഡബ്ബ് ചെയ്ത ശേഷം ആ കഥാപാത്രത്തെ അവിടെ കുഴിച്ചു മൂടിയിട്ടാണ് പോകുന്നത്, പക്ഷേ ഈയൊരു കഥാപാത്രത്തെ ഞാന്‍ കൂടെ കൊണ്ടുപോകുകയാണ്'' എന്ന് പറഞ്ഞു. ഒരു സംവിധായകനെന്ന നിലയില്‍ എനിക്കേറ്റവും അഭിമാനം തോന്നിയ നിമിഷമായിരുന്നു അത്. അഞ്ഞൂറിലധികം സിനിമകള്‍ ചെയ്ത വേണുച്ചേട്ടന് ഒരു അഭിമുഖത്തില്‍ അദ്ദേഹം ചെയതതില്‍ ഏറ്റവുമിഷ്ടപ്പെട്ട പത്തു സിനിമകള്‍ പറയാന്‍ പറഞ്ഞപ്പോള്‍ എന്റെ ഈ സിനിമ എടുത്തു പറഞ്ഞു. വേണുച്ചേട്ടന് അത്രയ്ക്കും ആ കഥാപാത്രത്തെ ഇഷ്ടപ്പെട്ടിരുന്നു.
ഒരു കോമ്പിനേഷന്‍ സീന്‍ ആണെങ്കില്‍ പോലും കൂടെയുള്ള എല്ലാവര്ക്കും പ്രാധാന്യം കൊടുത്ത് അവരെ എന്‍ കറേജ് ചെയ്താണ് വേണുച്ചേട്ടന് അഭിനയിക്കുക. ഡയറക്ടേഴ്സ് ആകടര്‍, ആക്ടഴേ്സ് ആക്ടര്‍ ഒക്കെയാണ് വേണുച്ചേട്ടന്. എന്റെ കൂടെ വേണുച്ചേട്ടന് ചെയ്ത എല്ലാ സിനിമകളിലും എനിക്കത് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. അനില്‍ അതിങ്ങനെ ചെയ്യാമെന്നല്ല അദ്ദേഹം പറയുക, നമുക്ക് അങ്ങനെ ചെയ്താലോ, നന്നാവില്ലേ എന്നാവും ചോദിക്കുക. ഇത്രയും സീനിയറായ ഒരു അഭിനേതാവ് എങ്ങനെ ഇത്രയും സിമ്പിളായി ഇടപെടുന്നു എന്നെനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.
എന്നെ സംബന്ധിച്ച് വേണുച്ചേട്ടന് ചിലപ്പോഴൊക്കെ ഗുരുവാണ്, ജേഷ്ഠനാണ്, സുഹൃത്താണ് മറ്റ് ചിലപ്പോഴൊക്കെ പാര്‍ട്നര്‍ ഇന്‍ ക്രൈം എന്നൊക്കെ പറയാം. സിനിമയിലൂടെ തുടങ്ങിയ ബന്ധമാണെങ്കിലും എനിക്കൊരു ജേഷ്ഠതുല്യനായിരുന്നു അദ്ദേഹം. സിനിമകളെക്കുറിച്ചും സംഗീതത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും ഒക്കെയദ്ദേഹം വാചാലനാവുമായിരുന്നു. കുട്ടികളുടെ പോലെയുള്ള സ്വഭാവമാണ് അദ്ദേഹത്തിന്റെത്. ഏതൊരു പ്രായത്തിലുള്ളവരും വേണുച്ചേട്ടനുമായി പെട്ടെന്ന് അടുപ്പത്തിലാവും. ലൊക്കേഷനില്‍ അദ്ദേഹമുണ്ടെങ്കില്‍ പാട്ടും കഥ പറച്ചിലുമൊക്കെയായി വളരെ രസമാണ്. നസീര്‍ സാറിനൊപ്പം അഭിനയിച്ച സിനിമകളുടെ വിശേഷങ്ങളൊക്കെ അദ്ദേഹം ഷെയര്‍ ചെയ്യുമായിരുന്നു. ഒരു സംവിധായകന്- നടന് എന്നതിലുപരി എന്റെ അമ്മയും അച്ഛനും കുടുംബവുമൊക്കെയായി വേണുച്ചേട്ടന് ആത്മബന്ധമുണ്ടായിരുന്നു. ഇടയക്ക് വീട്ടില്‍ വരാറുണ്ട്. ഫോണ്‍ വിളികളും മിക്കവാറുമുണ്ടാകും. കുറച്ചു നാള് എന്റെ ഫോണ്‍കോള്‍ ചെല്ലാതിരുന്നാല്‍ ഇങ്ങോട്ടൊരു വിളി വരും, എന്ത് പറ്റി, കുറെയായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞ് വിശേഷങ്ങള്‍ തിരക്കും. വേണുച്ചേട്ടന് സിക്സ്ത് സെന്‍സ് ഉണ്ടോയെന്നു പോലും എനിക്ക് തോന്നിയിട്ടുണ്ട്. വല്ലാണ്ട് വിഷമിച്ചിരിക്കുമ്പോള്‍ വേണുച്ചേട്ടന്റെ ഫോണ്കോളാവും ആദ്യം വരുക. അതറിഞ്ഞിട്ടാവില്ല പലപ്പോഴും വിളിക്കുക. എങ്കിലും വേണുച്ചേട്ടന് ഉറപ്പായും വിളിക്കും.
ആറാട്ട് സിനിമയുടെ ലൊക്കേഷനില്‍ നിന്ന് ഈയടുത്ത സമയത്ത് വേണുച്ചേട്ടന് എന്റെ വീട്ടിലും വന്നിരുന്നു. അന്ന് ഞാന്‍ ചെയ്യാനിരിക്കുന്ന പുതിയ സിനിമയുടെ കാര്യങ്ങള്‍ സംസാരിച്ചിരുന്നു. കഥാപാത്രത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ ''എന്നാല്‍ നമുക്ക് ആ കഥാപാത്രത്തിന് ഈ പേര് കൊടുത്താലോ, കുട്ടനാട്ടുകാരന്റെ പേര് ചേരും'' എന്നൊക്കെ പറഞ്ഞു. പിന്നെയും കുറെ വിശേഷങ്ങള്‍ പങ്കുവച്ചു. വേണുച്ചേട്ടന് എനിക്കെങ്ങനെയായിരുന്നുവോ തിരച്ചും അങ്ങനെ തന്നെയായിരുന്നു. പരിചയപ്പെട്ട നാള് മുതല്‍ അദ്ദേഹമെനിക്ക് ആ പ്രത്യേകത തന്നിരുന്നു. ''എന്തുകൊണ്ടാണെന്നറിയില്ല അനിലിന്റെ എല്ലാ സിനിമകളിലും എനിക്കൊരു കഥാപാത്രമുണ്ടാകും'' എന്നദ്ദേഹം പലരോടും പറഞ്ഞതായി ഞാന്‍ അറിഞ്ഞിട്ടുണ്ട്. വേണുച്ചേട്ടന്റെ ഇളയമകന് കണ്ണന്റെ കല്യാണത്തിന് വളരെ കുറച്ചു പേര് മാത്രമേ പങ്കെടുത്തിട്ടുള്ളൂ. അതിലൊരാള്‍ ഞാനായിരുന്നു. പരിചയപ്പെട്ട നാള് മുതല്‍ വേണുച്ചേട്ടന് അദ്ദേഹത്തിന്റെ മനസ്സില്‍ അങ്ങനെയൊരു പ്രാധാന്യം എനിക്ക് തന്നിട്ടുണ്ട്.
ഇന്ന് രാവിലെ മൂത്തമകന് ഉണ്ണിയെ വിളിച്ച് ഞാന്‍ വിവരങ്ങള്‍ തിരക്കിയിരുന്നു. കുറച്ചു കഴിഞ്ഞ് ഉണ്ണി തന്നെയാണ് എന്നെ വിളിച്ച് വേണുച്ചേട്ടന് പോയി എന്നു പറഞ്ഞത്. അതു കേട്ടപ്പോള്‍ ശരിക്കുമൊരു ശൂന്യതയാണ് തോന്നിയത്. ചുരുങ്ങിയ കാലമാണ് ഞാനും വേണുച്ചേട്ടനുമായി അടുപ്പമുണ്ടായിരുന്നത്. പക്ഷേ ജനിച്ച നാള് മുതല്‍ അദ്ദേഹമെന്റെ ഒപ്പമുണ്ടായിരുന്നു എന്നൊരു തോന്നലാണ് മനസ്സില്‍.
ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്ത മറ്റൊരു അഭിനേതാവുണ്ടോ എന്ന് സംശയമാണ്. തകര എന്ന സിനിമയില്‍ അദ്ദേഹം ചെയ്ത കഥാപാത്രം ഇന്നും മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു. വേണുച്ചേട്ടന് ചെയ്ത കഥാപാത്രങ്ങള്‍ മറ്റൊരാള്‍ക്ക് ചെയ്യാന്‍ കഴിയില്ല. അദ്ദേഹത്തിനു വേണ്ടി എഴുതിയ കഥാപാത്രങ്ങള്‍ വേറൊരു അഭിനേതാവിന് പ്രതിഫലിപ്പിക്കാന്‍ കഴിയില്ല, എന്തിന് ചിന്തിക്കാന്‍ കഴിയുമോ എന്ന് സംശയമാണ്. വേണുച്ചേട്ടന് ഇല്ലാതായത് മലയാളസിനിമയ്ക്ക് ഒരു തീരാനഷ്ടമാണ്, എനിക്കാണെങ്കില്‍ ഒരു ജേഷ്ഠതുല്യ സഹോദരന് പോയ വലിയ നഷ്ടവും.