
നാടകത്തില്‍ നിന്നും സിനിമയിലെത്തി ചുരുങ്ങിയ സമയത്തിനുളളില്‍ മികച്ച കഥാപാത്രങ്ങള്‍ ചെയ്യാന്‍ സാധിച്ച താരമാണ് ഹരീഷ് പേരടി. മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക് ഉള്‍പ്പെടെയുളള വിവിധ ഭാഷകളിലും സജീവമാണ് ഹരീഷ് പേരടി. തെലുങ്ക് സിനിമയിലെ അഭിനയത്തിന് തേടി വന്ന അവാര്‍ഡ് നിരസിച്ചെന്നും ക്യാഷ് അവാര്‍ഡല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാന്‍ വേണ്ടി മാത്രം അഞ്ചാറ് മണിക്കൂറുകള്‍ ഒരേ കസേരയില്‍ ഇരിക്കാന്‍ വയ്യാ എന്നുളള ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
കുറിപ്പ് വായിക്കാം:
ജനാധിപൻ എന്ന സിനിമയിലെ അഭിനയത്തിന് തെല്ലുങ്കിലെ സന്തോഷം മാഗസിനും സുമൻ ടിവിയും ചേർന്ന് നടത്തുന്ന അവാർഡ് നിശയിലേക്ക് 2019 -ലെ മലയാളത്തിലെ ഏറ്റവും നല്ല സ്വഭാവനടനായി തിരഞ്ഞെടുത്ത വിവരം രണ്ടാഴ്ച്ചമുമ്പ് ഒരു ദൂതൻ വഴി എന്നെ അറിയിച്ചിരുന്നു... ക്യാഷ് അവാർഡ് ഇല്ലാതെ വെറും സോപ്പുപെട്ടി വാങ്ങാൻ വേണ്ടി 5,6 മണിക്കൂറുകൾ ഒരേ കസാരയിൽ ഇരിക്കാൻ വയ്യാ എന്ന് ഞാൻ ആ ദൂതനെയും അറിയിച്ചു...അത് മറ്റാരെങ്കിലും വാങ്ങിയിട്ടുണ്ടാകും..ആശംസകൾ...ക്യാഷ്...അവാർഡ് ഉണ്ടായിരുന്നെങ്കിൽ ഒരു ജോലിയായി കണ്ട് ഇരിക്കാമായിരുന്നു...
ഇത് നിങ്ങളെ അറിയിക്കാൻ കാരണം അവാർഡുകൾ കിട്ടുമ്പോൾ മാത്രമല്ല അത് വേണ്ടന്ന് വെക്കുമ്പോളും നിങ്ങൾ അറിയണമെന്ന് തോന്നി...അതുകൊണ്ട് മാത്രം...എന്തായാലും കൃത്യമായി ശമ്പളം തന്ന നിർമ്മാതാവ് ബാലാജി സാറിനും തിരക്കഥാകൃത്തും സംവിധായകനുമായ തൻസീർ മുഹമ്മദിനും മലയാളികൾക്ക് തോന്നാത്ത തോന്നൽ ഉണ്ടായ സുമൻ ടിവിക്കും സന്തോഷം മാഗസിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി.






