തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘ജയ് ഭീം’ ചിത്രത്തിന് പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകരണമായിരുന്നു ലഭിച്ചത്. ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന ഈ ചിത്രം 1993-ല്‍ തമിഴ്നാട്ടിലെ കമ്മാപുരം എന്ന ചെറിയ ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് നിര്‍മിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഇന്നും തീവ്രമായി നിലനില്‍ക്കുന്ന ജാതീയത ആണ് ചിത്രത്തിന്റെ പ്രമേയം.
എന്നാല്‍ 'ജയ് ഭീം' സിനിമയിലൂടെ ജാതി അധിക്ഷേപം നടത്തിയെന്നും സമുദായത്തെ മോശമായി ചിത്രീകരിച്ചെന്നും ആരോപിച്ച് നടന് സൂര്യ, സംവിധായകന് ടി. ജെ. ജ്ഞാനവേല്‍ എന്നിവര്‍ക്ക് അഞ്ചുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്. വണ്ണിയാര്‍ സംഘം സംസ്ഥാന പ്രസിഡന്റാണ് വക്കീല്‍നോട്ടീസയച്ചത്. ഉത്തരതമിഴ്നാട്ടില് വലിയ രാഷ്ട്രീയ സ്വാധീനമുളള സമുദായമാണ് വണ്ണിയാര്‍. ജയ് ഭീം എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ തങ്ങളുടെ സമുദായാംഗമായി ചിത്രീകരിച്ചിരിക്കുന്നു എന്നാണ് ഇവരുടെ ആരോപണം. വണ്ണിയാർസംഘത്തിന്റെ ചിഹ്നമുള്ള കലണ്ടറും സിനിമയിൽ ബോധപൂർവം ഉപയോഗിച്ചു. ഇത് സമുദായത്തെ അപകീർത്തിപ്പെടുത്താനും സത്പേരിനു കോട്ടംവരുത്താനുമുള്ള ദുരുദ്ദേശ്യത്തോടെയാണെന്നും നോട്ടീസിൽ പറയുന്നു.






