ലണ്ടൻ: കോവിഡിനെതിരെ പുതിയ ആന്റിബോഡി മരുന്നിന് ദ മെഡിസിൻ ആൻഡ് ഹെൽത്ത്കെയർ പ്രോഡക്ട്സ് റെഗുലേറ്ററി (എം.എച്ച്.ആർ.എ.) ഏജൻസിയുടെ അംഗീകാരം. ഇത് ഒമിക്രോൺ ചികിത്സയ്ക്കും ഫലപ്രദമാകുമെന്നാണ് കരുതുന്നതെന്നും ഏജൻസി അഭിപ്രായപ്പെട്ടു. കൊറോണ വൈറസ് ബാധകൊണ്ടുണ്ടാകുന്ന ചെറിയ-ഇടത്തരം പ്രശ്നങ്ങൾമുതൽ രോഗം അപകടകാരിയാകാൻ സാധ്യതയുള്ളവർക്കുവരെ മരുന്ന് ഫലപ്രദമാണെന്നും എം.എച്ച്.ആർ.എ. വ്യക്തമാക്കി. സേവുഡി അഥവാ സോത്രോവിമാബ് എന്നാണ് ജി.എസ്.കെ.യും വീർ ബയോടെക്നോളജിയും ചേർന്ന് വികസിപ്പിച്ച മരുന്നിന്റെ പേര്.
കൊറോണ വൈറസിന്റെ മുള്ളുപോലെയുള്ള പ്രോട്ടീനെ നിയന്ത്രിച്ച് മനുഷ്യശരീരത്തിൽ പ്രവേശിക്കുന്നത് തടയുകയാണ് സോത്രോവിമാബ് ചെയ്യുന്നത്. പന്ത്രണ്ടിനുമുകളിൽ പ്രായവും 40 കിലോഗ്രാമിലധികം ഭാരവുമുള്ളവർക്ക് മരുന്ന് നൽകാമെന്ന് എം.എച്ച്.ആർ.എ. ചീഫ് എക്സിക്യുട്ടീവ് ഡോ. ജൂൺ റെയ്നെ പറഞ്ഞു. അപകടാവസ്ഥയിലുള്ള രോഗികളിൽ ഒറ്റ ഡോസ് സോത്രോവിമാബ് 79 ശതമാനം അപകടസാധ്യത കുറയ്ക്കുമെന്നും ജൂൺ അഭിപ്രായപ്പെട്ടു.






