
വെല്ലൂര്‍: തമിഴ്നാട്ടിൽ ജ്വല്ലറി ഷോറൂമില്‍ വന്‍കവര്‍ച്ച. 35 കിലോ സ്വര്‍ണവും വജ്രാഭരണങ്ങളും നഷ്ടമായി.
മുഖംമൂടി ധരിച്ച സംഘം സിസിടിവി ക്യാമറകളില്‍ സ്പ്രേ അടിച്ച ശേഷമാണു കവര്‍ച്ച നടത്തിയത്. ഒന്നാം നിലയിലെ സെന്‍ട്രല്‍ എസിയുടെ പൈപ്പ് അഴിച്ചുമാറ്റിയാണു കവര്‍ച്ചക്കാര്‍ അകത്തു കടന്നത്. ജില്ലാ അതിര്‍ത്തി അടച്ചു പൊലീസ് തിരച്ചില്‍ തുടങ്ങി.
കേരളം ആസ്ഥാനമായുള്ള, രാജ്യത്താകെ ബ്രാഞ്ചുകളുള്ള പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ഷോറുമിലാണ് മോഷണം നടന്നത്.
ജ്വല്ലറിയിലെയും പ്രധാന റോഡുകളിലെയും സിസിടിവി ക്യാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധന തുടങ്ങി. കൂടാതെ നഗരത്തിലെ ലോഡ്ജുകളില്‍ വ്യാപക റെയ്ഡും നടന്നു. കെട്ടിടത്തിന്റെ മുകളിലെ നിലയിലാണു ജീവനക്കാരുടെ താമസം. ജീവനക്കാര്‍ക്ക് കവര്‍ച്ചയില്‍ പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
വെല്ലൂര്‍ ധര്‍മ്മരാജാ ക്ഷേത്രത്തിനു സമീപമുള്ള 5 നില കെട്ടിടത്തിലാണു ജ്വല്ലറി പ്രവര്‍ത്തിക്കുന്നത്.






