
കൊട്ടാരക്കര : വിഷം നൽകി തന്നെ
ഇല്ലാതാക്കാൻ ശ്രമം നടന്നെന്ന് സരിത നായർ. 2015-ലെ കൈയേറ്റം സംബന്ധിച്ച കേസിൽ കൊട്ടാരക്കര കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു അവർ.
നിലവിൽ വിഷം ബാധിച്ചതുമായി ബന്ധപ്പെട്ട് വെല്ലൂരും തിരുവനന്തപുരത്തുമായി ചികിത്സയിലാണ്. കീമൊതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകളാണ് നടത്തുന്നത്. നാഡികളെയും ബാധിച്ചു. ക്രമേണ വിഷം ബാധിക്കുന്ന രീതിയിലാണ് നൽകിയത്.
അതിജീവനത്തിനുശേഷം ഇതുസംബന്ധിച്ച് വെളിപ്പെടുത്തുമെന്നും സരിത പറഞ്ഞു.
സരിതയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഹാജരാകാനാണ് ഇവർ കൊട്ടാരക്കരയിലെത്തിയത്.
2015 ജൂലായ് 18-ന് രാത്രി 12-ന് എം.സി.റോഡിൽ കരിക്കത്തായിരുന്നു സംഭവം. തിരുവനന്തപുരത്തുനിന്നു ബന്ധുവിനൊപ്പം മടങ്ങുകയായിരുന്ന സരിത വിശ്രമിക്കാനായി കരിക്കത്ത് കാർ നിർത്തിയപ്പോൾ ഒരു സംഘം ആക്രമിച്ചിരുന്നു.
കാറിന്റെ ചില്ല് തകർക്കുകയും സരിതയെയും ഒപ്പമുണ്ടായിരുന്നവരെയും അസഭ്യംപറയുകയും അപമാനിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്.






