
വാഷിങ്ടൻ: ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനിൽ പിടിപ്പിച്ച്
ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍.
മേരിലാൻഡ് മെഡിസിൻ യൂണിവേഴ്സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാൾക്ക് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ഡേവിഡ് ബെന്നറ്റ് സുഖം പ്രാപിക്കുന്നതായും അദ്ദേഹത്തെ നിരീക്ഷിച്ചുവരുന്നതായും മേരിലാൻഡ് മെഡിസിൻ യൂണിവേഴ്സിറ്റി അറിയിച്ചു.
ഏറെ ദിവസമായി ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്നു ഡേവിഡ് ബെന്നറ്റ്. അവയവദാനത്തിന്റെ ദൗർലഭ്യം പരിഹരിക്കാൻ ഇതു സഹായിച്ചേക്കുമെന്നാണ് വിലയിരുത്തൽ.
പന്നിയുടെ ഹൃദയ വാൽവുകൾ മനുഷ്യരിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കൂടാതെ പന്നിയുടെ തൊലി പൊള്ളലേറ്റവരിൽ വച്ചുപിടിപ്പിക്കാറുണ്ട്.
ഏകദേശം 1,10,000 അമേരിക്കക്കാർ നിലവിൽ അവയവം മാറ്റിവയ്ക്കലിനായി കാത്തിരിക്കുകയാണെന്നാണ് കണക്ക്.






