
പട്ന: ബിഹാറിൽ 500 രൂപ കൈക്കൂലി നൽകുന്നത് സംബന്ധിച്ചുണ്ടായ അടിപിടിയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ജാമുയി ജില്ലയിലെ ലക്ഷ്മിപുർ ബ്ലോക്കിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് സംഭവം. വീഡിയോയിൽ രണ്ട് സ്ത്രീകൾ പരസ്പരം മുടിയിൽ പിടിച്ച് വലിക്കുന്നതും അടികൂടുന്നതും കാണാം. ഒരു സ്ത്രീ ചെരുപ്പൂരി അടിക്കാനും ശ്രമിക്കുന്നുണ്ട്. ആശുപ്രതിയിലുണ്ടായിരുന്ന ഒരാൾ ഇവരെ പിടിച്ചുവെക്കുകയായിരുനു.
നവജാത ശിശുവിന് ബി.സി.ജി വാക്സിൻ നൽകാനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ആശാ വർക്കർ റിന്റു കുമാരി കുഞ്ഞിന് ബി.സി.ജി വാക്സിൻ നൽകാനായി ഓക്സിലറി നഴ്സ് മിഡ്വൈഫായ രഞ്ജന കുമാരിയുടെ അടുത്ത് കൊണ്ടുപോയി. ശിശുക്കളിൽ ക്ഷയരോഗം തടയാൻ നൽകുന്ന വാക്സിനാണ് ബി.സി.ജി. വാക്സിൻ നൽകുന്നതിന് രഞ്ജന 500 രൂപ ആവശ്യപ്പെട്ടതോടെ വഴക്കുണ്ടാവുകയും അടിപിടിയിൽ കലാശിക്കുകയുമായിരുന്നു.
ये दृश्य @NitishKumar के स्वास्थ्य विभाग की असलियत की कहानी बयान कर रहा हैं जहां एक टीका के बदले 500 घूस की माँग पर एएनएम और आशा सेविका ऐसे उलझ गयी @ndtvindia @Anurag_Dwary @mangalpandeybjp @PratyayaIAS pic.twitter.com/98JrknbpMk
— manish (@manishndtv) January 24, 2022
പ്രസവ വാർഡിന് സമീപമാണ് രണ്ട് ആരോഗ്യ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, നടപടി എടുത്തിട്ടില്ല.
ഈ മാസം ആദ്യം ജാമുയിയിലെ ഒരു ആശുപത്രി ജീവനക്കാരൻ ഓക്സിലറി നഴ്സിനെയും മിഡ്വൈഫിനെയും ആക്രമിക്കുന്നതിന്റെ വീഡിയോയും വൈറലായിരുന്നു. ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യ സംരക്ഷണ സംവിധാനത്തിന്റെ മുന്നണി പോരാളികളാണ് എ.എൻ.എമ്മുമാർ. വിദൂര പ്രദേശങ്ങളിലേക്ക് മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നു.






