
‘‘എന്നും വിളിക്കുമായിരുന്നു, എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കുമായിരുന്നു... ഈ വേര്‍പാടിലൂടെ നഷ്ടമായത് ആ വിളികളാണ്... അസുഖമാണെന്നറിഞ്ഞപ്പോഴും ഒരു മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നു. പക്ഷേ, ഇത്...’’ പറയുന്നതിനിടയില്‍ മലയാളത്തിന്റെ പ്രിയ നടി ഷീലയ്ക്ക് വാക്കുകള്‍ മുറിഞ്ഞു പോകുന്നു.
കെ.പി.എ.സി ലളിത എന്ന അതുല്യപ്രതിഭയുടെ വേര്‍പാടിലൂടെ മലയാളസിനിമയ്ക്ക് മാത്രമല്ല കണ്ടു പരിചയിച്ച എല്ലാവര്ക്കും നഷ്ടമായത് വാത്സല്യം നിറയ്ക്കുന്ന ഒരു അമ്മയെയാണ്, അല്പ്പസ്വല്പം കുശുമ്പുമുള്ള നിറയെ സ്നേഹവുമുള്ള ഒരു ചേച്ചിയെയാണ്, കുരുത്തക്കേടുകള്‍ക്ക് കൂട്ടു നില്ക്കുന്ന ഒരു മുത്തശ്ശിയെയാണ്...
സ്കൂള്‍ കാലം മുതല്‍ നൃത്തത്തിലായിരുന്നു ലളിതയ്ക്ക് താത്പര്യം പിന്നീട് കെ.പി.എ.സിയിലൂടെ നാടകത്തിലുമെത്തി. വളരെ ചുരുങ്ങിയ കാലംകൊണ്ടു തന്നെ നാടകവേദികളിൽ കെ.പി.എ.സി ലളിത ശ്രദ്ധനേടി. തോപ്പിൽഭാസിയുടെ കൂട്ടുകുടുംബം എന്ന നാടകം 1969-ൽ കെ.എസ്. സേതുമാധവൻ സിനിമയാക്കിയപ്പോള്‍ വെള്ളിത്തിരയിലും ലളിത അരങ്ങേറ്റം കുറിച്ചു. പിന്നീടിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒതേനന്റെ മകൻ, വാഴ്വെ മായം, ത്രിവേണി, അനുഭവങ്ങൾ പാളിച്ചകൾ, ഒരു സുന്ദരിയുടെ കഥ, സ്വയംവരം തുടങ്ങി സത്യനും നസീറിനുമൊപ്പം ഒരുപാട് സിനിമകളില്‍ സഹനായിക വേഷങ്ങളില്‍ ലളിത തിളങ്ങി. പണ്ടത്തെ തലമുറയില്‍ തുടങ്ങി ഇന്നത്തെ തലമുറയില്‍ വരെയെത്തി നില്ക്കുന്നു ആ സാന്നിധ്യം. സഹതാരമായെത്തി പതിറ്റാണ്ടുകളോളം സിനിമയില്‍ നിറസാന്നിധ്യമായി നിറഞ്ഞു നിന്നിരുന്നു ലളിത. തനിക്ക് മുന്പിലെത്തുന്ന വേഷങ്ങള്‍ എന്തും തന്നെയാകട്ടെ, ആ കഥാപാപാത്രത്തെ തികച്ചും സ്വഭാവികമായി തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ ലളിതയ്ക്കു കഴിഞ്ഞു. അതു തന്നെയായിരുന്നു ഈ കലാകാരിയുടെ വിജയവും...
ആദ്യ സിനിമയായ കൂട്ടുകുടുംബത്തില്‍ പ്രേംനസീറിനും, സത്യനും, ഷീലയ്ക്കും ശാരദയ്ക്കുമൊപ്പമാണ് കെ.പി.എ.സി.ലളിത സ്ക്രീനിലെത്തിയത്. അന്നുമുതല്‍ ഇക്കഴിഞ്ഞ ദിനങ്ങള്‍ വരെ പരസ്പരം വല്ലാത്തൊരു ആത്മബന്ധം സൂക്ഷിച്ചവരാണ് ഷീലയും കെ.പി.എ.സി.ലളിതയും. സിനിമയ്ക്കുള്ളില്‍ മാത്രമല്ല അതിനു പുറത്തുള്ള ലോകത്തും ആത്മാര്‍ത്ഥമായ ഒരു അടുപ്പം ഇവര്‍ക്കിടയിലുണ്ടായിരുന്നു. അക്കാലത്ത് ഷൂട്ടിംഗിന് പോകുമ്പോള്‍ ഷീലയ്ക്കും ജയഭാരതിയ്ക്കുമൊപ്പമാണ് താന്‍ താമസിച്ചിട്ടുള്ളതെന്ന് ലളിതയും പറഞ്ഞിട്ടുണ്ട്. ആ അടുപ്പത്തിന്റെ സൗന്ദര്യം ഇന്നും മായാതെ മനസ്സില്‍ സൂക്ഷിക്കുന്നുണ്ട് പ്രിയ നടി ഷീല. ആ ഓര്‍മ്മകളിലേക്ക്....
‘‘വന്നകാലം മുതല്‍ ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദമുണ്ടായിരുന്നു. ഈയടുത്ത കാലം വരെ എപ്പോഴും കൂടെക്കൂടെ വിളിക്കുമായിരുന്നു. അസുഖമാകുന്നതിന് തൊട്ടു മുന്‍പു വരെ ആ വിളി ഉണ്ടായിരുന്നു. അതിനു തൊട്ടുമുന്‍പാണ് ഹൈദരാബാദില്‍ ഒരു ഫംഗ്ഷന് വന്നത്. അടുത്തടുത്ത റൂമിലാണ് ബുക്ക് ചെയ്തിരുന്നതെങ്കിലും ഒരേ മുറിയിലാണ് ഞങ്ങള്‍ താമസിച്ചത്. ബുഹാരി എന്ന ഹോട്ടലിലായിരുന്നു ഞങ്ങളുടെ താമസം. ഇടയ്ക്ക് ഭക്ഷണം കഴിക്കാന്‍ ഞാനും ലളിതയും എന്റെ സഹോദരിമാരും അമ്മയുമൊക്കെ ഒരുമിച്ചാണ് പോയിരുന്നത്. എന്റെ സഹോദരിമാര്‍ അന്നാണ് ലളിതയെ ആദ്യമായി കാണുന്നത്. ആ കാഴ്ചയ്ക്കു ശേഷം ലളിത ചേച്ചി എന്നല്ല, ബുഹാരി ചേച്ചി എന്നാണവര്‍ വിളിച്ചിരുന്നത്.
ഞങ്ങള്‍ അവസാനം കണ്ടതും ആ യാത്രയിലാണ്. അതോര്‍ക്കുമ്പോള്‍ വല്ലാത്തൊരു വിങ്ങല്‍. പോയി എന്നത് വിശ്വസിക്കാന്‍ പറ്റുന്നില്ല. പറഞ്ഞറിയിക്കാനാകാത്ത ഒരു വേദനയാണത്.’’ ഷീലയുടെ വാക്കുകളില്‍ ഗദ്ഗദം നിറയുന്നു.
‘‘ഇത്രയും യാഥാര്‍ത്ഥ്യമായി ഒരു കഥാപാത്രത്തെ അഭിനയിപ്പിക്കാന്‍ ഇനിയൊരാള്‍ ഈ സിനിമാലോകത്ത് ഇല്ല എന്നു തന്നെ പറയാം. ലളിതയെ സ്ക്രീനില്‍ കാണുമ്പോള്‍ വീട്ടിലുള്ള ഒരാളിനെ കാണുന്നതു പോലെയാണ്. വല്ലാത്തൊരു വേദനയാണ് ആ നഷ്ടം.
തുടക്കക്കാലം മുതല്‍ ഒരുപാട് സിനിമകളില്‍ ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവസാനം വരെ അതായത് കിടപ്പാകുന്നതു വരെ ഞങ്ങള്‍ പരസ്പരം വിളിക്കുമായിരുന്നു. എന്നും ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദമുണ്ടായിരുന്നു. മിക്കവാറും വിളിച്ച് കേരളത്തിലെ വിശേഷങ്ങളും ചെന്നൈയിലെ വിശേഷങ്ങളും ഞങ്ങള്‍ പങ്കുവയ്ക്കുമായിരുന്നു. വിളിക്കുമ്പോള്‍ ‘എന്താണ് കെ.പി.എ.സി. ലളിതേ വിശേഷങ്ങള്‍ ? എന്നാകും ഞാന്‍ ചോദിക്കുന്നത്. ഞാന്‍ മാത്രമേ കെ.പി.എ.സി.ലളിതേ എന്നു വിളിക്കൂ. ആ വിളിയെക്കുറിച്ചും ലളിത പലപ്പോഴും പറഞ്ഞിട്ടുണ്ട്. ‘എല്ലാവരും എന്നെ ലളിതേ എന്നേ വിളിക്കൂ, ഷീലാമ്മ മാത്രമാണ് കെ.പി.എ.സി.ലളിതേ എന്ന് വിളിക്കുന്നത് എന്ന് പറയുമായിരുന്നു.






