
കോട്ടയം: യാത്രയയപ്പ് ചടങ്ങിൽ നിത്യഹരിത ഗാനത്തിനൊപ്പം ചുവടുവെച്ച കന്യാസ്ത്രീയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്രയയപ്പ് ചടങ്ങുകളിൽ നാം സ്ഥിരം കണ്ട് ശീലിച്ചിട്ടുള്ള വൈകാരിക പ്രസംഗൾക്കും കലാപരിപാടികൾ നടത്തി അവരെ യാത്രയാക്കുന്നതിൽ നിന്നുമെല്ലാം വ്യത്യസ്തമായിരുന്നു കോട്ടയത്തെ സെന്റ് മെര്‍സലിനാസ് സ്കൂളിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പ് ചടങ്ങ് സാക്ഷ്യം വഹിച്ചത്. സ്കൂളിൽ നിന്നും പിരിഞ്ഞു പോവുകയായിരുന്ന പ്രധാനാധ്യാപികയായ സിസ്റ്റർ ലിറ്റിൽ തെരേസ് പഴയ മലയാളം ഗാനത്തിനൊത്ത് ചുവടുവെക്കുകയായിരുന്നു. തിരുവസ്ത്രവും ശിരോവസ്ത്രവും ധരിച്ചുകൊണ്ട് തെരേസ് ചെയ്ത നൃത്തമാണ് വൈറലായത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ തരംഗമായതോടെ ഒരു ചെറിയ താരമായിരിക്കുകയാണ് സിസ്റ്റർ.
'ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാ പുഴ പിന്നെയുമൊഴുകി' എന്ന ഗാനത്തിനാണ് സിസ്റ്റർ ചുവടുവെച്ചത്. യാത്രയയപ്പ് ചടങ്ങിൽ മറ്റുള്ളവർ എന്തെങ്കിലും പരിപാടി ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് സിസ്റ്ററെ ക്ഷണിക്കുകയായിരുന്നു. ഇതോടെയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗാനത്തിനൊപ്പം സിസ്റ്റർ ചുവടുവെച്ചത്.
'എന്റെ വിദ്യാർത്ഥികൾ എന്നോട് നൃത്തം ചെയ്യാൻ ആവശ്യപ്പെടുകയും ഏത് പാട്ടാണ് വേണ്ടതെന്ന് ചോദിക്കുകയും ചെയ്തു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് സാർ ആലപിച്ച ഗാനമാണ് എന്റെ മനസിലേക്ക് വന്നത്. അതിനോടൊപ്പിച്ച് നൃത്തം ചെയ്യാൻ പറ്റുന്ന താളം എന്റെ മനസ്സിലുണ്ടായിരുന്നു. പരിശീലനം ലഭിച്ച നർത്തകിയല്ല, അപ്പോൾ മനസ്സിൽ വന്ന ചുവടുകൾ കളിച്ചതെന്നെയുള്ളൂ.' സിസ്റ്റർ പറഞ്ഞു.
വീഡിയോ വൈറലാകുമെന്ന് പ്രതീക്ഷിച്ച് ചെയ്തതല്ലെന്നും എവിടുന്നൊക്കെയോ ആൾക്കാർ ഡാൻസ് നന്നായെന്ന് പറഞ്ഞ് വിളിച്ച് അഭിനന്ദിക്കുന്നുണ്ടെന്നും സിസ്റ്റർ കൂട്ടിച്ചേർത്തു.
ചടങ്ങിലുണ്ടായിരുന്ന ചില വിദ്യാർഥികൾ വഴിയാണ് ആദ്യം വീഡിയോ ഷെയർ ചെയ്യപ്പെട്ടത്. ഇവ കൈമാറി കൈമാറി സ്കൂളിലെ പൂർവവിദ്യാർഥിനിയും പ്രശസ്ത കലാകാരിയുമായ സജിത ആർ ശങ്കർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതോടെയാണ് വീഡിയോ വൈറലായത്.
കാസർകോട് സ്വദേശിനിയായ സിസ്റ്റർ പത്താം ക്ലാസിന് ശേഷം വിസിറ്റേഷൻ സന്യാസ സഭയിൽ ചേരുകയായിരുന്നു. ഇവിടെ ചേർന്ന ശേഷം ബിരുദ പഠനവും ബിഎഡും പൂർത്തിയാക്കിയ സിസ്റ്റർ 27 വർഷം വിവിധയിടങ്ങളിൽ അധ്യാപികയായി ജോലി ചെയ്തു. അഞ്ച് വർഷം മുമ്പാണ് മെര്സലിനാസിൽ എത്തിയത്. അടുത്ത മാസമാണ് സിസ്റ്റർ വിരമിക്കുന്നത്.






