
കോവിഡാനന്തര പ്രശ്നങ്ങള്‍ വളരെ രൂക്ഷമായി തന്നെയാണ് എല്ലാവരേയും ബാധിച്ചിരിയ്ക്കുന്നത്. ഓരോത്തര്‍ക്കും ഓരോ രീതിയിലാണ് പ്രശ്നങ്ങള്‍ ഉണ്ടായിരിയ്ക്കുന്നത്. തലവേദന, മറ്റ് ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ എന്നിവ പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സ്കൂള്‍ ഓഫ് മെഡിസിന്, ജര്‍മനിയിലെ സാര്‍ലാന്‍ഡ് യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലെ ഗവേഷകര്‍ നടത്തിയ കണ്ടെത്തലുകളാണ് ശ്രദ്ധേയമാകുന്നത്.
കോവിഡ് പിടിപെടുന്നവരില്‍ ന്യൂറോണ്‍ തകരാറും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയോ ഓക്സിജനുമായി പൊരുത്തപ്പെടുന്ന ഗുരുതരമായ മസ്തിഷ്ക വീക്കവും പരിക്കും ഗവേഷകര്‍ കണ്ടെത്തി. SARS-CoV-2 അണുബാധയുമായി ബന്ധപ്പെട്ട ന്യൂറോപാത്തോളജിയുടെ ആദ്യത്തെ സമഗ്രമായ വിലയിരുത്തലാണെന്ന് ഈ പഠനമെന്ന് നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് ജേണലില്‍ പ്രസിദ്ധീകരിച്ച കണ്ടെത്തലുകള്‍ പറയുന്നു.
കോവിഡ് ബാധിച്ച് മരിച്ചവരുടെ മസ്തിഷ്കങ്ങളില്‍ നാഡീവ്യൂഹ തകരാറിന്റെ സൂചനകള്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. അള്‍ഷിമേഴ്സും പാര്‍കിന്‍സണ്‍സും വന്ന് മരിക്കുന്നവരുടെ അവസ്ഥക്ക് സമാനമായ ലക്ഷണങ്ങളാണ് കണ്ടെത്തിയത്. തലച്ചോറില്‍ ചെറിയ രക്തസ്രാവവും പഠനത്തില്‍ കണ്ടെത്തി. കൊവിഡ് ബാധിച്ച് മരിച്ച ആളുകളുടെ പോസ്റ്റ്മോര്‍ട്ടം പഠനങ്ങളുമായി ഈ കണ്ടെത്തലുകള്‍ പൊരുത്തപ്പെടുന്നതായി ഗവേഷകര്‍ പറഞ്ഞു. SARS-CoV-2 അണുബാധയുടെ ആദ്യ ലക്ഷണങ്ങളില്‍ ന്യൂറോളജിക്കല്‍ സങ്കീര്‍ണതകള്‍ ഉള്‍പ്പെടുന്നു. അവ ഏറ്റവും കഠിനവും സ്ഥിരതയുള്ളതുമാകാം.
മെഡിക്കല്‍ ലോകം ലോംഗ് കോവിഡ് എന്ന് വിളിക്കുന്ന ദീര്‍ഘകാല തകരാര്‍ സ്ഥിരമാകാനും ഇത് ഇടയാക്കും. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന മൂന്നിലൊന്ന് കോവിഡ് രോഗികളും ചിന്തയിലെ അവ്യക്തത, മറവി, ഏകാഗ്രത പ്രശ്നം, ഡിപ്രഷന് തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ച എട്ട് പേരുടെ മസ്തിഷ്കമാണ് പഠനവിധേയമാക്കിയത്. തലച്ചോറില്‍ കണ്ടെത്തിയ രോഗത്തിന്റെ തീവ്രത അവര്‍ക്ക് ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്നും യുഎസിലെ ടുലെയ്ന്‍ സര്‍വകലാശാലയിലെ ഗവേഷകന് ട്രേസി ഫിഷര്‍ പറഞ്ഞു.






