
മോഡലിംഗിലൂടെ അഭിനയത്തിലെത്തിയ താരമാണ് ശ്വേത മേനോന്. പിന്നീട് ബോളിവുഡില്‍ മാത്രമല്ല മലയാളത്തിലും തിളങ്ങിയ താരമാണ് ശ്വേത. ഗ്ലാമറസ് റോളുകളിലൂടെയാണ് തുടക്കമെങ്കിലും അഭിനയ പ്രധാന്യമുള്ള രതിനിര്‍വ്വേതം, കളിമണ്ണ് തുടങ്ങിയ സിനിമകളിലൂടെയാണ് ശ്വേത പിന്നീട് ജനപ്രീതി പിടിച്ച് പറ്റി, മലയാളത്തിലെ മുന്‍നിര നായികയായി താരം മാറി. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. റീല്‍സ് വീഡിയോയും ഫോട്ടോഷൂട്ടുകളുമൊക്കെയായി താരം എപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കുശേഷം ആ പഴയ സുഹൃത്തിനെ കണ്ടുമുട്ടിയ അനുഭവം സോഷ്യല്‍ മീഡിയയിലുടെ പങ്കുവച്ചിരിക്കുകയാണ് താരം. മുബൈയില്‍ നിന്നും തിരുവനനന്തപുരത്തേക്ക് മടങ്ങും വഴി എയര്‍പോര്‍ട്ട് ലോഞ്ചില്‍ വച്ച് സ്മൃതി ഇറാനിയെ കണ്ട സന്തോഷമാണ് താരം പങ്കുവച്ചത്.
‘യുഗങ്ങൾക്ക് ശേഷം കണ്ടുമുട്ടി.... ഞങ്ങളുടെ മോഡലിംഗ് നാളുകൾക്ക് ശേഷം ഏകദേശം 20 വർഷമായി, അവൾ ഇപ്പോഴും അങ്ങനെ തന്നെ - ചാമിംഗ് & എ ഡൗൺ ടു എർത്ത് വ്യക്തിത്വം ഞങ്ങളുടെ കാലത്തെ ഏറ്റവും വാഗ്ദാനമുള്ള നേതാക്കളിൽ ഒരാൾ, നിങ്ങൾക്ക് എല്ലായ്പ്പോഴും എന്നപോലെ ആശംസകൾ നേരുന്നു.’’ കുറിപ്പിനൊപ്പം ചിത്രവും പങ്കുവച്ചിട്ടുണ്ട് ശ്വേത.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ കണ്ട സന്തോഷം ഒരു മാധ്യമത്തോടും ശ്വേത പങ്കുവച്ചിട്ടുണ്ട്. ‘‘മുംബയില്‍നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ബുക്ക്സ്റ്റാളില് പുസ്തകങ്ങള്‍ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി.
അവരുടെ പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസേഴ്സാണ് തുറിച്ച കണ്ണുകളുമായി നില്‍ക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്ക് പതിയെ താഴ്ത്തി. സ്മൃതി വേഗത്തില്‍ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു. ഞാന്‍ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരല്‍പ്പം ഭയം കലര്‍ന്ന ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നില്‍ക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവര്‍ സ്നേഹത്തോടെ എന്നെ ചേര്‍ത്തുനിര്‍ത്തി. ഞാന്‍ സെല്‍ഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു.’’
സ്മൃതി ഇറാനിയുമായുള്ള പരിചയത്തെക്കുറിച്ചും ശ്വേത പറയുന്നുണ്ട്. ‘‘കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി ഓര്‍മ്മയില്ല. ഞാനൊരു ടെലിവിഷന്‍ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ ഷോ ഉപേക്ഷിച്ചു. എനിക്ക് പകരക്കാരിയായി അവര്‍ കണ്ടെത്തിയ പുതുമുഖമായിരുന്നു സ്മൃതി ഇറാനി. ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സമര്‍ത്ഥയായ ഭരണാധികാരികളില്‍ ഒരാള്‍. അഭിമാനം തോന്നുന്നു. ഇനിയും അവര്‍ക്ക് ഒത്തിരി ദൂരം മുന്നോട്ട് പോകാനുള്ള ശക്തി ഈശ്വരന് നല്കട്ടെ.’’ ശ്വേത പറയുന്നു.






