
ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ ഉപസമിതിയില്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് രമേശ് ചെന്നിത്തല. വിജയ സാധ്യതയുള്ള 250 ലോക് സഭാ മണ്ഡലങ്ങളില്‍ പാര്‍ട്ടി സംവിധാനം ശക്തിപ്പെടുത്തണം. ജംബോ കമ്മിറ്റികള്‍ ഒഴിവാക്കണം, ഓരോ ബൂത്തിലും 10-15 പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ഉറപ്പ് വരുത്തണം. രാഷ്ട്രീയ പ്രചാരണത്തിന് നവ മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കണം. തെരെഞ്ഞെടുപ്പ് നിയന്ത്രിക്കാന്‍ ദേശീയ നേതൃത്വം കോര്‍ ഗ്രൂപ്പിനെ ചുമതലപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത് ചിന്തര്‍ ശിബിറിന് മുന്നോടിയായുള്ള സംഘടന ഉപസമിതി യോഗത്തിലാണ്.
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സിഐപിഎം വര്‍ഗീയവത്കരണ ശ്രമം നടത്തിയെന്ന് രമേശ് ചെന്നിത്തല. ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാര്യങ്ങള്‍ എല്ലാവര്ക്കും ബോധ്യപ്പെടുന്നതാണ്. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഐഎമ്മാണ് ശ്രമം നടത്തിയത്. മണ്ഡലത്തില്‍ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്നും ഉമാ തോമസിലൂടെ തൃക്കാക്കരയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കഴിഞ്ഞ തവണയും എല്‍ഡിഎഫ് തൃക്കാക്കരയില്‍ ഒരു ഡോക്ടറെ പരീക്ഷിച്ചതാണെന്നും അക്കാര്യത്തില്‍ പുതുമയൊന്നുമില്ലെന്നും ചെന്നിത്തല പറഞ്ഞു. ഇത്തവണ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റി ജോ ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കിയതിന് പിന്നിലെ കാരണം ജനങ്ങള്‍ക്ക് വ്യക്തമാണ്. രാഷ്ട്രീയ മത്സരത്തിന് തയ്യാറാകാതെ ജാതിയും തവും വര്‍ഗീയതയും പറഞ്ഞ് വോട്ട് പിടിക്കാനാണ് സിഐപിഎം ശ്രമിക്കുന്നത്- ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.






