
ബെംഗളൂരു: ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പാഠഭാഗം ഒഴിവാക്കിയതിന് പിന്നാലെ സ്കൂൾ പുസ്തകങ്ങളിൽ നിന്നും പുരോഗമന സാഹിത്യകാരന്മാരുടെ രചനകളും ഒഴിവാക്കി കർണാടക സർക്കാർ. പകരം തീവ്രവലതുപക്ഷ രചയിതാവ് എസ് എൽ ഭെെരപ്പയുടെ സൃഷ്ടികൾ ഉൾപ്പെടുത്തി. എട്ട്, ഒമ്പത് ക്ലാസുകളിലെ പുസ്തകത്തിൽ നിന്നുമാണ് രചനകൾ ഒഴിവാക്കിയത്. പുരോഗമന ആശയങ്ങളുടെ വക്താക്കളായ അരവിന്ദ മാലഗട്ടി, എൽ ബസവ രാജു, ബി ടി ലളിത നായക്, കെ നീല എന്നിവരുടെ കൃതികളാണ് ഒഴിവാക്കിയത്.
പത്താം ക്ലാസിലെ പാഠപുസ്തകത്തിൽ നിന്ന് ശ്രീനാരായണ ഗുരുവിനേയും, ഇ വി രാമസ്വാമി പെരിയാറിനേയും കുറിച്ചുളള പാഠ ഭാഗങ്ങൾ നീക്കി പകരം ആർഎസ്എസ് സ്ഥാപകൻ കെബി ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയത് വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഭഗത് സിങിനെ കുറിച്ചുളള പാഠഭാഗങ്ങൾ ഒഴിവാക്കിയെന്ന് ആരോപണം ഉയർന്നെങ്കിലും നീക്കില്ലെന്ന് പിന്നീട് പാഠപുസ്തക സമിതി വിശദീകരിച്ചിരുന്നു. പുസ്തകങ്ങൾ പുതുക്കിയതിൻ്റെ ഭാഗമായാണ് സർക്കാർ പുതിയ മാറ്റങ്ങൾ നടപ്പിലാക്കിയത്.
ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളെ പിന്തുടരുന്ന, തീരദേശ, മലനാട് മേഖലകളിലെ ബില്ലവ വിഭാഗങ്ങൾ ഇതിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. ബില്ലവ സമുദായത്തിലെ മന്ത്രിമാർ രാജിവെയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുകയും ചെയ്തു. പിന്നോക്ക സമുദായങ്ങളെ ഏറെ വേദനിപ്പിക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്ന് മുൻ മന്ത്രി ബി രമാ നാഥ് റായ് ആരോപിച്ചു. ഏപ്രിലിൽ ശിവഗിരി തീർത്ഥാടനത്തിന്റെ 90ാം വാർഷിക യോഗത്തിനെത്തി നാരായണ ഗുരുവിനെ വാഴ്ത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടി നാടകമായിരുന്നുവെന്ന് തെളിഞ്ഞെന്ന് എംഎൽസിയും ദക്ഷിണ കന്നഡ കോൺഗ്രസ് ജില്ല കമ്മറ്റി അദ്ധ്യക്ഷനുമായ കെ ഹരീഷ് കുമാർ വിമർശിച്ചു.






