കോട്ടയം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവച്ച് അന്വേഷണം നേരിടണമെന്ന് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. സിബിഐ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമെങ്കിലും അദ്ദേഹം നേരിടണം. അത് ജനാധിപത്യത്തിലെ സാമാന്യ മര്യാദയാണ്.
കെ.കരുണാകരനും കെ.എം മാണിയും ചെറിയ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചു. അത് ജനാധിപത്യ മര്യാദയാണെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്കും വിലക്കിയതില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ടും ധരിച്ചാണ് ജോര്‍ജ് ഇന്ന് പത്രസമ്മേളനത്തിനെത്തിയത്.
ആദ്യമായി താന്‍ കറുപ്പണിഞ്ഞത് പിണറായി വിജയന് രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭയില്‍ താനും ഒ.രാജഗോപാലും വന്നത്. ആ ഷര്‍ട്ട് പിന്നീട് ഇപ്പോഴാണ് ഇടുന്നത്. മാസ്കും ഇത്തവണ ഉണ്ട്.-ജോര്‍ജ് പറഞ്ഞു.
ചില കളര്‍ കാണുമ്പോള്‍ ബഹിളിയുണ്ടാകുന്നത് രോഗമാണ്. ആ രോഗം പിണറായിയെ ബാധിച്ചിട്ടുണ്ട്. ഒന്നുങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കും. അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ തീരും. ഏത് വേണമെന്ന് അവര്‍ തീരുമാനിക്കട്ടെ. പിടിച്ചുപറിക്കാന്‍ പറ്റുന്ന ഊള ഭരണം വേണമല്ലോ. ഇ.പി ജയരാജനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനെന്നും ജോര്‍ജ് പരിഹസിച്ചു.
പോലീസിനെ കൊണ്ട് പ്രതിഷേധക്കാരെ നേരിടുന്നത് മുഖ്യമന്ത്രി ആഘോഷിക്കുകയാണ്. മാനസിക രോഗമാണിത്. മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ ഒരു ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തിട്ടിരിക്കുന്നു. അതുപയോഗിച്ച് കോട്ടയത്തും തൃശൂരിലും പോയി ഇറങ്ങാന്‍ പാടില്ലേ. അദ്ദേഹത്തിന് ഇതെല്ലാം രസമാണ്.
യുഡിഎഫ് നേതാക്കളെ മൂഴുവന്‍ കുടുക്കാന്‍ സരിതയെ ഉപയോഗിച്ച് പരാതി എഴുതി വാങ്ങി സിബിഐയ്ക്ക് കൊടുത്തത് പിണറായി ആണ്. വലിയ ഗൂഢാലോചന ഈ കേസിലുണ്ട്. സാക്ഷി പറയാന്‍ താന്‍ ചെല്ലാത്തതാണ് സരിതയുടെ പ്രശ്നം. സാക്ഷി പറയാന്‍ ചെല്ലണമെന്ന് സിബിഐ ഉദ്യോഗസ്ഥനും തന്നോട് ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ 630 കിലോ സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസ് എന്തുകൊണ്ട് സിബിഐയ്ക്ക് കൈമാറിയില്ല. സ്വര്‍ണക്കള്ളക്കടത്ത് എന്ഐഎയ്ക്കാണോ കൈമാറേണ്ടത്. സിബിഐ കേസ് അന്വേഷിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയടക്കം അകത്തായേനെ.
താനൊരു സ്ത്രീയെയും ഉപയോഗിച്ച് ഗൂഢാലോചന നടത്തിയിട്ടില്ല. പിണറായി വിജയനാണ് ഗൂഢാലോചന നടത്തിയത്. ഒരു പ്രതിപക്ഷ കക്ഷിയുടെ നേതാവെന്ന നിലയില്‍ ഇനിയും ആരെയും വിളിക്കുമെന്നും പി.സി ജോര്‍ജ് പറഞ്ഞു.