
അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മകള്‍ കേയയാണ് ഒരു മാവിന് തൈ നട്ട ശേഷം അതിന്റെ ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിച്ചത്. മരമായി വളരണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
കഴിഞ്ഞ ദിവസം ചെന്നൈയിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്റെ അന്ത്യം. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുസ്മശാനത്തിലായിരുന്നു സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകള്‍ ഒന്നുമില്ലാതെയായിരുന്നു സംസ്കാര ചങ്ങുകള്‍ നടന്നത്.കലാസാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്. കമല്ഹാസന്, മണിരത്നം, സത്യരാജ്, വെട്രിമാരന്, രാജീവ് മേനോന്, റഹ്മാന് തുടങ്ങി നിരവധി സഹപ്രവര്‍ത്തകരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.
തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായിട്ടാണ് പ്രതാപ് പോത്തന്റെ ജനനം. പിതാവ് കുളത്തുങ്കല്‍ പോത്തന് അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു. സിനിമാ നിര്‍മ്മാതാവായ ഹരിപോത്തന് പ്രതാപിന്റെ ജ്യേഷ്ഠ സഹോദരനാണ്.പ്രതാപ് പോത്തന്റെ പഠനം ഊട്ടിയിലെ ലോറന്‍സ് സ്കൂളിലായിരുന്നു. പിന്നീട് മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി എ സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. പതിനഞ്ചാം വയസ്സില്‍ അദ്ദേഹത്തിന്റെ അച്ഛന് മരണപ്പെട്ടു. കോളേജ് പഠനകാലത്ത് പ്രതാപ് പോത്തന് സുഹൃത്തുക്കളോടൊപ്പം നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രകലയിലുണ്ടായിരുന്ന താല്പര്യം മാറി പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.






