
കണ്ണൂര്‍: അന്തരിച്ച സിപിഎം പോളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന് ജന്മനാടും 'കോടിയേരി' വീടും യാത്രാമൊഴിയോകുന്നു. കോടിയേരിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് വീട്ടിലേക്ക് എത്തുന്നത്. രാവിലെ 10 മണിവരെയാണ് ഇവരെ പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് രാവിലെ തശന്ന കുടുംബസമേതം കോടിയേരിയുടെ വീട്ടിലെത്തി. ഭാര്യ കമല, മകള്‍ വീണ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഇന്നലെ ഭൗതികേദേഹം എത്തിച്ചതിനു ശേഷമാണ് മുഖ്യമന്ത്രി ഇവിടെനിന്ന് മടങ്ങിയത്.
9.45 ഓടെ വ്യവസായി എം.എ യൂസഫലിയും വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് അദ്ദേഹം കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ച ശേഷം മടങ്ങി. കൃത്യം 10 മണിക്കു തന്നെ ഭൗതികദേഹം വീട്ടില്‍ നിന്നെടുക്കാനാണ് തീരുമാനം. ജില്ലാ കമ്മിറ്റി ഓഫീസില്‍ ഔതികദേഹം ഏറ്റുവാങ്ങുന്നതിനായി മുഖ്യമന്ത്രിയും വീട്ടില്‍ നിന്ന് മടങ്ങി.
11 മണിയോടെ ഭൗതികദേഹം സിപിഎം കണ്ണുര്‍ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മരക മന്ദിരത്തിലേക്ക് മാറ്റും. ഗവര്‍ണര്‍ ആരിഫ് മുഖമ്മദ് ഖാന് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരും രാവിലെ ഡല്‍ഹിയില്‍ നിന്നെത്തും.
ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം നിശ്ചയിച്ചിരിക്കുന്നത്. ഗണ്‍ സലൂട്ട് ഉള്‍പ്പെടെ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയുമായിരിക്കും സംസ്കാരം. ഇ.കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതി കുടീരങ്ങള്‍ക്ക് മധ്യേയായിരിക്കും അന്ത്യവിശ്രമം. സംസ്കാരത്തിനുള്ള ഒരുക്കങ്ങള്‍ പയ്യാമ്പലത്ത് പൂര്‍ത്തിയായി വരികയാണ്.
സംസ്കാരത്തിനു ശേഷം അനുസ്മരണ സമ്മേളനവും ചേരുന്നുണ്ട്.