
പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസിൽ വഴിത്തിരിവ്. വൈദ്യപരിശോധനയിൽ പെൺകുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടില്ലെന്ന് തെളിഞ്ഞു. സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴി മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്ന് ഇന്നലെത്തന്നെ കസ്റ്റഡിയിലെടുത്ത പ്രായപൂർത്തിയാകാത്തവരടക്കമുള്ളവരെ പൊലീസ് വിട്ടയച്ചിരുന്നു.
പെൺകുട്ടി തുടർച്ചയായി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഈ സാഹചര്യത്തിൽ കേസിൽ സമഗ്രമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടി ചൈൽഡ് ലൈന് മൊഴി നൽകാൻ ഇടയായ സാഹചര്യം, നേരത്തെ എപ്പോഴെങ്കിലും കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടോ, ആരെങ്കിലും മയക്കുമരുന്ന് നൽകിയിട്ടുണ്ടോ തുടങ്ങിയ നിർണായക വിഷയങ്ങളും പൊലീസ് പരിശോധിക്കും.
നേരത്തെ പത്ത് പേരുടെ പേരുകളായിരുന്നു പെൺകുട്ടി മൊഴിയിൽ നൽകിയിരുന്നത്. ഈ പത്ത് പേരെയും പൊലീസ് കണ്ടെത്തുകയും അതിൽ നിന്നാണ് ആറ് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. സ്കൂളിലെ ശുചിമുറിയിൽ വച്ച് പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ പരാതി. സംഭവത്തിൽ വരുംദിവസങ്ങളിൽ പെൺകുട്ടിയിൽ നിന്ന് വീണ്ടും വിശദമായി മൊഴിയെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.






