
മുംബൈ: ലവ് ജിഹാദിന് തടയാന്‍ മഹാരാഷ്ട്ര നിയമനിര്‍മ്മാണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. മഹാരാഷ്ട്ര ക്യാബിനറ്റ് മന്ത്രി ഗിരീഷ് മഹാജനും ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില പ്രഖ്യാപനങ്ങളും നടത്തിയിട്ടുണ്ട്. അതേസമയം ലവ് ജിഹാദിന്റെ പേരു പറഞ്ഞ് മിശ്രവിവാഹം തടയാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഷ്ട്രീയ ലക്ഷ്യം വെച്ചാണ് ഈ നീക്കമെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.
ശ്രദ്ധാവാക്കറിന്റെയും നടി ടുണീഷാ ശര്‍മ്മയുടെയും മരണത്തിന് പിന്നാലെയാണ് ഈ ആലോചന മഹാരാഷ്ട്ര എടുത്തിരിക്കുന്നത്. രണ്ടുപേരും ആത്മഹത്യ ചെയ്തത് ലവ് ജിഹാദിന്റെ ഇരകളായിട്ടാണ് എന്നായിരുന്നു ഡിസംബര്‍ 25 ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ക്യാബിനറ്റ് മന്ത്രി ഗിരീഷ് മഹാജന് ആരോപിച്ചത്. ടുണീഷ ആത്മഹത്യ ചെയ്ത കേസില്‍ നടന് ഷീസന് മൊഹമ്മദ് ഖാനെതിരേ രൂക്ഷ ആരോപണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.
ലവ് ജിഹാദിനെതിരേ നിയമം കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവീസും പലപ്പോഴായി പറഞ്ഞിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ലക്ഷ്യമാക്കി ഇത്തരമൊരു നിയമം കൊണ്ടുവരേണ്ടതുണ്ടെന്ന് ഫഡ്നാവീസ് ഡിസംബര്‍ 20 ന് അസംബ്ളിയിലും പറഞ്ഞിരുന്നു. മിശ്രവിവാഹവും മിശ്രദമ്പതികളേയും സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ ഡിസംബര്‍ ആദ്യം മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു.
ഈ നീക്കത്തെ ഭരണഘടനാ വിരുദ്ധമെന്നും മനം പുരട്ടുന്നതെന്നുമായിരുന്നു എന്‍സിപി നേതാവ് ജീതേന്ദ്ര അവ്ഹാദ് ആക്ഷേപിച്ചത്. ബിജെപി രാഷ്ട്രീയലക്ഷ്യം വെച്ച് ഉണ്ടാക്കുന്നതാണ് ലവ് ജിഹാദ് നിയമമെന്ന് എംഎല്‍സി, ശിവസേന അംഗങ്ങളും പറയുന്നു. സ്വന്തം പങ്കാളിയെ തീരുമാനിക്കാനുള്ള സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ് നിയമമെന്ന് കോണ്‍ഗ്രസ് വക്താവ് സച്ചിന് സാവന്തും പറയുന്നു.
അതേസമയം പൂനെയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ വിശാല്‍ വിമലിന്റെ അന്ധശ്രദ്ധാ നിര്‍മ്മൂലന്‍ സമിതി കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ 18 മിശ്രവിവാഹമാണ് നടത്തിക്കൊടുത്തത്. ഇപ്പോഴും വിവാഹം കഴിക്കാന്‍ സഹായിക്കണം എന്ന് ആവശ്യപ്പെട്ട് രണ്ടു വിശ്വാസത്തിലും ജാതിയിലും പെടുന്ന അനേകരാണ് എത്തുന്നതെന്നും വിശാല്‍ വിമല്‍ പറയുന്നു. 2016 ല്‍ വിമല്‍ വിവാഹം കഴിച്ചതും ഒരു മുസ്ളീം സ്ത്രീയെ ആയിരുന്നു.






