
ചണ്ഡീഗഡ്: ദിവസങ്ങളായി തണുത്തുറഞ്ഞ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ വഴിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര നീങ്ങുന്നത്. അസ്ഥി മരവിക്കുന്ന തണുപ്പിലും ജീന്‍സും ടീ ഷര്‍ട്ടുമാണ് രാഹുലിന്റെ വേഷം. പക്ഷേ തണുപ്പിനെ പ്രതിരോധിക്കാന്‍ പുതയ്ക്കാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും വിറച്ചാലും കുഴപ്പമില്ലെന്നും രാഹുല്‍ പറഞ്ഞു.
യാത്രയില്‍ താന്‍ ഈ തീരുമാനം എടുക്കാന്‍ കാരണം യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ ദരിദ്രരായ മൂന്ന് പെണ്‍കുട്ടികളാണെന്നും മുഷിഞ്ഞതും കീറിപ്പറിഞ്ഞതുമായ വസ്ത്രങ്ങളായിരുന്നു അവര്‍ ധരിച്ചിരുന്നതെന്നും രാഹുല്‍ പറഞ്ഞു. മദ്ധ്യപ്രദേശില്‍ വെച്ചായിരുന്നു രാഹുല്‍ ഈ കാഴ്ച കണ്ടത്. ഇങ്ങിനെ ടീ ഷര്‍ട്ട് മാത്രമിട്ടോണ്ട് നടന്നാല്‍ തണുക്കില്ലേയെന്ന് പലരും ചോദിച്ചു. അതിന് കാരണം ഇതാണ്. കേരളത്തില്‍ യാത്ര തുടങ്ങുമ്പോള്‍ ചൂടും ഉഷ്ണവുമായ കാലാവസ്ഥ ആയിരുന്നു. എന്നാല്‍ മദ്ധ്യപ്രദേശില്‍ കയറുമ്പോള്‍ തണുപ്പായി. ഒരു ദിവസം മൂന്ന് പെണ്‍കുട്ടികള്‍ കീറിപ്പറിഞ്ഞ വസ്ത്രത്തില്‍ അരികില്‍ വന്നു. അവര്‍ തണുത്തിട്ട് വിറയ്ക്കുന്നുണ്ടായിരുന്നു. ബാക്കി യാത്ര ഇനി ബനിയന് ധരിച്ചുകൊണ്ട് മാത്രമേ നടത്തു എന്ന് അന്ന് തീരുമാനിച്ചു.
ഹരിയാനയിലെ അംബാലയിലെ തെരുവില്‍ സംസാരിക്കുമ്പോഴാണ് യാത്രയില്‍ താന്‍ ഈ വേഷം ധരിക്കാനുള്ള കാരണം രാഹുല്‍ വ്യക്തമാക്കിയത്. ഈ പെണ്‍കുട്ടികള്‍ക്ക് സന്ദേശം നല്‍കാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ''നിങ്ങള്‍ക്ക് തണുക്കുന്നുണ്ടെങ്കില്‍ ഞാനും തണുത്തു മരവിക്കണം.'' രാഹുല്‍ പറഞ്ഞു. യാത്ര ഉത്തര്‍പ്രദേശിലൂടെ നടക്കുമ്പോഴും രാഹുല്‍ സമാനമായ രീതിയിലുള്ള പ്രസംഗം നടത്തിയിരുന്നു.
തന്റെ വേഷത്തിന് പ്രാധാന്യം നല്‍കാതെ യാത്രയില്‍ തനിക്കൊപ്പം മുഷിഞ്ഞുനാറിയ വസ്ത്രം ധരിച്ചെത്തുന്ന പാവപ്പെട്ട കര്‍ഷകരെയും തൊഴിലാളികളെയും ശ്രദ്ധിക്കാന്‍ രാഹുല്‍ പറഞ്ഞിരുന്നു. എന്റെ വേഷം എന്തുകൊണ്ട് ടീ ഷര്ട്ടാകുന്നു എന്നതിനേക്കാള്‍ എന്തുകൊണ്ടാണ് കര്‍ഷകരും പാവപ്പെട്ട തൊഴിലാളികളും കുട്ടികളുമെല്ലാം കൊടും തണുപ്പില്‍ സ്വെറ്റര്‍ പോലുമില്ലാതെ കീറിയ വസ്ത്രങ്ങള്‍ ധരിക്കേണ്ടി വരുന്നത് എന്ന് ചോദിക്കു എന്നായിരുന്നു ഭാഗ്പട്ടില് നടന്ന യോഗത്തില്‍ രാഹുല്‍ ചോദിച്ചത്.






