
പാറ്റ്ന: ഹിന്ദു മതഗ്രന്ഥങ്ങളെ അവഹേളിക്കുന്ന പ്രസ്താവന നടത്തി ബീഹറിലെ വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍. ഹിന്ദുമത ഗ്രന്ഥങ്ങളും എഴുത്തുകളും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കുന്നതാണെന്ന വാക്കുകള്‍ വിവാദത്തിലാക്കിയിരിക്കുന്നത് വിദ്യാഭ്യാസമന്ത്രി ചന്ദ്രശേഖറെയാണ്. മന്ത്രിയ്ക്കെതിരേ ബിജെപി രംഗത്ത് വന്നു. രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
നളന്ദാ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ 15 ാമത്തെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുമ്പോഴായിരുന്നു മന്ത്രി വിവാദത്തില്‍ തലയിട്ടത്. പിന്നാലെ മാധ്യമങ്ങളുമായുള്ള ചോദ്യോത്തര വേളിയിലും താന്‍ ആദ്യം നടത്തിയ പ്രസ്താവന ആവര്‍ത്തിക്കുകയും ചെയ്തു. ''രാമചരിതമാനസ പറയുന്നത് താഴ്ന്ന ജാതിയില്‍ പെടുന്നവര്‍ക്ക് വിദ്യാഭ്യാസം സിദ്ധിക്കുന്നതിനെ എതിര്‍ക്കണമെന്നാണ്. വിദ്യാഭ്യാസം നല്കിയാല് പാല് കൊടുക്കുന്ന പാമ്പിന് കൂടുതല്‍ വിഷമുണ്ടാകുമെന്ന് പറയുന്നത് പോലെയാകുമെന്ന് പറയുന്നു.'' മന്ത്രി പറഞ്ഞു.
മനുസ്മൃതി, രാമചരിതമാനസ, എം.എസ്. ഗോള്‍വാക്കറുടെ ചിന്തകള്‍ എന്നിവയെല്ലാം മൂന്ന് തലമുറകളിലായി സമൂഹത്തില്‍ വിദ്വേഷം പടര്ത്തിയവയാണ്. അതുകൊണ്ടാണ് അംബേദ്ക്കര്‍ ഈ പുസ്തകങ്ങളെയെല്ലാം എതിര്‍ത്തതെന്നും മന്ത്രി പറഞ്ഞു. അത്തരം ചിന്തകള്‍ ഇന്ത്യയ്ക്ക് കരുത്തു നല്കുകയില്ല. വിദ്യാഭ്യാസവും ദൈവവിശ്വാസവും ഏതെങ്കിലും ഒരു ജാതിയുടേതല്ലെന്നും സ്നേഹത്തിന് മാത്രമേ ഇന്ത്യയെ മുന്നിലേക്ക് നയിക്കാനാകൂ എന്നും പറഞ്ഞു. അതേസമയം ആര്‍ജെഡി നേതാവിന്റെ വാക്കുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് ബിജെപി പറഞ്ഞത്. മുസ്ളീം പ്രീണനം നടത്തുന്ന പാര്‍ട്ടിയാണ് ആര്‍ജെഡി. വോട്ടുകിട്ടാന്‍ അവര്‍ എന്തും പറയുമെന്ന് ബിജെപി ആരോപിച്ചു.
രാജ്യത്തെ ഹിന്ദുസമൂഹത്തോട് മാപ്പു പറയാന്‍ ആര്‍ജെഡി തയ്യാറാകണമെന്ന് ബിജെപി പറഞ്ഞു. അതേസമയം ആര്‍ജെഡി നേതാക്കള്‍ സമാന രീതിയിലുള്ള പ്രസ്താവന നടത്തി വിവാദമുണ്ടാക്കുന്നത് ഇതാദ്യമല്ല. നേരത്തേ രാമന് ദൈവമല്ലെന്നും വാല്മീകി സൃഷ്ടിച്ച സാങ്കല്‍പ്പിക കഥാപാത്രമാണെന്നും താന്‍ രാമനില്‍ വിശ്വസിക്കുന്നില്ലെന്നും ജീതാന് റാം മാഞ്ചി ഏപ്രിലില്‍ നടന്ന ഒരു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.






