
പമ്പ : ശബരിമല ദര്‍ശനത്തിന് വന്ന അന്യസംസ്ഥാന അയ്യപ്പന്മാരുമായി കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ അടിപിടിയുണ്ടാക്കിയെന്നും കേസ് പണംവാങ്ങി പ്രശ്നം ഒത്തുതീര്‍പ്പാക്കിയെന്നും റിപ്പോര്‍ട്ട്. ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തരില്‍ നിന്നും കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30,000 രൂപയോളം കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ വാങ്ങിയെന്നും അത് പങ്കിട്ടെടുത്ത് പോലീസില്‍ നല്കിയ പരാതി പിന്‍വലിച്ചതായുമാണ് വിവരം.
ഞായറാഴ്ച രാവിലെ പമ്പയില്‍ വെച്ചുണ്ടായ സംഭവത്തില്‍ ദര്‍ശനം കഴിഞ്ഞ മടങ്ങിയെത്തിയ അയ്യപ്പഭക്തര്‍ കെ.എസ്.ആര്.ടി.സി. ജീവനക്കാരെ മര്‍ദ്ദിച്ചെന്നും ഇവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്യുകയായിരുന്നു. പമ്പ ഹിൽടോപ്പിൽ ബസിൽ ആളെ കയറ്റുമ്പോള്‍ ഉണ്ടായ തര്‍ക്കമാണ് അയ്യപ്പന്മാര് കണ്ടക്ടറെ മര്‍ദ്ദിക്കുന്നതിലേക്ക് നീണ്ടത്. ഒപ്പമുണ്ടായിരുന്ന കുട്ടികളായ ഭക്തരെ തള്ളിയിട്ടെന്ന് പറഞ്ഞ് ഉണ്ടായ വാക്കുതര്‍ക്കം ബഹളമായി മാറുകയായിരുന്നു. ഭക്തരെ ബസില്‍ കയറ്റിവിടുന്ന ജോലി ചെയ്യുന്നയാളെ അയ്യപ്പന്മാര് മര്‍ദ്ദിച്ചതായി ജീവനക്കാര്‍ ആരോപിച്ചു.
കണ്ടക്ടര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സ തേടുകയും അടിപിടയില്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. അയ്യപ്പൻമാർ ഡ്യൂട്ടി തടസപ്പെടുത്തിയെന്നും തുടർന്ന് സർവീസ് നടത്താൻ കഴിഞ്ഞില്ലെന്നും ജീവനക്കാര്‍ പറഞ്ഞു. അയ്യപ്പന്മാര്ക്കെതിരേ കേസെടുത്തില്ലെങ്കില്‍ പണിമുടക്കുമെന്ന് ഭീഷണിയും മുഴക്കി. അയ്യപ്പൻമാരും പ്രതിഷേധിച്ചതോടെ പോലീസെത്തി അയ്യപ്പന്മാരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ പരാതി നല്കിയിരുന്നതിനാല് കേസെടുക്കരുതെന്ന് അയ്യപ്പന്മാര് പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് കെ.എസ്.ആർ.ടി.സി പമ്പ സ്പെഷ്യൽ ഓഫീസര്‍ പ്രശ്നത്തില്‍ ഇടപ്പെട്ടു. ചര്‍ച്ചയില്‍ അയ്യപ്പന്മാരില് നിന്നും മൂന്ന് ലക്ഷം രൂപയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. അത്രയും തരാന്‍ തങ്ങളുടെ കയ്യിലില്ലെന്ന് അയ്യപ്പന്മാരും പറഞ്ഞതോടെ ചികിത്സാചെലവായി 30,000 രൂപയില്‍ പ്രശ്നം പരിഹരിച്ചു.
ജീവനക്കാര്‍ പരാതി പിന്‍വലിച്ചു. മര്‍ദ്ദനമേറ്റ ആള്‍ക്ക് 25,000 രൂപ നല്‍കുകയും ചെയ്തതായിട്ടാണ് വിവരം. വ്യത്യസ്ത സംഭവങ്ങളിലായി അയ്യപ്പൻമാർ മർദ്ദിച്ചെന്ന രണ്ട് പരാതികളായിരുന്നു കെ.എസ്.ആർ.ടി.സി ജീവനക്കാർ പമ്പ പൊലീസ് സ്റ്റേഷനിൽ നൽകിയത്. കെ.എസ്.ആർ.ടി.സി ബസിൽ ഭക്തരെ കയറ്റിവിടുന്ന ജോലി ചെയ്തിരുന്ന കണ്ടക്ടര്‍ക്ക് തിരിച്ചറിയൽ കാർഡ് ഇല്ലായിരുന്നതായി അയ്യപ്പന്മാര് പറയുന്നു.






