
തൃശൂര്‍: സേഫ് ആന്‍ഡ് സ്ട്രോങ് ചിട്ടിക്കമ്പനിയുടെ പേരില്‍ കോടികള്‍ തട്ടിയ പ്രവീണ്‍ റാണ ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ പബ്ബുകളില്‍ പണമിറക്കുകയും പല സംസ്ഥാനങ്ങളിലായി വസ്തുവാങ്ങുകയും ചെയ്തതായി റിപ്പോര്‍ട്ട്. കേരളത്തില്‍ സോണ്‍ തിരിച്ചായിരുന്നു തട്ടിപ്പിനായി റാണ പണസ്വരൂപണം നടത്തിയത്.
റാണ തട്ടിയ കോടികള്‍ കൈകാര്യം ചെയ്തത് പ്രധാന സഹായിയാണെന്നാണ് പോലീസിന് കിട്ടിയ സാക്ഷിമൊഴി. നിക്ഷേപകരില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ ഒരു ഭാഗം പല സംസ്ഥാനങ്ങളില്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. പുണെയിലും മുംബൈയിലും പബ്ബുകളില്‍ റാണയ്ക്കു നിക്ഷേപമുണ്ടായിരുന്നു. കൊച്ചിയിലെ ഒരു ഹോട്ടല്‍ വ്യവസായി വഴിയായിരുന്നു ഈ നിക്ഷേപം.
പത്തിരട്ടി ലാഭം കിട്ടുമെന്ന് പ്രതീക്ഷിച്ചായിരുന്നു പബ്ബുകളില്‍ റാണ പണമെറിഞ്ഞത്. പബ്ബ് നടത്താന്‍ കൊച്ചിയിലെ ഹോട്ടല്‍ വ്യവസായിക്കു പ്രവീണ്‍ റാണ 16 കോടി രൂപ നല്‍കിയതായിട്ടാണ് വിവരം. മുംബൈ, പുണെ പബ്ബുകളില്‍ നിന്നു പണം കിട്ടിയതോടെയാണ് കൊച്ചിയിലും പബ്ബിനായി പണമെറിയാന്‍ തീരുമാനിച്ചതിന് പിന്നില്‍. ഈ പണമെല്ലാം ചിട്ടിക്കമ്പനിയില്‍ നിന്നുള്ളതായിരുന്നു.
സോണുകള്‍ തിരിച്ചായിരുന്നു തട്ടിപ്പ്. തൃശൂര്‍ സോണില്‍ നിന്നു മാത്രം 50 കോടിയോളം പിരിച്ചു. മറ്റു ജില്ലകളില്‍ നിന്നുള്ള പിരിവ് വേറെ. റാണയുടെ തട്ടിപ്പിന്റെ ആഴം കണ്ടെത്താനാകാതെ പോലീസും കുഴയുകയാണ്. 100 കോടി രൂപയെങ്കിലും തട്ടിയതായിട്ടാണ് നിക്ഷേപകരും ജീവനക്കാരും കണക്കുകൂട്ടുന്നത്. ഇരു നൂറോളം പേരുടെ നിക്ഷേപത്തുകകള്‍ കണക്കുകൂട്ടിയപ്പോള്‍ തന്നെ 86 കോടി കടന്നു.
കൊച്ചിയില്‍ റാണ പണം നിക്ഷേപിച്ച ഹോട്ടല്‍ വ്യവസായിയുടെ അംഗരക്ഷകനാണ് റാണയ്ക്ക് അഭയം നല്‍കിയതെന്ന അന്വേഷണവും പോലീസ് നടത്തിയിരുന്നു. ഇതില്‍ നിന്നുമാണ് കൊച്ചിയിലെ പബ്ബിനായി റാണ 16 കോടി രൂപ നിക്ഷേപിച്ച വിവരം പോലീസിന് കിട്ടിയത്. കോവിഡിന് മുമ്പ് മുംബൈ, പൂണെ പബ്ബുകളില്‍ നിന്നും വന്‍ തുക കിട്ടിയിരുന്ന റാണയ്ക്ക് കോവിഡില്‍ വരുമാനം നിലച്ചത് തിരിച്ചടിയാകുകയായിരുന്നു. റാണ വസ്തുവാങ്ങിക്കൂട്ടാന് ഉപയോഗിച്ച ബിനാമികളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങി.






