
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്‍പ്പെടെ കോവിഡ് കേസുകളില്‍ കാര്യമായ വര്‍ധന ഇല്ലാഞ്ഞിട്ടും വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയതില്‍ ആശയക്കുഴപ്പം. വാഹനങ്ങളിലും പൊതുയിടങ്ങളിലും കൂടിച്ചേരലുകളിലുമാണ് കേരളത്തില്‍ ഒരു മാസത്തേക്കു വീണ്ടും മാസ്ക് നിര്‍ബന്ധമാക്കിയത്. എന്നാല്‍ സംസ്ഥാനത്തടക്കം അന്‍പതില്‍ താഴെ കേസുകള്‍ മാത്രമാണ് ദിനംപ്രതി ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
രാജ്യത്തുതന്നെ 89 പേര്‍ക്കാണു കഴിഞ്ഞ ദിവസം പുതുതായി രോഗം സ്ഥിരീകരിച്ചത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.05% വും പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 0.09%വുമാണ്. നിലവില്‍ ഇന്ത്യയെമ്പാടും 2,035 പേരാണു കോവിഡ് ചികിത്സയിലുള്ളത്. ആകെ രോഗബാധിതരുടെ 0.01% പേരാണു നിലവില്‍ ചികിത്സയിലുള്ളത്. നിലവിലെ രോഗമുക്തി നിരക്ക് 98.8% വുമാണ്.
രാജ്യത്ത് ഇതിനകം ആകെ 4,41,48,472 പേര്‍ക്ക് രോഗമുക്തി ഉണ്ടായിട്ടുണ്ട്. രാജ്യവ്യാപകമായി ഇതുവരെ 220.17 കോടി വാക്സിന് ഡോസ് (95.14 കോടി രണ്ടാം ഡോസും 22.46 കോടി മുന്‍കരുതല്‍ ഡോസും) നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അടിയന്തരമായി മാസ്ക് നിര്‍ബന്ധമാക്കേണ്ട സാഹചര്യമുണ്ടായിരുന്നോ എന്ന സംശയമാണ് ഉയരുന്നത്.
മാസ്ക് അടക്കം ശീലമാക്കണമെന്നു കേന്ദ്രം നിര്‍ദേശിച്ചതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാനം പൊതുസ്ഥലങ്ങളിലും ജോലി സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കു പ്രവേശനമുള്ള സ്ഥലങ്ങളിലും സാമൂഹിക കൂടിച്ചേരലുകളിലും എല്ലാത്തരം വാഹനങ്ങളിലും ഗതാഗത സമയത്തും മാസ്കോ മുഖാവരണം കൊണ്ടോ വായും മൂക്കും മൂടണമെന്നും നിര്‍ദേശിച്ചത്.
മാസ്ക് ഉപയോഗിച്ചിരുന്ന ഘട്ടങ്ങളില്‍ സംസ്ഥാനത്തു പകര്ച്ചവ്യാധികളിലടക്കം വന്‍ കുറവുണ്ടായിരുന്നുവെന്നും മാസ്ക് ശീലമാക്കുന്നത് നല്ലതാണെന്നും ആരോഗ്യവിദ്ഗധര്‍ പറയുന്നു. സംസ്ഥാനത്തേക്ക് തീര്‍ഥാടകരും വിനോദ സഞ്ചാരികളുമടക്കം നിരവധിപേര്‍ എത്തുന്ന സാഹചര്യത്തില്‍ മാസ്ക് ഉപയോഗം രോഗപ്രതിരോധത്തിനു നല്ലതാണെന്നും ഇവര്‍ പറയുന്നു. അതേസമയം പകല്‍ സമയത്ത് സംസ്ഥാനത്ത് അനുഭവപ്പെടുന്ന കടുത്ത ചൂടില്‍ മാസ്ക് നിര്‍ബന്ധമായി ഉപേയോഗിക്കുന്നതു ബുദ്ധിമുട്ടാണെന്നും അഭിപ്രായം ഉയരുന്നുണ്ട്.






