
ന്യൂഡൽഹി: കോണ്‍ഗ്രസ് ഏറെ പ്രതീക്ഷയോടെ കാണുന്ന രാഹുല്‍ഗാന്ധിയുടെ ഭാരത് ജോഡോയാത്ര കേന്ദ്രത്തില്‍ ബിജെപിയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും എന്തെങ്കിലും കുഴപ്പമുണ്ടാക്കുമോ? ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിന് അധികാരത്തില്‍ എത്താനാകുമോ? നരേന്ദ്രമോഡിയുടെ ജനപ്രീതി കുറഞ്ഞോ ? പുതിയ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപിയും കോണ്‍ഗ്രസും തയ്യാറെടുപ്പ് തുടങ്ങിയിരിക്കെ ഉയര്‍ന്നിരിക്കുന്ന മള്‍ട്ടി മില്യണ്‍ ഡോളര്‍ ചോദ്യത്തിന് ഉത്തരവുമായി എത്തുകയാണ് ഇന്ത്യാടുഡേ - സീ വോട്ടര്‍.
ഇന്ന് ഒരു ലോക്സഭ തിരഞ്ഞെടുപ്പ് നടന്നാൽ ആര് ജയിക്കും എന്ന വിഷയത്തില്‍ ഇവര്‍ നടത്തിയ കൗതുകകരമായ സര്‍വേഫലത്തില്‍ പല നിര്‍ണ്ണായകമായ വിവരങ്ങളും ജനങ്ങളുടെ വ്യത്യസ്തമായ കാഴ്ചപ്പാടുകളുമാണ് പുറത്തു വന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് അധികാരത്തില്‍ തിരിച്ചെത്താന്‍ സഹായകരമാകില്ല എന്നാണ് ഭൂരിപക്ഷം ആള്‍ക്കാരും പ്രതികരിച്ചിരിക്കുന്നത്. ഇപ്പോഴും കോണ്‍ഗ്രസിനെ നയിക്കാന്‍ ശേഷിയുള്ള നേതാവാണ് രാഹുല്‍ഗാന്ധിയെങ്കിലും നരേന്ദ്രമോഡിയെ വീഴ്ത്താനുള്ള ശേഷിയില്ലെന്നാണ് സര്‍വേ കണ്ടെത്തുന്നത്.
ഇന്ന് തിരഞ്ഞെടുപ്പ് നടന്നാലും ബിജെപി തന്നെ ഭരണം നേടുമെന്ന് സര്‍വേ പറയുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാലും ഭാരതീയ ജനതാ പാർട്ടി 284 സീറ്റുകൾ നേടുമെന്നും 191 സീറ്റുകളേ കോൺഗ്രസിന് നേടാനാകൂ എന്നുമാണ് സർവേ ഫലം. ഭാരത് ജോഡോ യാത്ര കോൺഗ്രസിനെ അധികാരത്തിൽ തിരിച്ചെത്താൻ സഹായിക്കില്ലെന്നും സർവേയിൽ പങ്കെടുത്ത 37ശതമാനം പേര് പറയുന്നുണ്ട്. രാഹുലിന് ജനങ്ങളെ അറിയാന്‍ ഭാരത് ജോഡോ യാത്ര ഗുണകരമാകുമെന്ന് 29 ശതമാനം പേര് പ്രതികരിച്ചപ്പോള്‍ രാഹുലിന്റെ ഗിമ്മിക്കായി 13 ശതമാനം ഇപ്പോഴും കണക്കാക്കുന്നു.
അതേസമയം നേതൃത്വം മാറിയെങ്കിലും കോണ്‍ഗ്രസിന് തിരിച്ചുവരാന്‍ ഏറ്റവും നല്ലത് രാഹുല്‍ഗാന്ധിയാണെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. 26ശതമാനം പേർ കോൺഗ്രസിനെ തിരിച്ചുകൊണ്ടു വരാൻ വിശ്വാസം അര്‍പ്പിക്കുന്നത് രാഹുലിലാണ്. ഇക്കാര്യത്തില്‍ സച്ചിന് പൈലറ്റിനെ അനുകൂലിക്കുന്നവരുമുണ്ട്. 17ശതമാനം പേരാണ് സച്ചിൻ പെെലറ്റിനെയാണ് അനുകൂലിച്ചത്. 2022 നെ അപേക്ഷിച്ച് എൻ ഡി എ സർക്കാരിൽ അതൃപ്തിയുള്ളവരുടെ എണ്ണവും നരേന്ദ്രമോഡിയെ വിമര്‍ശിക്കുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുള്ളതായി സര്‍വേ പറയുന്നു.
2022 ഓഗസ്റ്റിലെ സർവേയിൽ 37 ശതമാനമായിരു എൻ ഡി എ സർക്കാറിൽ അതൃപ്തിയുണ്ടായിരുന്നവർ, എന്നാൽ ഇപ്പോൾ അത് 18ശതമാനമായി. നരേന്ദ്ര മോദി ഇപ്പോഴും രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള നേതാവാണെന്നും കണ്ടെത്തി. പങ്കെടുത്തവരിൽ 72 ശതമാനം പേരും പ്രധാനമന്ത്രിയുടെ പ്രകടനത്തിൽ തൃപ്തരാണ്. സർവേയെ അപേക്ഷിച്ച് 11 ശതമാനം വർദ്ധനവാണ് 2023ൽ നടത്തിയ സർവേയിൽ മോദിയുടെ പ്രകടനത്തെ സംബന്ധിച്ച് വന്നത്. 20ശതമാനം പേർ എൻ ഡി എയുടെ ഏറ്റവും വലിയ നേട്ടമായി കൊവിഡ് 19 മഹാമാരി കെെകാര്യം ചെയ്ത രീതിയെ പരിഗണിച്ചപ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രം പണിതതിനെ ലിയ നേട്ടമായി 12 ശതമാനം കരുതുന്നുണ്ട്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ നല്ലതായി പറയുന്ന 14 ശതമാനവുമുണ്ട്. എൻ ഡി എ സർക്കാരിന്റെ ഏറ്റവും വലിയ പരാജയത്തെക്കുറിച്ച് പ്രതികരിച്ചവരിൽ 25 ശതമാനം പേർ വിലക്കയറ്റമാണെന്ന് പറയുന്നു. 17ശതമാനം പേർ തെഴിലില്ലായ്മയാണെന്ന് കരുതുന്നു. മൊത്തം 1,40,917 പേരെയാണ് സർവേയിൽ പരിഗണിച്ചത്. ഇന്ത്യ ടുഡേ - സിവോട്ടർ മൂഡ് ഓഫ് ദ നേഷനാണ് ഇങ്ങനെ ഒരു സർവേ നടത്തിയത്.






