
ആലപ്പുഴ: മുന്‍ സിപിഎം നേതാവ് പ്രതിയായ കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസിൽ ഷാനവാസിന്റെ പങ്ക് കണ്ടെത്താനായില്ലെന്ന് പോലീസ്. ഷാനവാസ് ഹാജരാക്കിയ വാടക കരാർ വ്യാജമല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഷാനവാസിന്റെ കൈയിൽ നിന്ന് ലോറി വാടകയ്ക്കെടുത്ത ഇടുക്കി സ്വദേശി ജയൻ, മറ്റൊരു ലോറി ഉടമ അൻസാർ എന്നിവരെ കേസില്‍ പ്രതിചേർത്തു. ഇരുവരും നിലവില്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ജനുവരി എട്ടിനാണ് തൊണ്ണൂറ്റിയെട്ട് ചാക്കുകളിൽ കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ കരുനാഗപ്പള്ളിയിൽ വച്ച് പൊലീസ് പിടികൂടിയത്.
കേസിൽ നാല് പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അന്‍സാറിന്റെ പേര് ഉയര്‍ന്ന് വന്നപ്പോള്‍ തന്റെ ലോറി വാടകയ്ക്ക് നല്‍കുക ആയിരുന്നു എന്നാണ് അൻസാർ പറഞ്ഞത്. എന്നാല്‍ ഇതിന്റെ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിരുന്നില്ല.
കേസിനു പിന്നാലെ അന്‍സാറിനെ പാര്‍ട്ടി കയ്യൊഴിയുകയും നടപടി സ്വീകരിക്കുകയും ചെയ്തു. അതേസമയം കരാർ തയ്യാറാക്കിയ അഭിഭാഷകയുടെ കംപ്യൂട്ടര്‍ ഹാർഡ് ഡിസ്ക്ക് സൈബർ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചെന്നും പൊലീസ് പറയുന്നു. പാൻമസാല പിടികൂടുന്നതിനും രണ്ട് ദിവസം മുമ്പ് ഷാനവാസ് വാടക കരാർ എഴുതിയിരുന്നുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പാൻമസാല കടത്തു സംഘത്തിലെ പ്രധാനികൾ തൗസീഫും ജയനുമാണെന്നും ജയനാണ് കര്‍ണാടകത്തിൽ നിന്നും പാൻമസാല എത്തിച്ചതെന്നും പോലീസ് പറയുന്നു. മുമ്പും പല തവണ ഇവര്‍ കൊല്ലത്തേക്ക് പാൻമസാല കടത്തിയിരുന്നതായി പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് 98 ചാക്കുകളിലായി കടത്താൻ ശ്രമിച്ച ഒന്നേകാൽ ലക്ഷം പാൻമസാല പാക്കറ്റുകൾ കരുനാഗപ്പള്ളിയിൽ വച്ച് പൊലീസ് പിടികൂടിയത്.






