
കൊച്ചി: വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ വര്‍ധിപ്പിച്ച പെന്ഷന് ആനുകൂല്യം നടപ്പാക്കാന്‍ മൂന്നുകോടി രൂപ അധികം വേണ്ടിവരുമെന്നു സര്‍ക്കാര്‍. സാമ്പത്തിക പ്രതിസന്ധിയുള്ള സംസ്ഥാനത്തിന് ഒറ്റയ്ക്ക് ഇതു വഹിക്കാനാകില്ല. സാമ്പത്തിക വര്‍ഷാവസാനമായതിനാല്‍, ഈ ഘട്ടത്തില്‍ വര്‍ധന നടപ്പാക്കാന്‍ പ്രയാസമാണെന്നും സംസ്ഥാനം വ്യക്തമാക്കി.
സുപ്രീംകോടതിയാണു റിട്ട. ജഡ്ജിമാരുടെ പെന്ഷന് ഉയര്‍ത്തിയത്. ഉത്തരവു നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിമാരെ വിളിച്ചുവരുത്തേണ്ടി വരുമെന്നു കഴിഞ്ഞദിവസം സുപ്രീം കോടതി മുന്നറിയിപ്പു നല്‍കിയിരുന്നു. ഈ മാസം 24 നകം ഉത്തരവു നടപ്പാക്കി പെന്ഷന് ആനുകൂല്യം നല്‍കിയില്ലെങ്കില്‍ 27 നു ചീഫ് സെക്രട്ടറി നേരിട്ടു ഹാജരാകണമെന്നാണു സുപ്രീംകോടതി നിര്‍ദേശം.
ഉത്തരവു മാനിക്കുന്നില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയല്ലാതെ മറ്റു വഴിയില്ലെന്നു ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. 1996 ജനുവരി ഒന്നിനു ശേഷം വിരമിച്ച ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ പെന്ഷന് വര്‍ധിപ്പിക്കാനായിരുന്നു സുപ്രീംകോടതി 2012 ല്‍ ഉത്തരവിട്ടത്. 3.07 മടങ്ങിന്റെ വര്‍ധനവാണു നിര്‍ദേശിച്ചത്. വഹിച്ചിരുന്ന തസ്തികയുടെ പരിഷ്കരിച്ച ശമ്പള സ്കെയിലിന്റെ ചുരുങ്ങിയത് അമ്പതു ശതമാനമെങ്കിലും പെന്‍ഷനായി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
ഈ നിര്‍ദേശം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കണമെന്നു കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സംസ്ഥാനത്തോടു സുപ്രീംകോടതി നിര്‍ദേശിച്ചതാണ്. എന്നാല്‍, കേരളം ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇപ്പോഴും നിര്‍ദേശം നടപ്പാക്കിയിട്ടില്ലെന്ന് അമിക്കസ് ക്യുറി സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.






