
മലയാള സിനിമയ്ക്ക് അപ്രതീക്ഷിതമായി കിട്ടിയ തിരിച്ചടിയായിരുന്നു ജഗതി ശ്രീകുമാറിനുണ്ടായ വാഹനാപകടം. മലയാള സിനിമയിൽ നിരവധി മികച്ച വേഷങ്ങൾ അവതരിപ്പിച്ച അദ്ദേഹം വാഹനാപകടത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ഇന്നും സിനിമാ ലോകവും ആരാധകരും ജഗതി ശ്രീകുമാര്‍ പൂർണ ആരോഗ്യവാനായി തിരിച്ചു വരുന്നതും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ജഗതി ശ്രീകുമാറിന്റെ ആത്മബലത്തെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചും പ്രതിസന്ധികളില്‍ തളരാത്ത അദ്ദേഹത്തിന്റെ മനസ്സിനെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് മകള്‍ പാര്‍വ്വതി.
‘‘എന്ത് സംഭവിച്ചാലും അദ്ദേഹം ആശങ്കപ്പെടാറില്ല. ഒന്നിനെക്കുറിച്ചും ടെന്‍ഷനടിക്കാറില്ല. ടെന്‍ഷന്‍ ആകെ കാണിച്ചിട്ടുള്ളത് എന്റെ അമ്മയുടെ കാര്യത്തിലാണ്. അമ്മയ്ക്ക് എന്തെങ്കിലും അസുഖം വന്നാല്‍ ടെന്‍ഷനടിക്കും. അമ്മ ക്യാന്‍സറിനെ അതിജീവിച്ചയാളാണ് ആ സമയത്ത് ഭയങ്കരമായ ടെന്‍ഷനടിച്ചിട്ടുണ്ട്. അതല്ലാതെ ടെന്‍ഷനടിച്ച് കണ്ടിട്ടില്ല.ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതിനെ ധീരമായി നേരിടുക, അതിനെ മറികടന്ന് മുന്നേറണം എന്ന് കരുതിയിരുന്ന മനുഷ്യനാണ്. അത് ഞങ്ങളുടെ ജീവിതത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഏതൊരാളുടേയും വിജയത്തിന് പിന്നില്‍ ത്യാഗവും കഷ്ടപ്പാടും കാണും. എന്റെ പപ്പയുടെ ജീവിതത്തിലും ഒരുപാടുണ്ടായിട്ടുണ്ട്.’’ ജഗതി ശ്രീകുമാറിന്റെ സൗഹൃദത്തെക്കുറിച്ചും പാര്‍വ്വതി പറയുന്നു.
‘‘പപ്പയുടെ നല്ല സൗഹൃദ വലയത്തിലുണ്ടായിരുന്ന നിരവധി അനശ്വര കലാകാരൻമാരെ നമുക്ക് ഇന്ന് നഷ്ട്ടപ്പെട്ടു. അവരുടെയൊക്കെ നഷ്ടം ഒരിക്കലും നികത്താനാവില്ല. കല്പന, നെടുമുടി വേണു തുടങ്ങിയവരുടെയൊക്കെ മരണങ്ങൾ അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. കല്പനയാന്റി മരിച്ചപ്പോൾ ടിവിയിൽ വാർത്ത കണ്ടു. പെട്ടെന്ന് ടിവി ഓഫ് ചെയ്യാൻ പറഞ്ഞു. കിടക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതൊക്കെ പപ്പയ്ക്ക് വലിയ ഷോക്ക് ആയി കാണണം.
നെടുമുടി വേണുവങ്കിള്‍. തിലകന്, കുതിരവട്ടം പപ്പു, രാജന് പി ദേവ്, മുരളി ഇതൊക്കെയായിരുന്നു പപ്പയുടെ ഏറ്റവും വലിയ കൂട്ട്. അതുപോലൊരു ബോണ്ടിംഗ് ഇപ്പോഴുണ്ടോ എന്നറിയില്ല. അന്നൊക്കെ വൈകുന്നേരം വീട്ടില്‍ വന്നാല്‍ ഇവരൊക്കെയുണ്ടാകും. എപ്പോഴും വരും. സിനിമയിൽ നിന്നുള്ള കാശിന് വേണ്ടി അവർ വാശി പിടിക്കാറുണ്ടായിരുന്നില്ല. ഇത്ര കാശ് തരണമെന്നോ ഇന്നയാള് കൂടെ അഭിനയിക്കണമെന്നോ വാശി പിടിച്ചിരുന്നില്ല അവരൊന്നും. എല്ലാത്തിലും വലുത് അവർക്ക് സിനിമയായിരുന്നു.
ഒരിക്കൽ നെടുമുടി വേണു അങ്കിൾ വീട്ടിൽ വന്നു. പപ്പയെ കണ്ടപ്പോൾ തന്നെ അമ്പിളി എന്ന് വിളിച്ചു.. എന്നാൽ ചായയുമായി എത്തിയപ്പോൾ അങ്കിൾ പോയിരുന്നു. പിന്നീട് അങ്കിൾ ഫോൺ ചെയ്ത് പറഞ്ഞു എനിക്ക് വിഷമം വന്നിട്ട് പോയതാണ് മോളേ... അമ്പിളിക്ക് അത് മനസിലാകുമെന്ന്....അവർ തമ്മിലുണ്ടായിരുന്ന ബോണ്ടിംഗ് അത്രത്തോളം വലുതായിരുന്നു.’’ പാർവതി ഓർത്തെടുക്കുന്നു.






