
ഭോപ്പാല്‍: ശിശുപീഡനവുമായി ബന്ധപ്പെട്ട് മദ്ധ്യപ്രദേശില്‍ 30,000 പേരെന്ന് അമേരിക്കന്‍ സ്ഥാപനം. നെറ്റില്‍ പ്രചരിക്കുന്ന ശിശു ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടവരുടെ വിവരം പുറത്തുവിട്ടിരിക്കുന്നത് അമേരിക്ക അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്റ് എക്സ്പ്ളോയിറ്റഡ് ചില്‍ഡ്രണ്‍ (എന്‍സിഎംഇസി) ആണ്.
കേന്ദ്ര ഇന്റലിജന്റ്സില്‍ നിന്നും എന്‍സിഎംഇസിയുടെ ഡേറ്റകള്‍ സ്വീകരിച്ച് പോലീസ് 4000 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സൈബര്‍ സെല്ലില്‍ നിന്നും അറസ്റ്റ് ചെയ്യപ്പെടേണ്ടവരുടെ പട്ടിക സംസ്ഥാനത്തെ 10 ജില്ലകളിലേക്ക് അയച്ചിട്ടുണ്ട്. 3500 പേര് അറസ്റ്റിലായ വ്യാപം കേസിനേക്കാള്‍ വലുതായിരിക്കും ഇത്. കുട്ടികള്‍ക്കെതിരേയുള്ള കണ്ടന്റുകള്‍ ഏറ്റവും കൂടുതല്‍ അപ്ലോഡ് ചെയ്യപ്പെട്ടിരിക്കുന്നത് ഇന്‍ഡോറില്‍ നിന്നുമാണ്. 2000 കേസുകള്‍ വരും. തൊട്ടുപിന്നില്‍ 1000 കേസുകളുമായി ഭോപ്പാലാണ്. ഗ്വാളിയോറും ജബല്‍പൂരും ധാറും ഖാരോഗണുമെല്ലാം പട്ടികയിലുണ്ട്. ഇവിടെ നിന്നും 500-600 കണ്ടന്റുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഡേറ്റകള്‍, ഐപി അഡ്രസ്സുകള്‍, ലൊക്കേഷന്‍, ഉപയോഗിച്ച ഉപകരണം എന്നിവയെല്ലാം ഉള്‍പ്പെടെയാണ് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങളില്‍ കര്‍ശന നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. നേരത്തേ 12 വയസ്സിന് താളെയുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്കുന്ന ബില്‍ മദ്ധ്യപ്രദേശ് സര്‍ക്കാര്‍ 2017 ല്‍ പരിഗണിച്ചിരുന്നു. കുട്ടികള്‍ക്കെതിരേയുള്ള ഓണ്‍ലൈന്‍ ചൂഷണം റിപ്പോര്‍ട്ട് ചെയ്യുന്ന അമേരിക്കയുടെ കേന്ദ്രീകൃത സംവിധാനമാണ് എന്‍സിഎംഇസി. ഇതില്‍ പരസ്പര സഹായത്തിനുള്ള കരാറില്‍ ദേശീയ കുറ്റകൃത്യ റെക്കോര്‍ഡ്സ് ബ്യൂറോ 2019 ഫെബ്രുവരി 29 ന് ഒപ്പുവെച്ചിരുന്നു.






