
സ്വാദുള്ള ഭക്ഷണമുണ്ടാക്കുന്നതില്‍ മുന്‍ പന്തിയിലാണ് പഴയിടം മോഹനന് നമ്പൂതിരി. തനതായ ശൈലിയില്‍ പഴയിടം തയാറാക്കുന്ന ആഹാരം ഒരു തവണയെങ്കിലും കഴിച്ചിട്ടുണ്ടെങ്കില്‍ ആ രുചിവൈഭവം പിന്നീട് മറക്കില്ല. കൈപ്പുണ്യമെന്നതു പോലെ തന്നെ നല്ലൊരു മനസ്സിന്റെ ഉടമ കൂടിയാണ് പഴയിടം. ഇപ്പോഴിതാ തിരുവനന്തപുരത്ത് നടന്ന സമ്മോഹന് കലാമേളയില്‍ ഇഷ്ട വിഭവങ്ങള്‍ ഒരുക്കിയ പഴയിടം മോഹനന് നമ്പൂതിരിക്ക് നന്ദി പറഞ്ഞ് ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മജീഷ്യന്‍ ഗോപിനാഥ് മുതുകാട്.
‘സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാന്‍ അവശനായി നിലത്ത് തളര്‍ന്നു കിടക്കുമ്പോള്‍ പഴയിടം മോഹനന് നമ്പൂതിരി അരികിലേക്ക് വന്നതിനെക്കുറിച്ചും ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിനുള്ള നന്ദിയും ഗോപിനാഥ് മുതുകാട് ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്.
‘‘തളർച്ചയിലും ഞങ്ങൾ ചിരിച്ചു....
സമ്മോഹന്റെ മൂന്നാം നാളിലെ ആഘോഷങ്ങളും അവസാനിപ്പിച്ച് രാത്രി പതിനൊന്ന് മണിയോടെ ഞാൻ അവശനായി നിലത്ത് തളർന്നു കിടക്കുമ്പോൾ പഴയിടം മോഹനൻ നമ്പൂതിരി അരികിലേക്ക് വന്നു. അദ്ദേഹം അതിനേക്കാൾ അവശനായിരുന്നു. കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങളിൽ രണ്ടായിരത്തിലേറെ ഭിന്നശേഷിക്കാരെ ഊട്ടാൻ ഉറക്കമിളച്ച് അദ്ദേഹം പാടുപെടുകയായിരുന്നു. ഉത്തരേന്ത്യൻ വിഭവങ്ങളും കേരളത്തിന്റെ വിഭവങ്ങളും വേറെവേറെയുണ്ടാക്കി, വന്നവരെ മുഴുവൻ വയറൂട്ടിയതിന്റെ ഫലമായി, ഒരു പരാതിപോലും പറയാനില്ലാതെ നന്ദി പറഞ്ഞ് വന്നവർ മടങ്ങിപ്പോകുമ്പോൾ സത്യത്തിൽ നിറഞ്ഞത് എന്റെ മനസ്സായിരുന്നു.
പഴയിടം പറഞ്ഞു: "എല്ലാം നന്നായി കഴിഞ്ഞല്ലോ... ഇനി നമുക്ക് ഒരു ഫോട്ടോ എടുക്കണം."
വിയർത്തൊട്ടിയ ശരീരങ്ങൾ ഒന്നായി നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഫോട്ടോഗ്രാഫർ പറഞ്ഞു... "സ്മൈൽ പ്ളീസ്..."
ഞങ്ങൾ ചിരിക്കാൻ ശ്രമിച്ചു... തളർച്ചയിലെ ചിരി....!
നന്ദി പഴയിടം സാർ... ഒരു പരാതിപോലുമില്ലാതെ സ്നേഹം കൊണ്ട് അവരുടെ മനസ്സും ഇഷ്ടവിഭവങ്ങളെക്കൊണ്ട് അവരുടെ വയറും നിറച്ചതിന്...
തിരുവനന്തപുരത്ത് നടക്കുന്ന ഭിന്നശേഷിക്കാരുടെ സമ്മോഹന് കലാമേള കാഴ്ചക്കാരുടെ കണ്ണും മനസും നിറച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കുട്ടികളാണ് മല്‍സരങ്ങളില്‍ മാറ്റുരയ്ക്കാനെത്തിയത്. ഭിന്നശേഷിക്കാരുടെ കലോല്‍സവം കാഴ്ചക്കാരെ ത്രസിപ്പിച്ച കാഴ്ചയായി മാറിയിരുന്നു. പരിമിതികളെ കഠിനാധ്വനവും ആത്മവിശ്വാസവും കൊണ്ട് മറികടന്ന മനുഷ്യരിലൂടെ ചരിത്രമാകുകയാണ് ദേശീയ ഭിന്നശേഷി കലോത്സവം.






