
മസ്കറ്റ് : വിവിധ വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ 52 ലധികം തവണ സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അധികാരികളുടെ ഫാസിസ്റ്റ് നയത്തിനെതിരെ പ്രതിഷേധിച്ചതിന് പാർലമെന്റിൽ സസ്പെഷനും ശാരീരികമായ കയ്യേറ്റവുമുണ്ടായിട്ടുണ്ടെന്നും രമ്യാ ഹരിദാസ് എംപി. ഓരോ ഇന്ത്യക്കാരന് വേണ്ടിയും കേരളീയനുവേണ്ടിയും ആലത്തൂരിലെ ജനങ്ങൾക്ക് വേണ്ടി പ്രത്യേകിച്ചും സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും പറഞ്ഞു.
വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് 200 ൽ അധികം ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ജനകീയ പ്രശ്നങ്ങൾക്ക് ചെവി കൊടുക്കാതിരുന്നപ്പോൾ കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം പാർലമെന്റിന് അകത്തും പുറത്തും സമരവും പ്രതിഷേധവുമായി നീങ്ങിയപ്പോൾ പൂർണ്ണ പിന്തുണയോടെ അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിലും ചാരിതാർത്ഥ്യമുണ്ടെന്നും ആലത്തൂര്‍ എംപി. പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ബഹുമാന്യനായിരുന്ന കേന്ദ്ര സഹമന്ത്രി ഇ. അഹമ്മദ് സാഹിബിന്റെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മകൻ ശ്രീ.റയീസ് അഹമ്മദ് പ്രസിഡണ്ടായ കെഎംസിസി മസ്കറ്റ് കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച പാർലമെന്റേറിയൻ പുരസ്കാരത്തിന് തന്നെ തെരഞ്ഞെടുത്തതിന് പിന്നാലെയാണ് രമ്യയുടെ പോസ്റ്റ് വന്നിരിക്കുന്നത്. പുരസ്ക്കാരത്തിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.






