
കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷന് കോഴയിടപാട് കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ രണ്ടാംദിവസവും ഇ.ഡി. ചോദ്യംചെയ്തു. ഇന്നലെയും ഒന്‍പത് മണിക്കൂറായിരുന്നു ചോദ്യംചെയ്യല്‍. ആകെ 18 മണിക്കൂര്‍. ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്നറിയിച്ചാണു വിട്ടയച്ചത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള വാട്സ്ആപ് ചാറ്റുകള്‍ സംബന്ധിച്ച് ഇന്നലെ കൂടുതല്‍ ചോദ്യങ്ങളുണ്ടായില്ല. സ്വപ്നയുമായി ഔദ്യോഗികമായ ആശയവിനിമയം മാത്രമാണുണ്ടായിരുന്നതെന്നും പുറത്തുവന്ന ചാറ്റുകളെപ്പറ്റി അറിയില്ലെന്നും രവീന്ദ്രന് ആവര്‍ത്തിച്ചു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റാരെങ്കിലും ബന്ധപ്പെട്ടിരുന്നോയെന്ന ഇ.ഡിയുടെ ചോദ്യത്തിന്, താന്‍ വിളിക്കാറുണ്ടായിരുന്നെന്നു സ്വപ്ന മുമ്പു നല്കിയ മൊഴി രവീന്ദ്രന് ചൂണ്ടിക്കാട്ടി. വിസ സ്റ്റാമ്പിങ്ങും സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തലുമായി ബന്ധപ്പെട്ടായിരുന്നു ഇതെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ. കോണ്‍സുലേറ്റ് പി.ആര്.ഒ. എന്ന നിലയില്‍ പലപ്പോഴും സ്വപ്നയുമായി നേരിട്ടും ഫോണിലും സംസാരിച്ചിട്ടുണ്ട്.
െലെഫ് ഭവനപദ്ധതിയുമായി തനിക്കു ബന്ധമില്ലെന്നും രവീന്ദ്രന് മൊഴി നല്കി. മുഖ്യമന്ത്രിയുടെ പരിപാടികള്‍ ്രകമീകരിക്കുകയാണു തന്റെ പ്രധാനചുമതല. പ്രതികളുടെ മൊഴികളില്‍ ഒരിടത്തും തന്നെപ്പറ്റി പരാമര്‍ശമില്ല. െലെഫ് മിഷന്, കെ-ഫോണ്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികളില്‍ ശിവശങ്കറിനു തന്നില്‍ നിന്നാണു നിര്‍ദേശങ്ങള്‍ ലഭിച്ചിരുന്നതെന്ന ആരോപണവും രവീന്ദ്രന് നിഷേധിച്ചു.
സ്വപ്നയുമായി രവീന്ദ്രന് അടുപ്പമുണ്ടെന്നു തെളിയിക്കാന്‍ വാട്സ്ആപ് ചാറ്റുകള്‍ ചൂണ്ടിക്കാട്ടാമെങ്കിലും അതിനെ കേസുമായി ബന്ധിപ്പിക്കാന്‍ കഴിയില്ലെന്നാണ് ഇ.ഡിക്കു ലഭിച്ച നിയമോപദേശം. കള്ളപ്പണം വെളുപ്പിക്കലിനു പുറത്തുള്ള വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഇ.ഡിക്ക് അധികാരമില്ലെന്നു ഡല്‍ഹി െഹെക്കോടതി ഉത്തരവുണ്ട്.
2020 ഡിസംബറില്‍ രവീന്ദ്രനെ ചോദ്യംചെയ്തപ്പോള്‍ ഇ.ഡിക്കു കാര്യമായ തെളിവുകള്‍ ലഭിച്ചിരുന്നില്ല. തെളിവുണ്ടെങ്കില്‍ ശിവശങ്കറിനൊപ്പം രവീന്ദ്രനെയും അറസ്റ്റ് ചെയ്യാമെന്നായിരുന്നു അന്ന് കേന്ദ്ര ഡയറക്ടറേറ്റിന്റെ നിര്‍ദേശം. എന്നാല്‍, കോടതിയില്‍ തിരിച്ചടിയുണ്ടാകുമെന്നു വിലയിരുത്തി വിട്ടയയ്ക്കുകയായിരുന്നു.






