
കേവലം 11 വയസ്സ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു തൃശൂരില്‍ മത്സ്യബന്ധന തൊഴിലാളിയായിരുന്ന കീര്‍ത്തിയുടെ പിതാവ് ജയനന്ദനെ പെട്ടെന്ന് ഒരു ദിവസം പോലീസ് വന്ന് പിടിച്ചുകൊണ്ടുപോയത്. 2006 നവംബറില്‍ ജോലിക്ക് പോകുന്ന വഴിയിലാണ് ജയനന്ദന് പിടിയിലാകുന്നത്. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ 2004 നും 2006 നും ഇടയില്‍ തൃശൂര്‍, എറണാകുളം ജില്ലകളിലായി മറ്റ് അഞ്ച് കൊലപാതകക്കേസുകളിലും ജയനന്ദന് അറസ്റ്റിലായി.
ഇതോടെ ജയനന്ദന് 'റിപ്പര്‍' എന്ന പേരും ‘സീരിയല്‍ കില്ലര്‍’ എന്ന വിശേഷണവും വീണു. 17 വര്‍ഷത്തിന് ശേഷം ജയനന്ദന് പുറംലോകം കാണുകയാണ്. മകള്‍ കീര്‍ത്തിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രണ്ടു ദിവസത്തെ പരോള്‍ നേടി എത്തുകയാണ് ജയനന്ദന്. ഈ സമയം കൊണ്ട് വിദ്യാഭ്യാസം നേടി അഭിഭാഷകവൃത്തിയിലേക്ക് ഉയര്‍ന്നിരിക്കുന്ന കീര്‍ത്തി തന്നെയാണ് തന്റെ വിവാഹത്തിന് പിതാവിന്റെ സാന്നിദ്ധ്യം ഉറപ്പാക്കാന്‍ കോടതിയിലെത്തിയതും.
കേസുകളുടെ കാലത്ത് പിതാവിന് വേണ്ടി നിയമപരമായി ഇറങ്ങിയപ്പോള്‍ അനേകം പ്രതിസന്ധികള്‍ കുടുംബത്തിന് നേരിടേണ്ടി വന്നു. മാതാവിനെ ഒരു അഭിഭാഷകന് ശാരീരികമായി കൈകാര്യം ചെയ്യുന്ന നില പോലും ഉണ്ടായിട്ടുള്ളതായി ഇവര്‍ ദി ന്യൂസ് മിനിറ്റിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അതോടെ ജയനന്ദന് വേണ്ടിയുള്ള നിയമപോരാട്ടത്തിന് പിന്നാലെയുള്ള ഓട്ടം ഭാര്യയ്ക്കും കുടുംബത്തിനും അവസാനിപ്പിക്കേണ്ടി വന്നു.
ആദ്യകാലത്ത് പിതാവിനെ ഇട്ടിരിക്കുന്ന ജയിലിലേക്കോ നിയമനടപടികള്‍ നടക്കുന്ന കോടതിയിലേക്കോ കൊച്ചുകുട്ടിയായിരുന്ന താനുമായി പോകാന്‍ മാതാവിന് പരിമിതിയുണ്ടായിരുന്നു. പഠിച്ച് വക്കീലായാല്‍ കേസിന് സഹായകരമാകുമെന്ന് തന്നോട് ആദ്യം പറഞ്ഞത് ഒരു ബന്ധുവായിരുന്നു. തുടര്‍ന്ന് കീര്‍ത്തി വിദ്യാഭ്യാസത്തെ കാര്യമായി എടുത്തു. എന്നാല്‍ താന്‍ എന്റോള്‍ ചെയ്യുന്ന സമയമായപ്പോള്‍ അഞ്ചുകേസുകളിലും ഏറെക്കുറെ വിധി വന്നു കഴിഞ്ഞിരുന്നു. ആറാമത്തെ കേസില്‍ പോലും കാര്യമായി ഒന്നും ചെയ്യാനായിട്ടില്ലെന്ന് കീര്‍ത്തി പറയുന്നു.
ജയനന്ദനെതിരേ 2021 ലാണ് ആറാമത്തെ കേസ് റജിസ്റ്റര്‍ ചെയ്തത്. 2004 ല്‍ നടന്ന ഒരു കൊലപാതക കേസിലായിരുന്നു ഇത്. ഇതോടെ തടവുശിക്ഷയുടെ മുക്കാല്‍ ഭാഗവും പൂര്‍ത്തിയാക്കിയവര്‍ക്ക് പരിഗണിക്കുന്ന പൊതുമാപ്പ് ഇന്ത്യയുടെ 75 ാം സ്വാതന്ത്ര്യദിനത്തില്‍ കിട്ടാനുള്ള ജയനന്ദന്റെ സാധ്യത ഏറെക്കുറെ ഇല്ലാതാക്കിയിരിക്കുകയാണ്. എന്നിരുന്നാലും ആറു കേസുകളില്‍ മൂന്നെണ്ണത്തില്‍ ജയനന്ദനെ കുറ്റവിമുക്തനാക്കിയിട്ടുണ്ട്.
രണ്ടെണ്ണത്തില്‍ കുറ്റക്കാരനാണെന്നും കണ്ടെത്തി. ഒരു കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്കാണ് വിധിച്ചത്. എന്നാല്‍ കേരളാഹൈക്കോടതി അത് പിന്നീട് ജീവപര്യന്തമാക്കി കുറച്ചു. സുപ്രീംകോടതി 20 വര്‍ഷമായും കുറച്ചു. നിയമരംഗത്തെ ഒരു സന്നദ്ധസംഘടനയുടെ ഇടപെടലാണ് ജയനന്ദന്റെ വധശിക്ഷ കുറക്കാന്‍ കാരണമായത്. തന്റെ സമയം വന്നപ്പോള്‍ കീര്‍ത്തി തന്നെയാണ് പിതാവിന്റെ പരോളിന് വേണ്ടി ഇറങ്ങിയത്. പ്രതിയാക്കപ്പെട്ട അഞ്ചുകേസുകളില്‍ മൂന്നെണ്ണത്തിലും പിതാവ് കുറ്റവിമുക്തനാക്കപ്പെട്ടതാണ് കീര്‍ത്തി കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടത്. ജയചന്ദ്രനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ രണ്ടാമത്തെ കേസില്‍ സുപ്രീംകോടതിയെ സമീപിക്കാമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.
2019ല്‍ ജയാനന്ദനെ തൃശ്ശൂരിലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതുമുതല്‍ അവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. അതിന് മുമ്പ് എറണാകുളം, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം മാറ്റിമാറ്റിയാണ് ജയനന്ദനെ പാര്‍പ്പിച്ചത്. രണ്ടുതവണ ജയില്‍ചാടിയതിനെ തുടര്‍ന്നായിരുന്നു ഈ മാറ്റം. പ്രതിശ്രുതവരന് അനില്‍ വിവാഹാലോചനയുമായി സമീപിച്ചപ്പോള്‍ തന്നെ പിതാവിനെ അറിയിക്കാനായിരുന്നു കീര്‍ത്തി ആദ്യം ആവശ്യപ്പെട്ടത്. തുടര്‍ന്ന് അനിലും പോലീസ് ഉദ്യോഗസ്ഥന് കൂടിയായ പിതാവും ജയിലില്‍ എത്തി ജയനന്ദനെ കാണാനെത്തി. തുടര്‍ന്ന് തന്റെ ഇഷ്ടം എന്താണോ അതുപോലെ ചെയ്യാനായിരുന്നു പിതാവ് തന്നോട് പറഞ്ഞതെന്നും കീര്‍ത്തി പറയുന്നു. കീര്‍ത്തിയുടെ ഇളയ സഹോദരി കാശ്മീര മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്.






