
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ഓഫീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രഹസ്യാന്വേഷണ വിഭാഗത്തിലെ ജീവനക്കാര്‍ തുടങ്ങി അനേകരുടെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയവരെന്ന് സംശയിക്കുന്ന നാലംഗ സംഘത്തെ പോലീസ് പിടികൂടി. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ രാജ്യവ്യാപകമായി ഡല്‍ഹിപോലീസ് നടത്തിയ അന്വേഷണത്തില്‍ രാഷ്ട്രീയക്കാരും ഐപിഎസ് ഉദ്യോഗസ്ഥരും വരെ വഞ്ചിക്കപ്പെട്ടതായി കണ്ടെത്തി. തട്ടിപ്പിനിരയായ ഒരു രാഷ്ട്രീയക്കാരനില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കാമെന്ന് പറഞ്ഞ് 50 ലക്ഷം തട്ടി.
വരാന്‍പോകുന്ന 2024 ലെ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാമെന്ന പറഞ്ഞായിരുന്നു കബളിപ്പിക്കല്‍ തട്ടിപ്പിലൂടെ കണ്ടെത്തിയ പണം മുഴുവന്‍ ക്രിപ്റ്റോ കറന്‍സിയിലേക്കും വാലറ്റിലേക്കും മാറ്റുകയും ചെയ്തു. ഒക്ടാഫക്സ് എന്ന് പേരില്‍ വാലറ്റുള്ള ഒരു മൊബൈല്‍ഫോണ്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 59,000 ഡോളര്‍ ഉണ്ടായിരുന്നു. വൈബര്‍ പ്ലസ് എന്ന വ്യാജ ആപ്ലിക്കേഷനാണ് തട്ടിപ്പ് നടത്താന്‍ ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പുകാര്‍ സീനിയര്‍ ഉദ്യോഗസ്ഥരുടെ നമ്പറുകള്‍ തപ്പിയെടുത്തതും ആപ്ലിക്കേഷനില്‍ റജിസ്റ്റര്‍ ചെയ്തതും. ഇതിന് ശേഷം ഈ നമ്പരില്‍ നിന്നും കോളുകള്‍ വിളിച്ചു.
ജസ്റ്റിന് മോഹന്‍ലാല്‍ പെരേര (46), ദശരഥ് മാക്വാന (33), നരേഷ്കുമാര്‍ (36) ഹിമാംശു സിംഗ് (22) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. ആദ്യം മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗുമായി നടന്ന ഇവര്‍ പിന്നീട് ക്രിപ്റ്റോ കറന്‍സിയിലേക്ക് പോകുകയും ഒടുവില്‍ അനായാസേനെ പണം സമ്പാദിക്കാമെന്ന മാര്‍ഗ്ഗമെന്ന നിലയില്‍ തട്ടിപ്പിലേക്കും നീങ്ങുകയായിരുന്നു. ഫെബ്രുവരി 17 ന് തട്ടിപ്പിനിരയായ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് നല്കിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്.
ചില പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ജനുവരി 31 നും ഫെബ്രുവരി 16 നും ഒരു സീനിയര്‍ ഐപിഎസ് ഉദ്യോഗസ്ഥനില്‍ നിന്നും തനിക്ക് കോള്‍ വന്നതായി പരാതിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ജയിലിലാക്കാമോയെന്ന് ഐപിഎസ് ഉദ്യോഗസ്ഥനെന്ന വ്യാജേനെ തട്ടിപ്പുകാര്‍ ചോദിച്ചു. മൂന്ന് പോലീസുകാരുടെ പേരുകള്‍ തന്നിട്ട് ഇവരുടെ സ്ഥലംമാറ്റ കാര്യത്തിനായി ഒരു രാഷ്ട്രീയക്കാരനെ കാണാനും ആവശ്യപ്പെട്ടു. ഉടന്‍ തന്നെ ഉദ്യോഗസ്ഥന് കോളിന്റെ നിജസ്ഥിതി പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. ഉടന്‍ തന്നെ ഡല്‍ഹി പോലീസിനെ വിവരം അറിയിക്കുകയും അവര്‍ കേസെടുക്കുകയും ചെയ്തു.
ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രസ് ഡീറ്റെയ്ല്‍സ് റെക്കോഡ്സ് ഉടന്‍ തന്നെ പരിശോധിച്ച പോലീസ് തട്ടിപ്പ് നമ്പറില്‍ നിന്നുമാണ് കോളുകള്‍ പോയിരിക്കുന്നതെന്ന് കണ്ടെത്തി. സ്ഥാപനത്തിന്റെ വിവരങ്ങള്‍ പിടിച്ചെടുക്കുന്നതിനായി വൈബര്പ്ലസ് എന്ന ആപ്ലിക്കേഷനാണ് ഉപയോഗിച്ചിരുന്നതെന്ന് സാങ്കേതിക വിഭാഗം പറഞ്ഞു. പിന്നാലെ തന്നെ സ്ഥാപനത്തില്‍ നിന്നും സര്‍വീസ് പ്രൊവൈഡറുടെ വിലാസവും മറ്റും ശേഖരിച്ചു. പ്രതികള്‍ ഉടന്‍ അറസ്റ്റിലുമായി.
ജസ്റ്റിന്, ദശരഥ്, നരേഷ് എന്നിവര്‍ മാര്‍ക്കറ്റിംഗ്, ക്രിപ്റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് സമീപിച്ചപ്പോള്‍ ലക്നൗവിലുള്ള ഒരു ഹിമാംശു സിംഗാണ് തങ്ങളെ ആരുടെ ഫോണ്‍നമ്പറില്‍ നിന്നും വിളിക്കാന്‍ കഴിയുന്ന ആപ്പ് പരിചയപ്പെടുത്തിയതെന്നാണ് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതുവെച്ച് ഇവര്‍ക്ക് അറിയാവുന്ന ഒരു രാഷ്ട്രീയക്കാരനില്‍ നിന്നും പണം തട്ടാനുള്ള പദ്ധതിയാണ് ഇവര്‍ ആദ്യം തയ്യാറാക്കിയത്. ലോക്സഭാ ടിക്കറ്റ് കൊടുക്കാമെന്ന് പറഞ്ഞു. തട്ടിപ്പുകാരില്‍ നിന്നും നാലു ഫോണുകള്‍ കണ്ടെത്തിയതായി പോലീസ് കോടതിയില്‍ പറഞ്ഞു.






