
പത്തനംതിട്ട: ഡോക്ടർ, എഡിറ്റർ, എഴുത്തുകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന ഐ.എ.എസ് ഓഫീസര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിലവില്‍ പത്തനംതിട്ട ജില്ലാ കളക്ടറാണ്. പല വേദികളിലും തന്റെ അനുഭവകഥകള്‍ പങ്കുവയ്ക്കാന്‍ കളക്ടര്‍ മടി കാണിക്കാറില്ല. ഇപ്പോഴിതാ ആറാം വയസില്‍ ലൈംഗികാതിക്രമത്തില്‍ നിന്ന് രക്ഷപ്പെട്ട കഥ പറയുകയാണ് ഡോ. ദിവ്യ എസ്. അയ്യര്‍.
ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കായി സംഘടിപ്പിച്ച പോക്സോ നിയമം സംബന്ധിച്ച പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ആറാം വയസില്‍ തനിക്ക് നേരിടേണ്ടി വന്ന അതിക്രമകഥ പങ്കുവച്ചത്.
‘‘രണ്ടു പുരുഷന്മാരില് നിന്നുമാണ് ഇങ്ങനെ ഒരു അതിക്രമം ഉണ്ടായത്. അവര്‍ ആരായിരുന്നുവെന്ന് എനിക്കറിയില്ല. പക്ഷേ, അവരുടെ മുഖം ഇപ്പോഴും ഞാന്‍ ആള്‍ക്കൂട്ടത്തില്‍ തിരയാറുണ്ട്. ആ മുഖങ്ങള്‍ ഒരിക്കലും മറക്കില്ല. അതിന് ശേഷം എനിക്കവരെ കാണാന്‍ കഴിഞ്ഞിട്ടില്ല.’’ ചെറുപുഞ്ചിരിയോടെ കളക്ടര്‍ മറസ്സു തുറന്നു. ‘‘വാല്‍സല്യത്തോടെയാണ് അവര്‍ അടുത്തു വന്നത്. ഒരു ആറു വയസുകാരിയോട് കാണിക്കുന്ന വാല്‍സല്യമെന്നേ കരുതിയുള്ളൂ. പക്ഷേ, അവര്‍ എന്റെ ഡ്രസ് അഴിക്കാന്‍ ശ്രമിച്ചപ്പോള്‍ എനിക്കെന്തോ വല്ലായ്മ തോന്നി. എന്തോ സംഭവിക്കാന്‍ പോകുന്നതു പോലെ. അവിടെ നിന്നും ഞാന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
എന്റെ മാതാപിതാക്കള്‍ എനിക്ക് തന്ന സപ്പോര്‍ട്ട് കൊണ്ട് മാനസികമായ ബലം നേടാന്‍ കഴിഞ്ഞു. ആറു വയസുകാരിക്ക് അന്നൊന്നും തിരിച്ചറിയാന്‍ കഴിയുമായിരുന്നില്ല. ഇന്നിപ്പോള്‍ ഇത് പറയുമ്പോള്‍ എനിക്ക് നാണക്കേട് തോന്നുന്നുണ്ട്. അത് അന്നേ തിരിച്ചറിയേണ്ടതായിരുന്നു. അതിന് കഴിയാതെ പോയത് ഓര്‍ത്താണ് ഞാന്‍ നാണിക്കുന്നത്. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ച് വരുന്ന കാലമാണ്. ചെറുപ്രായത്തിലുള്ള കുട്ടികള്‍ക്ക് ഇതൊന്നും തിരിച്ചറിയാന്‍ കഴിയുന്നില്ല. ബാഡ് ടച്ച് എന്താണെന്ന് നമ്മുടെ കുട്ടികളെ നാം ബോധവാന്മാരും ബോധവതികളുമാക്കണം...’’ ദിവ്യ പറഞ്ഞു.
അതേസമയം, വളരെ മോശമായ രീതിയിലാണ് ദിവ്യയുടെ വെളിപ്പെടുത്തലിനോട് സോഷ്യല്‍ മീഡിയ പ്രതികരിക്കുന്നത്. ‘ഇത്തരം തുറന്നുപറച്ചില്‍ ഇപ്പോള്‍ ട്രെന്‍ഡ് ആണോ, എന്തിനാണ് ഇപ്പോള്‍ ഇത് പറയുന്നത് ഒരു പൊസിഷനില്‍ എത്തിക്കഴിഞ്ഞാല്‍ സ്റ്റാറ്റസ് കൂടുന്നതിന് വേണ്ടിയാണോ പറയുന്നതെന്നും ചോദിക്കുന്നു. വിദ്യാഭ്യാസകാലത്ത് ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെങ്കില്‍, അതിനെപ്പറ്റിയായിരുന്നു പറഞ്ഞിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് ഒരു മോട്ടിവേഷന്‍ ആയേനെ ഇതൊരു മോട്ടിവേഷന്‍ അല്ലല്ലോ? എന്ന് ചോദിക്കുന്നവരുമുണ്ട്.






