
പത്തനംതിട്ട : ആനയെയും കടുവയെയും പേടിച്ച് 8 മാസം ഗര്‍ഭിണിയായ ഭാര്യയും രണ്ട് മക്കളുമായി 40 അടി ഉയരമുളള മരത്തിന് ഏറുമാടം കെട്ടി അഭയം തേടിയ ആദിവാസി കുടുംബത്തിന്റെ പ്രശനത്തില്‍ ഇടപ്പെട്ട് മന്ത്രി വീണാ ജോര്‍ജ്.
രാജേന്ദ്രന്റെയും ഭാര്യ പൊന്നമ്മയുടെയും ദുരിതം വാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നതിനെ തുടര്‍ന്നാണ് നടപടി . സുരക്ഷിതമായി താമസിപ്പിക്കാനും മതിയായ ചികിത്സ ഉറപ്പാക്കാനും വനിത ശിശുവികസന വകുപ്പിനും ആരോഗ്യ വകുപ്പിനും നിര്‍ദേശം നല്‍കിയെന്ന് മന്ത്രി അറിയിച്ചു.
പ്രാഥമിക പരിശോധന നടത്തിയ ശേഷം പൊന്നമ്മയേയും മക്കളേയും മഹിളാ മന്ദിരത്തില്‍ താമസിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.പത്തനംതിട്ട ളാഹ മഞ്ഞത്തോട് ആദിവാസി ഊരി രാജേന്ദ്രന്, ഭാര്യ പൊന്നമ്മ എന്നിവരാണ് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി വന്മരത്തെ വീടാക്കിയത്.
റോഡിനോട് ചേര്‍ന്ന് ടാര്‍പ്പാ കൊണ്ട് കൂര ഒരുക്കെങ്കിലും ആന സ്ഥിരമായി താല്ക്കാലികക്കൂര പൊളിക്കാന്‍ തുടങ്ങി. ഇതിനിടെ പ്രദേശത്ത് കടുവയുടെ സാന്നിധ്യവും പതിവായി. ഇതോടെയാണ് ചെറിയ രണ്ടു മക്കളെയും എട്ടുമാസം ഗര്‍ഭിണിയായ ഭാര്യയുടെയും സുരക്ഷയെ കരുതി രാജേന്ദ്രന് 40 അടി ഉയരമുള്ള മരത്തിനു മുകളില്‍ ഏറുമാടം ഒരുക്കിയത്. എല്ലാദിവസവും വൈകുന്നേരം ആകുമ്പോള്‍ ഭാര്യയെയും മക്കളെയും ഏറുമാടത്തിനുള്ളില്‍ കയറ്റി സുരക്ഷിതരാക്കും.
അടച്ചിറപ്പുള്ള ഒരു വീടുണ്ടായിരുന്നെങ്കില്‍ തങ്ങള്‍ക്ക് ഈ അവസ്ഥ വരില്ലായിരുന്നു എന്ന് ഈ കുടുംബം പറയുന്നു. ഗര്‍ഭിണിയായ ഭാര്യയുടെ ചികിത്സയ്ക്കുള്‍പ്പെടെ ആരോഗ്യ പ്രവര്‍ത്തകര്‍ കൃത്യമായി വനത്തിലെത്തി പരിശോധനകള്‍ നടത്താറുണ്ട് എന്നും രാജേന്ദ്രനും കുടുംബവും പറഞ്ഞു. രാത്രിയായാലാണ് പ്രശ്നം തുടങ്ങുന്നത്. കഴിഞ്ഞ ദിവസവും ഏറുമാടത്തിലിരുന്ന് കടുവയെ കണ്ടു. പേടി കാരണം താഴെയിറങ്ങാതെ ഭാര്യക്കും മക്കള്‍ക്കും കാവലിരുന്നു.






