
തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് ഭാരവാഹിപ്പട്ടികയ്ക്കു പിന്നാലെ കെ.എസ്.യു. പട്ടികയും വിവാദത്തില്‍. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള പട്ടിക, തങ്ങളെ അറിയിക്കാതെ തട്ടിക്കൂട്ടിയതാണെന്ന പരാതി കെ.പി.സി.സി നേതൃത്വവും ഉയര്‍ത്തി.
ഇതിനു പിന്നാലെ പ്രതിഷേധ സൂചകമായി കെ.എസ്.യുവിന്റെ സംഘടനാചുമതലയുള്ള കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാമും ജനറല്‍ സെക്രട്ടറി കെ. ജയന്തും ചുമതലയൊഴിഞ്ഞു. ഇതോടെ പുനഃസംഘടന സംബന്ധിച്ച വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി.
തങ്ങളോട് ആലോചിക്കാതെ ഏകപക്ഷീയമായി പട്ടിക പുറത്തിറക്കിയതിലുള്ള അതൃപ്തി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്, െഹെക്കമാന്ഡിനെയും എന്‍.എസ്.യു നേതൃത്വത്തെയും അറിയിച്ചു. 30 ജനറല്‍ സെക്രട്ടറിമാരും 43 എക്സിക്യൂട്ടീവംഗങ്ങളും ഉള്‍പ്പെടുന്ന 80 അംഗ ജംബോ പട്ടികയാണ് കെ.എസ്.യുവിന്റേതായി ഇന്നലെ ഡല്‍ഹിയില്‍ പുറത്തിറക്കിയത്.
ഇതില്‍ മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പറത്തിയെന്ന ആരോപണമാണ് പ്രധാനമായും ഉയരുന്നത്. വിവാഹിതരായവര്‍ കെ.എസ്.യുവിന്റെ പ്രാഥമികാംഗത്വം ഒഴിയണമെന്ന വ്യവസ്ഥ ലംഘിച്ച് വിവാഹിതരെ പട്ടികയിലുള്‍പ്പെടുത്തി. പ്രായപരിധി മാനദണ്ഡവും കടലാസിലൊതുങ്ങി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറിയും കെ.എസ്.യുവിന്റെ പുതിയ എക്സിക്യൂട്ടീവില്‍ ഇടംപിടിച്ചു.
നേരത്തേ കെ.എസ്.യു സംസ്ഥാന നേതൃത്വം 45 പേരുടെ കരടു പട്ടികയാണ് അഖിലേന്ത്യാ നേതൃത്വത്തിന് െകെമാറിയത്. എന്നാല്‍, 25 പേരില്‍ കൂടരുതെന്ന് അഖിലേന്ത്യാ നേതൃത്വം നിലപാടെടുത്തതോടെ പട്ടിക അനിശ്ചിതത്വത്തിലായി. ഇതിനിടെയാണ് സംസ്ഥാന നേതൃത്വമറിയാതെ 80 അംഗ പട്ടിക പുറത്തറിക്കിയത്. ഇതില്‍ ഉടക്കി ബല്‍റാമും ജയന്തും ചുമതലയൊഴിയുകയായിരുന്നു.
ജില്ലാ പ്രസിഡന്റമാരുടെ പട്ടികയില്‍ ഗ്രൂപ്പുകളെ തഴഞ്ഞുവെന്ന ആക്ഷേപമുണ്ട്. എ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ അഞ്ചു ജില്ലകളുണ്ടെങ്കിലും ഇതു സാങ്കേതികം മാത്രമാണ്. ടി. സിദ്ദിഖ്, ഷാഫി പറമ്പില്‍ തുടങ്ങി ഔദ്യോഗികപക്ഷത്തിനൊപ്പം നില്ക്കുന്ന നേതാക്കളുടെ അടുപ്പക്കാരാണ് ഇവരില്‍ പലരും. ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന് കൊല്ലം മാത്രമേ ലഭിച്ചുള്ളൂ. കണ്ണൂരും എറണാകുളവും യാഥാക്രമം കെ.പി.സി.സി. അധ്യക്ഷനും പ്രതിപക്ഷ നേതാവിനും കിട്ടി. തിരുവനന്തപുരം, ആലപ്പുഴ, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ് ജില്ലകള്‍ കെ.സി. വേണുഗോപാല്‍ അനുയായികള്‍ കൊണ്ടു പോയി.
സംസ്ഥാനതലത്തില്‍ കൂടിയാലോചനയില്ലാതെയാണ് മഹിളാ കോണ്‍ഗ്രസ് പട്ടിക പുറത്തിറക്കിയതെന്നാരോപിച്ച് പത്ത് എം.പിമാര്‍ കഴിഞ്ഞ ദിവസം െഹെക്കമാന്‍ഡിന് പരാതി നല്‍കിയിരുന്നു. കെ.പി.സി.സി. പ്രസിഡന്റ് പോലും കാര്യങ്ങളറിഞ്ഞില്ലെന്നാണ് പരാതി. പരാതിയുമായി ചില മഹിളാനേതാക്കളും രംഗത്തെത്തിയതോടെ വിവാദം ചൂടുപിടിച്ചു.
എം.പിയായ ജെബി മേത്തര്‍ അധ്യക്ഷ സ്ഥാനത്ത് തുടരുന്നത് ഇരട്ടപ്പദവിക്കെതിരായ 'ഉദയ്പുര്‍ ചിന്തന്‍ ശിബിര'ത്തിലെ തീരുമാനത്തിന്റെ ലംഘനമാണെന്നും ആക്ഷേപമുണ്ട്. മഹിളാ കോണ്‍ഗ്രസില്‍ ഇതുവരെയില്ലാത്ത 50 വയസ് പ്രായപരിധി നിബന്ധന കൊണ്ടുവന്നതെന്തിനെന്ന ചോദ്യവുമുയര്‍ന്നിട്ടുണ്ട്.






