
കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ വിവാദത്തിലാക്കിയ വൈദേകം റിസോര്‍ട്ട് വില്‍ക്കുന്നു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ റിസോര്‍ട്ട് വാങ്ങിയേക്കുമെന്നാണ് സൂചനകള്‍. റിസോര്‍ട്ടില്‍ ഭാര്യ ഇന്ദിരക്കും മകന് ജെയ്സണും ഓഹരികളുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു.
റിസോര്‍ട്ട് വില്‍ക്കുന്നതോടെ ഇ പിയുടെ ഭാര്യ അടക്കമുള്ള നിലവിലെ ഓഹരി ഉടമകള്‍ കമ്പനിയില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാകും. രാജീവിന്റെ ഉടമസ്ഥതയിലുളള കമ്പനിയുമായി തിരുവനന്തപുരത്ത് വെച്ച് ഈ മാസം 15 ന് കരാര്‍ ഒപ്പിടുമെന്നാണ് സൂചനകള്‍. കൈമാറ്റത്തുക സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സിപിഐഎം സംസ്ഥാന കമ്മിറ്റിയില്‍ ഇ. പി. ജയരാജനെതിരേ പി. ജയരാജനാണ് ആരോപണം ഉന്നയിച്ചത്. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ്‍ 10 ലക്ഷം രൂപയുടേയുമാണ് ഓഹരി. ഇരുവര്‍ക്കുമായി 9,199 ഓഹരികളാണ് ഉള്ളത്. പാര്‍ട്ടിയില്‍ നിന്നും തന്നെ ശക്തമായ വിമര്‍ശനവും ഇ.പി. ജയരാജന് എതിരേ ഉയര്‍ന്നുവന്നിരുന്നു. വിവാദത്തെ തുടര്‍ന്ന് റിസോര്‍ട്ടിലുള്ള ഓഹരികള്‍ ഇ പി ജയരാജന്റെ കുടുംബം ഒഴിയുമെന്ന് പറഞ്ഞിരുന്നു. ഓഹരി മറ്റാര്‍ക്കെങ്കിലും കൈമാറാനായിരുന്നു തീരുമാനം.
അതേസമയം എല്‍ഡിഎഫിന്റെ റിസോര്‍ട്ട് ബിജെപി നേതാവിന് കൈമാറുന്നത് പ്രതിപക്ഷം ഏറ്റെടുത്തിട്ടുണ്ട്. ഇത് എല്‍ഡിഎഫും, ബിജെപിയും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പ്രതികരിച്ചു. ഇരുവരും തമ്മിലുള്ള പരസ്പര സ്നേഹം തെളിയിച്ചെന്നും ബുദ്ധിമുട്ട് വന്നപ്പോള്‍ രക്ഷിക്കാന്‍ വന്നത് ശരിക്കുകള്ള കൂട്ടുകാരന് ആര് എന്ന് തെളിഞ്ഞന്നും പറഞ്ഞു.
കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് വൈദേകത്തിന്റെ ഉടമസ്ഥര്‍. ഷെയര്‍ ഉടമകള്‍ ആരൊക്കെയാണെന്നും അവര്‍ക്ക് എത്ര വീതം ഓഹരികള്‍ ഉണ്ടെന്നും ആദായ നികുതി വകുപ്പ് നേരത്തേ ചോദിച്ചിരുന്നു. റിസോര്‍ട്ടിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിശദാംശങ്ങളും രേഖകളും ചോദിച്ചിരുന്നു. ഇതോടെ വിവാദം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് ഇ പി ജയരാജന്.






