
ലഖ്നൗ: പ്രയാഗ്രാജില് അക്രമികള്‍ വധിച്ചത് ആണവകരാറില്‍ ആടിയുലഞ്ഞ യു.പി.എ. സര്‍ക്കാരിനു രക്ഷകരായെത്തിയ എം.പിമാരിലൊരാളെ. വിവിധ ക്രമിനല്‍ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ആറ് എം.പിമാരെയാണ് 2008-ല്‍ 48 മണിക്കൂര്‍ കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജാമ്യത്തിലിറക്കി സ്വന്തം തടി രക്ഷിച്ചത്.
അന്നത്തെ മന്മോഹന് സിങ് സര്‍ക്കാരിനെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അതിജീവിക്കാനായിരുന്നു കേന്ദ്രത്തിന്റെ െകെവിട്ടുള്ള കളി. ഭരണം കൈവിട്ടുപോകുന്ന അവസ്ഥയിലെത്തിയ യു.പി.എ. സര്‍ക്കാരിനെ രക്ഷിക്കാന്‍ ജയിലില്‍നിന്നിറങ്ങിയ എം.പിമാരില്‍ കൊല്ലപ്പെട്ട അതീഖ് അഹമ്മദുണ്ടായിരുന്നു.
രാജേഷ് സിങ് എഴുതിയ ''ബാഹുബലിസ് ഓഫ് ഇന്ത്യന്‍ പൊളിറ്റിക്സ്: ഫ്രം ബുള്ളറ്റ് ടു ബാലറ്റ്'' എന്ന പുസ്തകത്തിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ വിവരിക്കുന്നത്. യു.പി.എ. സര്‍ക്കാരിനെ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ച ''മസില്മാന്മാരില് ഒരാളെ''ന്ന വിശേഷണം ഗുണ്ടാ രാഷ്ട്രീയക്കാരന് എങ്ങനെ ലഭിച്ചുവെന്ന് ഈ പുസ്തകത്തില്‍ രാജേഷ് സിങ് വിശദമാക്കുന്നുണ്ട്.
ഫുല്പുര് മണ്ഡലത്തില്‍നിന്ന് സമാജ്വാദി പാര്‍ട്ടിയെ പ്രതിനിധീകരിച്ചാണ് അന്ന് അതീഖ് അഹമ്മദ് ലോക്സഭയിലെത്തിയത്. എന്നാല്‍, നൂറിലേറെ ക്രിമിനല്‍ കേസുകളില്‍ അന്നുതന്നെ അതീഖ് അഹമ്മദ് പ്രതിയായിരുന്നു.
‘‘യു.പി.എയ്ക്ക് ലോക്സഭയില്‍ 228 അംഗങ്ങളാണുണ്ടായിരുന്നത്. കേവലഭൂരിപക്ഷത്തിന് 44 സീറ്റുകളുടെ കുറവ്. എന്നിരുന്നാലും, അവിശ്വാസപ്രമേയം താന്‍ അതിജീവിക്കുമെന്ന് പ്രധാനമന്ത്രി മന്മോഹന് സിങ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആ ആത്മവിശ്വാസത്തിന്റെ പരിണിതഫലം എന്തായിരുന്നെന്ന് വൈകാതെ വ്യക്തമായി’’- രാകേഷ് സിങ് എഴുതുന്നു.
അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദളും ദേവെഗൗഡയുടെ ജനതാദളും യു.പി.എയെ പിന്തുണച്ചതുപോലെ സമാജ്വാദി പാര്‍ട്ടിയും കേന്ദ്രത്തെ പിന്തുണച്ചു. വിശ്വാസവോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് ആളും ആരവങ്ങളുമില്ലാതെ, രാജ്യത്തെ കുപ്രസിദ്ധരായ ആറു 'നിയമനിര്‍മാതാക്കളെ' കേന്ദ്ര സര്‍ക്കാര്‍ ജയില്‍നിന്ന് പുറത്തിറക്കി.
തുടര്‍ന്ന് നിയമനിര്‍മാതാക്കളെന്ന നിലയിലുള്ള തങ്ങളുടെ ഭരണഘടനാപരമായ കടമ നിര്‍വഹിക്കുകയും യു.പി.എ. സര്‍ക്കാരിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തതായി പുസ്തകത്തില്‍ പറയുന്നു. അന്ന് മന്മോഹന് സിങ് സര്‍ക്കാര്‍ പുറത്തിറക്കിയ ആറ് എം.പിമാരിലൊരാള്‍ അതീഖ് അഹമ്മദായിരുന്നു.






