
മൂവാറ്റുപുഴ: ഓട്ടോ ഇലക്ട്രിക്കല്‍ വര്‍ക്സിന്റെ മറവില്‍ കള്ളനോട്ട് നിര്‍മിച്ച് വിതരണം ചെയ്തുവന്ന യുവാവ് അറസ്റ്റില്‍. പേഴയ്ക്കാപ്പിള്ളി എസ് വളവിനു സമീപം പ്രവീണ്‍ ഓട്ടോ ഇലക്ട്രിക്കല്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തിവന്ന പുതുപ്പാടി കാരക്കുന്നം കുരുപ്പാത്തടത്തില് പ്രവീണ്‍ ഷാജി (24) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് അഞ്ഞൂറിന്റെ രണ്ടും ഇരുന്നൂറിന്റെ നാലും അമ്പതിന്റെ മൂന്നും കള്ളനോട്ടുകള്‍ കണ്ടെടുത്തു.
പേഴയ്ക്കാപ്പിള്ളിയിലെ സ്ഥാപനത്തില്‍ നടത്തിയ പരിശോധനയില്‍ നോട്ടടിക്കാന്‍ ഉപയോഗിച്ച പ്രിന്ററും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയറും അന്വേഷണസംഘം കണ്ടെടുത്തു. പുതുപ്പാടിയിലുള്ള വീട്ടിലും പരിശോധന നടത്തി. ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റോഡിനോടു ചേര്‍ന്നുള്ള മുറിയിലാണ് ഇലക്ട്രിക്കല്‍ ജോലിയുടെ മറവില്‍ കള്ളനോട്ട് നിര്‍മിച്ചിരുന്നത്.
മൂവാറ്റുപുഴ കിഴക്കേക്കരയിലെ പെട്രോള്‍പമ്പില്‍ കഴിഞ്ഞദിവസം ലഭിച്ച അഞ്ഞൂറു രൂപയുടെ ഒരു നോട്ട് വ്യാജമാണെന്ന കണ്ടെത്തലാണ് വഴിത്തിരിവായത്. നോട്ട് ലഭിച്ച പമ്പുടമ വിവരം സംശയരൂപേണ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. തുടര്‍ന്ന് പോലീസ് സംഘം പമ്പിലെത്തി സിസി ടിവി ഉള്‍പ്പെടെ പരിശോധിച്ചു. അതിനുശേഷം പമ്പിലെത്തിയ വാഹനങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രവീണിലേക്കെത്തിയത്. ഇയാള്‍ അഞ്ഞൂറിന്റെ കള്ളനോട്ട് നല്‍കിയാണ് പമ്പില്‍നിന്നു പെട്രോള്‍ അടിച്ചതെന്നു കണ്ടെത്തി. തുടര്‍ന്ന് ഇന്നലെ െവെകിട്ട് സ്ഥാപനത്തിലും പിന്നീട് വീട്ടിലും പരിശോധന നടത്തുകയായിരുന്നു.
ഒരുവര്‍ഷം മുമ്പാണ് എസ് വളവിലെ മുറി പ്രവീണ്‍ വാടകയ്ക്കെടുത്തത്. പിതാവും രണ്ടു സഹോദരങ്ങളും സഹായികളായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. കെട്ടിട ഉടമയും ഭാര്യയും കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ മരണപ്പെട്ടു. വിദ്യാര്‍ഥികളായ രണ്ടു പെണ്മക്കളാണ് കെട്ടിടം നോക്കിനടത്തുന്നത്. വാടകക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനം അവര്‍ക്ക് നിരീക്ഷിക്കാനായില്ല. ഏറെ സൗമ്യമായി ഇടപെട്ട് പ്രവീണ്‍ സമീപവാസികളുടെയും ആവശ്യങ്ങള്ക്കെത്തുന്നവരുടെയും വിശ്വാസമാര്‍ജിച്ചിരുന്നു. സ്ഥാപനത്തിനു പുറത്തുപോയും ആവശ്യക്കാര്‍ക്കു സേവനം നല്‍കിയിരുന്നു. മുറിയില്‍ നടന്ന കള്ളനോട്ട് നിര്‍മാണം ആരുടെയും ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
സാധാരണ അഞ്ഞൂറ്, രണ്ടായിരം രൂപയുടെ നോട്ടുകളാണ് വ്യാജമായി നിര്‍മിക്കാറുള്ളത്. എന്നാല്‍ തന്ത്രപരമായ സമീപനമാണു പ്രവീണ്‍ സ്വീകരിച്ചത്. അമ്പതിന്റെയും നൂറിന്റെയും ഇരുനൂറിന്റേയും നോട്ടുകളാണ് ഇയാള്‍ നിര്‍മിച്ചിരുന്നത്. ഇവ വേഗത്തില്‍ ചെലവഴിക്കാന്‍ കഴിയുമെന്നതാണ് ഇയാളെ ഇതിനു പ്രേരിപ്പിച്ചത്.
കുറ്റകൃത്യത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണു പോലീസ്. എസ്.ഐമാരായ വിഷ്ണുരാജ്, ബേബി ജോസഫ്, എ.എസ്.ഐ. പി.എം. രാജേഷ്, എസ്.സി.പി.ഒ. ബേസില്‍ സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധനയും അറസ്റ്റും.






