
കണ്ണൂര്‍: ‘രാമരാജ്യമെന്ന്’ വിശേഷണം നല്കിയ ഉയര്‍ത്തിയ ക്ഷേത്രകമാനത്തിനെതിരേ ശക്തമായി പ്രതിഷേധിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്. ഗോഡ്സേയുടെ മതരാഷ്ട്രനിര്മ്മിതിയെന്ന അജണ്ടയിലാണ് കമാനമെന്നും ഗാന്ധിജിയുടെ രാമരാജ്യമല്ലെന്നും എംവി ജയരാജന് അഭിപ്രായപ്പെട്ടു. ‘രാമരാജ്യത്തിലേക്ക് സ്വാഗതം’ എന്നെഴുതിയ തലശ്ശേരി തിരുവങ്ങാട് ക്ഷേത്ര കമാനമാണ് വിവാദത്തിലായത്.
ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു കമാനം. നാട്ടിലെ മതനിരപേക്ഷതയും മതസൗഹൃദവും തകര്‍ക്കുന്ന നടപടിയെന്ന് ഇതിനെ വിശേഷിപ്പിച്ച ജയരാജന് ഗാന്ധി ഘാതകരാണ് കമാനം സ്ഥാപിച്ചതെന്നും പറഞ്ഞു. കമാനം സ്പോണ്സര് ചെയ്തവര്‍ക്ക് പോലും കമാനത്തിന്റെ തലവാചകങ്ങള്‍ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ടാണ് പരസ്യബാനര്‍ നീക്കം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
ഒരുകാലത്ത് പ്രാര്‍ത്ഥനാ സ്വാതന്ത്ര്യം പോലും എല്ലാവര്ക്കും ഇല്ലാതിരുന്ന ക്ഷേത്രത്തില്‍ സിഎച്ച് കണാരന്റെ നേതൃത്വത്തില്‍ നടത്തിയ പോരാട്ടമാണ് അവകാശം നേടിക്കൊടുത്തത്. ക്ഷേത്രകുളത്തില്‍ എല്ലാവര്ക്കും കുളിക്കാന്‍ പോലും അവകാശമില്ലാതിരുന്ന കാലം ഉണ്ടായിരുന്നെന്നും പറഞ്ഞു. റമദാന് കാലത്ത് പള്ളികളിലേക്കും വീടുകളിലേക്കും മസാലക്കഞ്ഞിവിതരണം ചെയ്യുന്നതിനെ പരിഹസിച്ച സാമൂഹ്യമാധ്യമ പ്രചരണങ്ങളെയും എംവി. ജയരാജന് രൂക്ഷമായ ഭാഷയില്‍ തന്നെ വിമര്‍ശിച്ചു.
നാട്ടിലെ മതനിരപേക്ഷതയും മതസൗഹൃദവും തകര്‍ക്കുന്ന നടപടികളാണ് ഇവ രണ്ടും. റമദാന് നാളില്‍ സമൂഹ നോമ്പ് തുറ എല്ലാകാലങ്ങളിലും നടക്കാറുണ്ട്. കണ്ണോത്ത് പള്ളിയില്‍ ഉള്‍പ്പെടെ മസാല കഞ്ഞി വിതരണം ചെയ്യാറുണ്ട്. ദൈവ നിഷേധികളായ കമ്യൂണിസ്റ്റുകാരുടെ കഞ്ഞി എങ്ങനെ കുടിക്കുമെന്ന ചോദ്യം വര്‍ഗീയ മനസ്സുകളുടേതാണ്. ദുഷ്ടചിന്തകള് സമൂഹത്തില്‍ അപകടം ഉണ്ടാക്കുമെന്നും പറഞ്ഞു.
മതസൗഹാര്‍ദം തകര്‍ക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. കേരളത്തിലെ സൗഹൃദം കാത്തുസൂക്ഷിക്കാന്‍ കഴിയണം. ഉത്തരേന്ത്യയല്ല കേരളം. അവിടെ ദളിതരും സ്ത്രീകളും മുസ്ലീങ്ങളും ക്രിസ്ത്യാനികളും വേട്ടയാടപ്പെടുന്നു. യുപി ബലാത്സംഗങ്ങളുടെ തലസ്ഥാനമാണെന്നും എംവി ജയരാജന് വിമര്‍ശിച്ചു.






